ഡൊണാൾഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാൻ വോട്ട് ചെയ്ത പത്താമത്തെ യു എസ് ഹൗസ് അംഗം ചൊവാഴ്ച റിപ്പബ്ലിക്കൻ പ്രൈമറി നേരിടുന്നു. പത്തിൽ മൂന്നു പേർ തോൽക്കുകയും നാലു പേർ വീണ്ടും മത്സരിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. രണ്ടു പേരാണ് ട്രംപിന്റെ എതിർപ്പു മറികടന്നു നവംബറിൽ മത്സരിക്കാൻ നോമിനേഷൻ നേടിയത്.
ചൊവാഴ്ച ലിസ് ചേനി വയൊമിങ്ങിൽ ട്രംപിന്റെ സ്ഥാനാർഥി ഹാരിയറ്റ് ഹാഗെമെനെ നേരിടുന്നു. പോളിംഗിൽ മുൻ വൈസ് പ്രസിഡന്റ് ഡിക്ക് ചേനിയുടെ പുത്രി പിന്നിലാണ്. കാസ്പെർ സ്റ്റാർ-ട്രിബ്യുണ് സർവേയിൽ ലിസ് ചേനിക്കു 30% കിട്ടുമ്പോൾ എതിരാളിക്ക് 52 കാണുന്നു.
മറ്റു പലരെയും പോലെ ലിസ് ചേനി തോറ്റാലും മറഞ്ഞു പോവാൻ സാധ്യതയില്ല. 2024ൽ പ്രസിഡന്റ് സ്‌ഥാനാർഥിയാവാൻ ഹൗസിലെ റിപ്പബ്ലിക്കൻ മൂന്നാം സ്ഥാനക്കാരിയായിരുന്ന അവർ 55 വയസിൽ ശ്രമിക്കും എന്നാണു കരുതപ്പെടുന്നത്.
ഒഹായോ ഡിസ്‌ട്രിക്‌ട് 16ലെ റെപ്. ആന്തണി ഗോൺസാൽവസ്, ന്യുയോർക്ക് 24 ആം ഡിസ്ട്രിക്ടിലെ റെപ്. ജോൺ കാറ്റ്‌കോ, ഇല്ലിനോയ് 16 ലെ ആഡം കിൻസിംഗെർ, മിഷിഗൺ 6 ലെ റെപ്. ഫ്രെഡ് അപ്ടൺ എന്നിവരാണ് വീണ്ടും മത്സരിക്കേണ്ട എന്നു തീരുമാനിച്ചവർ.
വാഷിംഗ്‌ടൺ മൂന്നാം ഡിസ്‌ട്രിക്ടിലെ റെപ്. ജെയ്‌മി ഹെരേര ബ്യുട്ലർ, മിഷിഗൺ ഡിസ്‌ട്രിക്‌ട് 3 ലെ റെപ് ആയിരുന്ന പീറ്റർ മെയ്‌ജർ, സൗത്ത് കരോലിന ഏഴാം ഡിസ്ട്രിക്ടിലെ റെപ്. ടോം റൈസ് എന്നിവരാണ് ട്രംപിന്റെ സ്ഥാനാർത്ഥികളോടു തോറ്റത്.
കലിഫോണിയ ഡിസ്‌ട്രിക്‌ട് 21ൽ റെപ്. ഡേവിഡ് വലദാവോയും വാഷിംഗ്‌ടൺ നാലാം ഡിസ്ട്രിക്ടിലെ റെപ്. ഡാൻ ന്യൂഹൌസും ജയിച്ചു കയറി.