Image

രാമായണം സമാപ്തം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 16 August, 2022
രാമായണം സമാപ്തം (ദുര്‍ഗ മനോജ് )

READ MORE: https://emalayalee.com/writer/164

ഉത്തരകാണ്ഡം തൊണ്ണൂറ്റി രണ്ടു മുതല്‍ ഫലശ്രുതി വരെ

ഭരത നിര്‍ദ്ദേശപ്രകാരം അശ്വമേധം നടത്തുക  എന്ന നിശ്ചയത്തില്‍ രാമനെത്തി. ഇനി ഒരുക്കങ്ങള്‍ ആരംഭിക്കുകയാണ്. യജ്ഞത്തിനുള്ള കറുത്ത നിറമുള്ള ലക്ഷണ യുക്തമായ കുതിരയെ രാമന്‍ അയച്ചു. ഋത്വിക്കുകളോടൊത്ത സേനയെ ലക്ഷ്മണനൊപ്പം അശ്വത്തെ കാക്കുവാന്‍ നിയോഗിച്ച ശേഷം, രാമന്‍ യജ്ഞഭൂമിയായ നൈമിഷത്തിലേക്കു പോയി. എല്ലാം അവിടെ തയ്യാറായിരുന്നു. സുഗ്രീവനും അനുചരന്മാരും അതിഥികളെ സത്ക്കരിക്കുവാന്‍ നിയുക്തരായി. എല്ലാ അതിഥികളേയും വിധിപോലെ സത്ക്കരിച്ചു. എല്ലാവിധ ദാനകര്‍മ്മങ്ങളും നടത്തി. ഓരോ വ്യക്തിയേയും സന്തുഷ്ടരാക്കി രാമന്‍.

ഈ സമയം വാല്മീകി മഹര്‍ഷിയും പരിവാര സമേതം യജ്ഞ ഭൂമിയിലെത്തി. അവര്‍ അവിടെ പര്‍ണ്ണശാല ചമച്ചു. മഹര്‍ഷി തന്റെ രണ്ടു പ്രിയ ശിഷ്യരോടു പിറ്റേന്നു യജ്ഞ ഭൂവിലെ പാതയോരങ്ങളിലൂടെ ശ്രുതിമധുരമായ ശബ്ദത്തില്‍ രാമകഥ പാടണമെന്ന് ആവശ്യപ്പെട്ടു. അതു കേട്ടു രാജാവ് യജ്ഞ സദസിലേക്കു ക്ഷണിച്ചാല്‍ അവിടെ വച്ചും ശ്രുതിമധുരമായി പാടിക്കേള്‍പ്പിക്കണമെന്നു ആവശ്യപ്പെട്ടു. ആരെന്നു ചോദിച്ചാല്‍ വാല്മീകി ശിഷ്യരെന്നു മാത്രം പറയുവാന്‍ ഉപദേശിച്ചു.

പിറ്റേന്നു രണ്ടു ശിഷ്യരും രാമകഥ ആലപിച്ചു തുടങ്ങി. ഇതു രാമനും കേട്ടു. രാമന്‍ അവരെ സദസ്സിലേക്കു കൂട്ടുവാന്‍ കല്പിച്ചു. എല്ലാവരും നിരന്ന സദസ്സില്‍ കുട്ടികള്‍ ഗാനമാലപിച്ചു തുടങ്ങി. ആ നാദവിസ്മയത്തില്‍ ഏവരും അതിശയിച്ചു. ഗാനം പൂര്‍ത്തിയാക്കവേ രാമന്‍ ആ ഗായകര്‍ക്കു ഉചിതമായ സമ്മാനങ്ങള്‍ നല്‍കുവാന്‍ ഭരതനോടു ആവശ്യപ്പെട്ടു. എന്നാല്‍ ഗായകര്‍ സ്വര്‍ണ്ണമോ വെള്ളിയോ കൈക്കൊണ്ടില്ല. അവര്‍ ആരെന്ന ചോദ്യത്തിനു വാല്മീകി ശിഷ്യരെന്നു ചൊല്ലി അവര്‍ മടങ്ങി. യജ്ഞത്തിനിടയില്‍ നിത്യവും രാമായണ ഗാനം പാടുവാന്‍ രാമന്‍ അവരോട് ആവശ്യപ്പെട്ടു. അതനുസരിച്ചു യജ്ഞത്തിനനുസരിച്ചു രാമകഥയും പുരോഗമിച്ചു. ഒടുവില്‍ ഗാനത്തിനു നടുക്കുവച്ചു ആ ബാലന്മാരായ കുശലവന്മാര്‍ സീതാപുത്രരെന്നറിഞ്ഞ്, ആ സദസ്സില്‍ വച്ചു, സീത സദ് വൃത്തയെങ്കില്‍, നിഷ്പാപയെങ്കില്‍ മഹാമുനിയുടെ അനുമതിയോടെ ആത്മശുദ്ധി വരുത്തട്ടെയെന്നു മുനിയോടു പറയുവാന്‍ ദൂതരെ അയച്ചു.
മുനി അതു കേട്ടു. എന്നിട്ടു  പതിവാക്യം തന്നെ സ്ത്രീകള്‍ക്കു മുഖ്യം. നാളെ സീതാ ശപഥം നടക്കും.ആരൊക്കെ അതു കാണുവാന്‍ ആഗ്രഹിക്കുന്നുവോ അവര്‍ക്കൊക്കെ അവിടെ സന്നിഹിതരാകാമെന്നു പറഞ്ഞു.

അടുത്ത ദിവസം മുനിയുടെ പിന്നാലെ, രാമനെ മാത്രം നിനച്ചു സാധ്വിയായ സീത  സദസിലെത്തി. അവിടെ വെച്ചു വാല്മീകി സീത പരിശുദ്ധയാണെന്നു രാമനു മുന്നില്‍ സത്യം പറഞ്ഞു. അതു കേട്ടു രാമന്‍, ലോക ഭയത്താലാണു താന്‍ സീതയെ ഉപേക്ഷിച്ചതെന്നും, സീത, ജനമധ്യത്തില്‍ ശുദ്ധയെന്നു തെളിയിക്കട്ടെ എന്ന് ആവശ്യപ്പെട്ടു.

അതു കേട്ടു സീത കൂപ്പുകൈയ്യോടെ ഭൂമിദേവിയോടു ഇങ്ങനെ പ്രാര്‍ത്ഥിച്ചു. 'രാമനെ ഒഴിച്ചു മറ്റാരേയും ഇന്നുവരെ നിനച്ചിട്ടില്ലെങ്കില്‍, ഭൂമിദേവി എനിക്കു ഇടം നല്‍കുമാറാകട്ടെ.'

സീതയുടെ പ്രാര്‍ത്ഥന ധരണീദേവി കേട്ടു. പെട്ടന്നു ഭൂമി പിളര്‍ന്ന് ഒരു സിംഹാസനം ഉയര്‍ന്നു വന്നു. അതില്‍ നിന്നും ധരണീദേവി സീതയെ ആശ്ലഷിച്ചു കൈപിടിച്ചു മടിയിലിരുത്തി ഭൂമിക്കടിയിലേക്കു അന്തര്‍ധാനം ചെയ്തു. അതു കണ്ടു രാമന്‍ ശോകാര്‍ത്തനായി. പിന്നെ കോപത്തോടെ ഭൂമിയോടു സീതയെ മടക്കിത്തരൂ എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ദേവന്മാര്‍ അതു തടഞ്ഞു. ഒപ്പം ഭവിഷ്യത് കാണ്ഡമായ ഉത്തരകാണ്ഡം അദ്ദേഹം ഒറ്റക്കു കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ഉത്തരകാണ്ഡവും കേട്ടു, കാര്യങ്ങള്‍ ഗ്രഹിച്ചു,
യജ്ഞവും പൂര്‍ത്തിയാക്കി മക്കളേയും കൂട്ടി രാമന്‍ അയോധ്യയില്‍ തിരികെ എത്തി. പിന്നീടും ധാരാളം യജ്ഞങ്ങള്‍ നടന്നു. കാലം പോകവേ രാമന്റെ മൂന്ന് അമ്മമാരും ദേഹം വെടിഞ്ഞു.

ഈ സമയം, ഭരതന്റെ മാതുലന്‍ യുധാജിത് തന്റെ ഗുരു ഗാര്‍ഗ്യനെ അയോധ്യയിലേക്കയച്ചു. അദ്ദേഹം യുധാജിതിന്റെ ആവശ്യം രാമനെ അറിയിച്ചു. സിന്ധുവിന്റെ ഇരുകരകളിലുമായി ഗന്ധര്‍വ്വന്മാര്‍ കാത്തു രക്ഷിക്കുന്ന ദേശമുണ്ട്. അതു കീഴടക്കിയാല്‍ രണ്ടു പുരങ്ങളാക്കി മാറ്റാം എന്ന യുധാജിതിന്റെ ആവശ്യം മാനിച്ചു രാമന്‍, ഭരതനെ അതിനായി നിയോഗിച്ചു. ഭരതന്‍ അവിടെയെത്തി യുദ്ധത്തില്‍ ഗന്ധര്‍വ്വന്മാരെ തോല്‍പ്പിച്ചു തിരികെ അയോധ്യയിലെത്തി. എല്ലാവരും സന്തോഷത്തോടെ വസിക്കെ രാമന്‍, ലക്ഷ്മണ പുത്രന്മാര്‍ക്കു ഭരിക്കുവാന്‍ രണ്ടു പുരങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ ഭരതനോടു പറഞ്ഞു.
അങ്ങനെ, ചന്ദ്രകേതുവിന്, ചന്ദ്രകാന്തമെന്ന പുരവും, അങ്ഗദനു കാരുപഥ ദേശവും ഭരതന്‍ നിര്‍ദ്ദേശിച്ചു. ആ ദേശം കീഴടക്കി കുമാരന്മാരുടെ അഭിഷേകവും നടത്തി.

കാലം കടന്നു പോയി രാമന്റെ ഭൂമിയിലെ വാസം പതിനായിരം വര്‍ഷം തികയുവാറായി. ഈ ഘട്ടത്തില്‍, കാലന്‍ താപസരൂപമെടുത്ത് അയോധ്യയില്‍ എത്തി. മറ്റാരും കേള്‍ക്കാതെ രാമനോടു മാത്രം സംസാരിക്കണമെന്നു ആ താപസന്‍ ആവശ്യപ്പെട്ടു. ലക്ഷ്മണനോടു രാമന്‍ തന്റെ മുറിക്കു പുറത്തു മറ്റാരും കടക്കാതെ കാവല്‍ നില്‍ക്കുവാന്‍ ആവശ്യപ്പെട്ടു. ആരെങ്കിലും കടന്നുവെന്നാല്‍ മരണശിക്ഷ നല്‍കുമെന്നും അറിയിച്ചു. താപസരൂപത്തില്‍ വന്ന കാലന്‍, രാമനു ഭൂമിയില്‍ പാര്‍ക്കേണ്ട കാലം കടന്നിരിക്കുന്നുവെന്നും ദേവലോകത്തേക്കു മടങ്ങി വരണമെന്നും അപേക്ഷിച്ചു. അവര്‍ സംഭാഷണം തുടരവേ, പൊടുന്നനെ ദുര്‍വ്വാസാവു മഹര്‍ഷിയും പരിവാരങ്ങളും അവിടെ വന്നു ചേര്‍ന്നു. അദ്ദേഹം ഒരു കഠിന തപസിലായിരുന്നുവെന്നും അത് അവസാനിപ്പിക്കുവാന്‍ രാമന്റെ കയ്യില്‍ നിന്നും ജലപാനം കഴിക്കണമെന്നും അതിനാല്‍ കാത്തുനില്‍ക്കാനാവില്ലെന്നും ആ നിമിഷം രാമനെ കാണണമെന്നും വാശി പിടിച്ചു. ഒടുവില്‍ മുനികോപം സംഭവിക്കാതിരിക്കുവാന്‍ ലക്ഷ്മണന്‍ രാമന്റെ മുറിയിലേക്കു കയറി കാര്യം അറിയിച്ചു. വേഗം താപസനെ പറഞ്ഞയച്ചിട്ടു രാമന്‍ യഥാവിധി മഹര്‍ഷിയെ സ്വീകരിച്ചു.

മഹര്‍ഷി മടങ്ങിയപ്പോള്‍ രാമന്‍, ലക്ഷമണനു പ്രതിജ്ഞാലംഘനം നടത്തേണ്ടി വന്നല്ലോ എന്നോര്‍ത്തു ദുഃഖിതനായി.ലക്ഷ്മണനെ വധിക്കുവാന്‍ തനിക്കാവില്ല എന്നു പറഞ്ഞ രാമനോടു, വസിഷ്ഠന്‍, സത്യപാലനത്തിനായി ലക്ഷ്മണനെ വെടിഞ്ഞാലുമെന്നു അഭ്യര്‍ത്ഥിച്ചു. രാമന്‍ ദുഃഖത്തോടെ ലക്ഷ്മണനോടു ,സൗമിത്രേ, നിന്നെ ഞാന്‍ ത്യജിക്കുന്നു. ധര്‍മ്മഹാനി ഭവിക്കരുത്. ത്യാഗമോ, വധമോ ചെയ്യാം. സത്തുക്കള്‍ക്കു രണ്ടും സമം എന്നു പറഞ്ഞു. ലക്ഷ്മണന്‍ കണ്ണീരില്‍ കുളിച്ചമിഴിയോടെ സരയുവില്‍ ആചമനം ചെയ്ത് സര്‍വ്വ ഇന്ദ്രിയങ്ങളും നിരോധിച്ചു ശ്വാസമടക്കി നിലകൊണ്ടു. ഈ സമയം ഇന്ദ്രന്‍ ഭൂമിയിലെത്തി ലക്ഷ്മണനെ കൈക്കൊണ്ടു.

ലക്ഷമണനെ വെടിഞ്ഞ രാമന്‍, ഇനി ഭൂമിയില്‍ തുടരുവാന്‍ ആഗ്രഹിക്കുന്നില്ല എന്നു ഭരതനെ അറിയിച്ചു. ഭരതനും രാമനെ പിന്തുടരുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതോടെ കോസലത്തില്‍ കുശനേയും വടക്കു ലവനേയും അഭിഷേകം ചെയ്തു. ഈ സമയം വിവരങ്ങള്‍ ശത്രുഘ്‌നനെ അറിയിക്കുവാന്‍ ദൂതര്‍ പോയി. പുത്രന്മാരെ അവിടെ വാഴിച്ച് ശത്രുഘ്‌നനും അയോധ്യയില്‍ എത്തിച്ചേര്‍ന്നു.
രാമന്‍, മഹാപ്രസ്ഥാനത്തിനൊരുങ്ങുന്നുവെന്നറിഞ്ഞു അയോധ്യാവാസികളും അതു തന്നെ നിശ്ചയിച്ചു. അങ്ങനെ അയോധ്യാവാസികള്‍ ഏവര്‍ക്കുമൊപ്പം രാമനും ഭരതനും ശത്രുഘ്‌നനും സരയൂ തീരത്തെത്തി, ജലത്തിലിറങ്ങി. ഈ സമയം ബ്രഹ്‌മാവ് അന്തരീക്ഷത്തില്‍ നിന്നും  വിഷ്‌ണോ, അങ്ങ് അങ്ങയുടെ ഇഷ്ട രൂപം സ്വീകരിക്കുക എന്നു പറഞ്ഞു. അതുകേട്ടു രാമന്‍ വൈഷ്ണതേജസ്സിലേക്കു സഹോദരന്മാര്‍ക്കൊപ്പം പ്രവേശിച്ചു. അയോധ്യാ വാസികള്‍ ആരൊക്കെ അപ്പോള്‍ സരയുവില്‍ ശരീരം വെടിഞ്ഞുവോ അവര്‍ രാമനില്‍ ചെന്നു ചേര്‍ന്നു.
രാമനുപേക്ഷിച്ച അയോധ്യ ഏറെക്കാലം ശൂന്യമായിക്കിടന്നു. പിന്നെ ഋഷഭനെ രാജാവായി ലഭിച്ച് ജനവാസമുള്ളതായി തീര്‍ന്നു.

ഇങ്ങനെ വാല്മീകി രചിതമായ രാമായണം ഉത്തരകാണ്ഡം ഉള്‍പ്പെടെ പൂര്‍ണ്ണമാകുന്നു. രഘുനാഥചരിതം മുഴുവന്‍ വായിക്കുന്നവന്‍ പ്രാണാവസാനത്തില്‍ വിഷ്ണുലോകം പ്രാപിക്കുമെന്നു ഫലശ്രുതി.

ശ്രീമദ് വാല്മീകി രാമായണം സമ്പൂര്‍ണ്ണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക