എനിക്ക്
നന്നായി സാമ്പാറുണ്ടാക്കാനറിയാം
എന്റെ ചിക്കൻ കറിയുടെ ഗന്ധം
നാൽക്കവലയിലെ കുത്തിയിരിപ്പുകാരുടെ നാസാദ്വാരങ്ങളെ വരെ കൊതിതുള്ളിക്കാറുണ്ട്
എന്റെ രസത്തെക്കുറിച്ചോ
തീയൽ
പുളിശ്ശേരി
അവിയൽ
എന്നിവയെക്കുറിച്ചോ ഒരാൾക്കും
പരാതി പറയാൻ അവസരം കിട്ടാറില്ല.
എന്റെ ബിരിയാണിയും
പാലട പ്രഥമനും സ്വാദ് കൊണ്ട്
ആനമയക്കിയാണത്രേ ...
അടുക്കളയിൽ ഞാൻ പാചകം
ചെയ്യുകയല്ല,
മാന്ത്രിക വിദ്യകൾ പ്രകടിപ്പിക്കുന്നുവെന്നാണ്
അവരുടെ പക്ഷം.
പാചകത്തിൽ നിപുണയായതു കൊണ്ട്
മിക്കപ്പോഴും അടുക്കളയിൽ ഞാൻ ഒറ്റയ്ക്കാണ്.
എന്നോളം വരില്ല,
കൈപ്പുണ്യമെന്ന്
വീട്ടിൽ സകലർക്കും പരാതി ....
കുന്നു കൂടുന്ന പാത്രങ്ങൾ,
വിയർപ്പിൽ കുതിർന്ന വസ്ത്രങ്ങൾ
കഴുകിയുണക്കി
വീണ്ടും ഞാൻ
മായാജാലക്കാരിയാകുന്നു
എന്റെ മക്കൾ പഠനത്തിൽ
മിടുക്കരായത്,
സമയത്തിന്
സ്ക്കൂളിൽ പോകുന്നത്
എന്റെ മിടുക്കാണെന്ന്
എല്ലാവരും അഭിനന്ദിക്കുന്നു ...
ഇടയ്ക്ക് ഒറ്റയ്ക്കാകുമ്പോൾ
അടുക്കളയിലെ മായാജാലക്കാരിയാകുന്നതിനും
മുമ്പേ പോയ
ഒരു വിനോദ യാത്രയെക്കുറിച്ച്
ഞാനോർമ്മിക്കുന്നു
ഡ്രൈവർ സീറ്റിൽ കയറിയിരുന്ന്
സ്റ്റിയറിംഗ് തിരിച്ചതും
ബസ്സിനേക്കാൾ വേഗത്തിൽ
പുറകോട്ടു കുതിക്കുന്ന
കുസൃതിക്കാറ്റിൽ
ഈറൻ മുടി വിതുർത്തിയിട്ട്
ഉണക്കിയെടുത്തതും
ലല്ലല്ലം പാടുന്ന ചെല്ലക്കിളികളേ
എന്നാർത്തട്ടഹസിച്ച്
പാടിത്തുള്ളിയതും
കുന്നിൻ മുകളിലേക്ക്
വാശിയോടെ ഓടിക്കയറിയതും
ഏതോ കാട്ടുമൃഗത്തിന്റെ ഒച്ചയിൽ
ഭീതിയോടെ ചിതറിയോടിയതും
കോളേജിലെ ഫാഷൻ റാമ്പിൽ
ഒറ്റയടിവെച്ച് മിന്നിത്തിളങ്ങിയതും
എന്തിനെന്നറിയാതെ
ഏതോ സമരമുഖങ്ങളിൽ
തൊണ്ടകീറി മുദ്രാവാക്യം
വിളിച്ചതും
ഒന്നാമതായി ജയിച്ചതിന്
സ്വർണ്ണ മെഡൽ കഴുത്തിലണിഞ്ഞതും
ഞാൻ ഓർമ്മിക്കുന്നു ....
എനിക്ക് സാമ്പാർ വെക്കുന്നതിനേക്കാൾ
ഇഷ്ടമുള്ള കാര്യങ്ങൾ
വേറെയുമുണ്ടെന്നറിയുമ്പോൾ
ഇവരെങ്ങനെ ചിരിക്കാതിരിക്കും?
Poem by VK Shahina