രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം പുലികൾ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ ഇറങ്ങാൻ ഇനി അഞ്ചു ദിവസം മാത്രം! മഹാമാരി മൂലം 2019-നു ശേഷം പുലിക്കളിയില്ലാതെ രണ്ട് ഓണാഘോഷങ്ങൾ കടന്നുപോയി. അതിനുമുന്നെ പ്രളയം കേരളത്തെ ഇരുട്ടിലാക്കിയ 2018-ലും പുലികൾ എത്തിയില്ല. തെളിച്ചമുള്ള ദിനങ്ങളിൽ മാത്രമേ പുലികൾ പുറത്തിറങ്ങാറുള്ളൂവെന്നത് ഒരു വന്യ ശാസ്ത്രം.
ഓണം നാലാം നാൾ ശനിയാഴ്ച്ച ഉച്ചതിരിഞ്ഞാൽ പുലിക്കൂട്ടങ്ങൾ പാഞ്ഞെത്തി സംസ്ഥാനത്തിൻ്റെ സാംസ്കാരിക തലസ്ഥാനത്തെ കിടിലം കൊള്ളിയ്ക്കും! കാട്ടിലുള്ളതിനേക്കാൾ കൂടുതൽ ഇനം പുലികളുണ്ടാകും ഓരോ കൂട്ടത്തിലും. കടുവപ്പുലി, പുള്ളിപ്പുലി, വരയൻപുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതൽ ഇവയുടെയെല്ലാം കുട്ടികളും, കൊച്ചു കുഞ്ഞുങ്ങളും വരെ പൂരനഗരിയിൽ നൃത്തമാടും. എൽ.ഇ.ഡി പുലികളും, മിന്നിത്തിളങ്ങുന്ന ഫ്ലൂറസൻറ് പുലികളും, മേലാസകലം അഗ്നിജ്വാലകൾ ഉയർത്തി തലകീഴായ് മറിഞ്ഞു മുന്നോട്ടു നീങ്ങുന്ന 'സർക്കസ്' പുലികളും രാജ്യത്തെ കാടുകളിൽ മാത്രമല്ല, ഇടതൂർന്നു വളരുന്ന ആഫ്രിക്കൻ വനാന്തരങ്ങളിൽ പോലും കണ്ടെന്നുവരില്ല!
2016-ൽ, ആദ്യമായി മൂന്നു പെൺപുലികൾ ശക്തൻ തമ്പുരാൻറെ രാജവീഥികളിൽ ചീറിയെത്തി തിമിർത്താടിയതോടെ, പുലിക്കളിയ്ക്ക് ആകെയുണ്ടായിരുന്ന ഒരു കുറവ് നികത്തപ്പെട്ടു. അരമണി കിലുക്കി, ഗർജ്ജനം മുഴക്കി, വിയ്യൂർ മടയിൽനിന്ന് പാഞ്ഞെത്തിയ വിനയയും, സക്കീനയും, ദിവ്യയും റൗണ്ടിലെത്തി പുലിനൃത്തമാടാൻ തുടങ്ങിയപ്പോൾ, പൂരനഗരിയിലെ പുരുഷാരം ആർപ്പോട് ആർപ്പ്! വന്യ സുന്ദരികൾക്ക് ആയത്തിൽ ആടാൻ ഇടം ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു ഭീമാകാരന്മാരായ ആൺപുലികൾക്ക്. തകർന്നു വീണതോ, പുലിക്കളി കലാമേഖലയിലെ പുരുഷ കുത്തക. വിപ്ലവകരമായ ഈ നേട്ടത്തിന് നന്ദി പറയേണ്ടത് പ്രശസ്ത സ്ത്രീശക്തി സംഘടനയായ വിങ്‌സ് ഓഫ് കേരളയ്‌ക്കാണ്.
വീക്ക് ചെണ്ടയും, ഉരുട്ട് ചെണ്ടയും, ഇലത്താളവും സൃഷ്ടിച്ച മാസ്മരികമായ പുലിക്കൊട്ടിനൊത്ത്, തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാഡമിയിലെ എ.എസ്.ഐ-യും, കോഴിക്കോട്ടെ ഫേഷൻ ഡിസൈനറും, നിലമ്പൂരിലെ ഹൈസ്‌കൂൾ അധ്യാപികയും ചുവടുവച്ചു കയറിയത് ജനഹൃദയങ്ങളിലേക്കു മാത്രമായിരുന്നില്ല, ചരിത്രത്തിലേയ്ക്കും കൂടിയായിരുന്നു!
"സർക്കാർ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന ഒരു മതേതര ആഘോഷമാണ് പുലിക്കളി. സ്ത്രീകൾക്ക് എന്തുകൊണ്ട് പങ്കെടുത്തുകൂടാ? അതുകൊണ്ടാണ് ഞങ്ങൾ വിയ്യൂർ മടയിലെ സംഘാടകരെ സമീപിച്ചത്. ബോഡി ആർട്ടിനെക്കുറിച്ചും (മെയ്യെഴുത്ത്), വസ്ത്രങ്ങളെക്കുറിച്ചും അവർക്കു ചില ഉൽകണ്‌ഠകളുണ്ടായിരുന്നു. ഞങ്ങൾ സന്നദ്ധത അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ലിംഗസമത്വം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടെടുത്തു. വിയ്യൂരുള്ള ആൺപുലികൾ ഞങ്ങളെ പുലിനൃത്ത ചുവടുകൾ പഠിപ്പിയ്ക്കാൻ തുടങ്ങി," സബ് ഇൻസ്പെക്ടർ വിനയ 'മംഗള'ത്തോടു പറഞ്ഞു.
റൗണ്ടിൽ നൃത്തംവച്ചു നീങ്ങിയ തങ്ങളിലേക്ക് പതിനായിരക്കണക്കിന് ദൃഷ്ടികൾ കൗതുകത്തിൽ ഒഴുകിയെത്തുന്ന ആ ദൃശ്യം, കാലമെത്ര കഴിഞ്ഞാലും മറക്കാനാവില്ലെന്നും സബ് ഇൻസ്പെക്ടർ ആവേശത്തോടെ എടുത്തുപറഞ്ഞു.
വിയ്യൂർ മടയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, മറ്റു ട്രൂപ്പുകാരും തുടർവർഷങ്ങളിൽ പെൺപുലികളെയിറക്കി. 2019-ൽ, വിയ്യൂർ തന്നെ വീണ്ടും മൂന്നു പെൺപുലികളുമായി റൗണ്ടിലെത്തി. അതിലൊരാളായ പാർവ്വതി നായർ ദൃശ്യ-അച്ചടി മാധ്യമങ്ങൾക്ക് 'വൈറൽ' വിരുന്നുമായി. സ്ത്രീകൾക്കുള്ള പ്രത്യേക പുലിമുഖാവരണം തലയിലേക്കു മടക്കിവെച്ച്, തിങ്ങിക്കൂടിയ പുലിക്കളി പ്രേമികൾക്ക് പുഞ്ചിരി സമ്മാനിച്ചുകൊണ്ടിരുന്ന പാർവ്വതി, പുലിയല്ല 'പുപ്പുലി' ആയി മാറിയ കഥ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നു.
ആദ്യമായി ഒരു കുട്ടിപ്പുലിയെ റൗണ്ടിലിറക്കി, പുതിയൊരു ട്രെൻഡ് സൃഷ്ടിച്ചത് 'പുലി ഗിരീഷ്' എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന വെള്ളാനിക്കരക്കാരൻ ഗിരീഷാണ്. ഇക്കൊല്ലത്തെ പ്രകടനത്തിന് അവസരം കൊടുക്കാതെ, അദ്ദേഹത്തിൻ്റെ ജീവൻ കാലൻ കൊറോണ കൊണ്ടുപോയി. 2009-ൽ, ഗിരീഷും മകൻ രാഹുലും 'അച്ഛൻ-പുലി-മകൻ-പുലി' കെട്ടിയാടിയത് പ്രേക്ഷകരിൽ വൻ കൗതുകമാണ് ഉണർത്തിയത്.
സ്ത്രീ സാന്നിദ്ധ്യം പുലിക്കളിയിലെ ആകർഷണമാകുന്നതിന് ഏഴു വർഷം മുന്നെയാണ് ഒമ്പതു വയസ്സുകാരൻ രാഹുൽ കുട്ടിപ്പുലി വേഷമണിഞ്ഞ് പുലിപ്പിതാവുമൊത്ത് നൃത്തം ചെയ്ത് പ്രേക്ഷകരെ കുളിരണിയിച്ചത്.
"കോട്ടപ്പുറം മടയിലെ പുലിക്കൂട്ടത്തിനൊപ്പമാണ് ഞങ്ങൾ റൗണ്ടിലെത്തിയത്. മറ്റു മടകളിൽനിന്നെത്തിയ പുലിക്കൂട്ടങ്ങളുടെ മുഴുവൻ തിളക്കവും അക്കൊല്ലം കുട്ടിപ്പുലിയ്ക്ക് ഒറ്റയ്ക്ക് കിട്ടി. കോട്ടപ്പുറം മട, മികച്ച പുലിക്കളി സംഘത്തിനുള്ള പുരസ്കാരവും നേടി. ഒരു ലക്ഷം രൂപയും ട്രോഫിയും," പേര് പിന്നീട് 'മകൻ പുലി' എന്നായി മാറിയ രാഹുൽ വെളിപ്പെടുത്തി.
'മകൻ പുലി' എന്ന ടൈറ്റിൽ തൻ്റെ അഭിമാനമാണെന്നും, അതൊരു പരിഹാസപ്പേരായി ഒരിക്കലും തോന്നിയിട്ടില്ലെന്നും 125 കിലോ ഭാരമുള്ള രാഹുൽ, പിതാവിന് ആത്മശാന്തി നേർന്നുകൊണ്ട്, സ്പഷ്ടമാക്കി.
രാഹുലിൻ്റേത് അമിതവണ്ണമെന്ന് ഡോക്‌ടർമാർ പറഞ്ഞേയ്ക്കാം, പക്ഷെ പുലി വേഷമിടുന്ന ഒരു കലാകാരനു വേണ്ട പ്രഥമ യോഗ്യത തടിയും കുടവയറുമാണ്. ബൃഹത്തായ ഉദരപ്പുറത്താണ് മേൻമയേറിയ വരകൾ അരങ്ങേറുന്നത്. അയാൾക്ക് ലഭിയ്ക്കുന്ന പ്രതിഫലം കർശനമായും വയർ മുഴുപ്പിന് ആനുപാതികവുമാണ്. മുഖാവരണം റെഡി-മേഡ് മാസ്ക് മാത്രമായതിനാൽ, അതത്ര തലപുകയുന്ന കാര്യമേയല്ല. എന്നാൽ, മെയ്യെഴുത്തു കലയുടെ ഏറ്റവും മുന്തിയ മാതൃകയായി കരുതപ്പെടുന്നത് വയറ്റത്ത് വരച്ചുണ്ടാക്കുന്ന പുലിത്തലയാണ്. അതാണ് തൃശ്ശൂർ പുലിയുടെ വാഴ്ത്തപ്പെട്ട മുഖം!
"ഇരയെ കടിച്ചു കീറാനുള്ള നീണ്ടു കൂർത്ത പല്ലുകളും, പുറത്തേക്ക് ഞാണ്ടു കിടക്കുന്ന ചോരച്ച നാക്കും, മിന്നിത്തിളങ്ങുന്ന കണ്ണുകളും, പ്രൗഢമായ നാസികയും, ശൗര്യത്തിൽ ഉയർന്നു നിൽക്കുന്ന മീശരോമങ്ങളും ഉൾപ്പെടുന്ന വ്യാഘ്രമുഖം ചേലോടെ രചിക്കാൻ വേണ്ടത്ര ഇടം വയറിന്മേൽ വേണം," രാഹുൽ വിവരിച്ചു.
താൻ പത്തുപതിനഞ്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ഒന്നിലും മുഖം കാണിയ്ക്കാൻ കഴിഞ്ഞില്ലെന്ന് രാഹുൽ പരാതിപ്പെട്ടു. "മനുഷ്യ രൂപത്തിലുള്ള ഞങ്ങളെ ആർക്കും വേണ്ട. പുലിക്കോലത്തിലുള്ള ഞങ്ങൾക്കു മാത്രമേ ഡിമേൻഡുള്ളൂ. പ്രശസ്തരായ ചലച്ചിത്ര താരങ്ങൾക്കു പോലും ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണം. പക്ഷെ, പുലിമുഖം എടുത്തു മാറ്റിയാൽ ഞങ്ങൾക്ക് പുല്ലു വില," ഫൈനൽ ബി.എസ്.സി-യ്ക്കു പഠിയ്ക്കുന്ന രാഹുൽ ഖേദം പ്രകടിപ്പിച്ചു.
ശരാശരി 10,000 രൂപ വരെ പ്രതിഫലം ലഭിച്ചിരുന്ന അച്ഛനും മകനും കൊറോണക്കാലത്ത് നേരിട്ടത് കടുത്ത പ്രതിസന്ധിയാണ്. മംഗലാപുരം ദസറ മുതൽ കൊൽക്കത്തയിലെ കാർണിവൽ വരെയുള്ള പരിപാടികളിൽ അച്ഛൻ-മകൻ ജോടി പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. എന്നാൽ, പ്രളയം മൂലം 2018-ലും, മഹാമാരിയാൽ 2020-ലും, 21-ലും പുലികൾ റൗണ്ടിൽ ഇറങ്ങിയില്ല. ഒരു പുലിയെങ്കിലും പങ്കുകൊള്ളാത്ത പൊതു ആഘോഷങ്ങളോ, ഘോഷയാത്രകളോ, ഉൽഘാടനങ്ങളോ, പ്രചരണ പരിപാടികളോ, ആഡംബര വിവാഹങ്ങളോ സാധ്യമല്ലാത്തൊരു കാലത്തെയാണ് കോവിഡ് സമഗ്രമായി ഗ്രഹിച്ചുകളഞ്ഞത്.
"ഒരൊറ്റ ദിവസത്തെ പരിപാടിയാണ് പുലിക്കളിയെങ്കിലും, അതിനു പുറകിൽ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും നാലഞ്ചുമാസത്തെ കഠിനാദ്ധ്വാനമുണ്ട്. ഇത്രയും കാലത്തെ വരുമാന മാർഗ്ഗവുമാണ് അത് പലർക്കും," നായ്ക്കനാൽ പുലിക്കളി സമാജം പ്രസിഡൻറും, വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ ടി. ആർ. ഹരിഹരൻ വിശദമാക്കി.
അമ്പത്തൊന്നു പുലികളും, അത്ര തന്നെ പുലിക്കൊട്ടുകാരും, തുറന്ന ട്രക്കുകളിൽ ചുരുങ്ങിയത് മൂന്നു വൻ ടേബ്ലോകളും, പിൻതുണയ്ക്കും സേവനങ്ങൾക്കുമായി മുപ്പത്തഞ്ച് സംഘാടകരുമാണ് റൗണ്ടിലെത്തുന്ന ഒരു ട്രൂപ്പിലെ മുന്നണിക്കാർ. അമ്മിക്കല്ലുകളിൽ ചായം അരച്ചുണ്ടാക്കുന്നവരും മെയ്യെഴുത്ത് കലാകാരന്മാരുമുൾപ്പെടെ പത്തറുപതു പേർ അണിയറയിലും അത്യാവശ്യമാണ്.
"എല്ലാം നടക്കുന്നത് നഗരസഭയുടെ മേൽനോട്ടത്തിലാണ്. പുലിക്കൊട്ട് അതിൻ്റെ ആ മനോഹാരിയായ ശ്രുതിയിൽ തന്നെ ആയിരിക്കണമെന്നും, പഞ്ചാരിയിലേക്കോ, ശിങ്കാരിയിലേക്കോ വഴുതി വീഴരുതെന്നും വരെയുള്ള സൂക്ഷ്മമായ കാര്യങ്ങൾക്ക് നിർദ്ദേശങ്ങളുണ്ട്," ഹരിഹരൻ വ്യക്തമാക്കി. ദീർഘകാലം മികച്ച പുലി സംഘങ്ങളെ റൗണ്ടിലേക്ക് അയച്ചുകൊണ്ടിരിയ്ക്കുന്ന നായ്ക്കനാൽ ട്രൂപ്പിൻറെ സാരഥിയാണ് ഹരിഹരൻ.
"രണ്ടു വർഷത്തിനു ശേഷമെത്തുന്ന പുലിക്കളിയായതിനാൽ, ഇപ്രാവശ്യം കലാകാരന്മാരെല്ലാം വളരെ ആവേശത്തിലാണ്," ഹരിഹരൻ കൂട്ടിച്ചേർത്തു.
വിയ്യൂർ ദേശം, വിയ്യൂർ സെൻ്റർ, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെൻ്റർ, അയ്യന്തോൾ ദേശം, തൃക്കുമാരകുടം, പൂങ്കുന്നം, പാട്ടുരായിക്കൽ, കൊക്കാല, കുട്ടൻകുളങ്ങര, മൈലിപ്പാടം, ചെമ്പൂക്കാവ്, പെരിങ്ങാവ് മുതലായവയാണ് പേരെടുത്ത മറ്റു പുലിമടകൾ. അത്ര ദൂരെയല്ലാത്ത കാലത്ത് പതിനെട്ടു മടകളിൽ നിന്നുവരെ പുലിക്കൂട്ടങ്ങൾ ഇറങ്ങിയിരുന്നെങ്കിലും, 2019 എത്തുമ്പോഴേക്കും അത് എട്ടു ട്രൂപ്പുകളായി ചുരുങ്ങി.
"സാമ്പത്തിക ഞെരുക്കം തന്നെ കാരണം. ഒരു പുലിക്കൂട്ടത്തെ ഇറക്കാൻ ചുരുങ്ങിയത് 15 ലക്ഷം രൂപ ചിലവുണ്ട്. ടൂറിസം വാരാഘോഷത്തിൻ്റെ സമാപനമാണ് തൃശ്ശൂരിലെ പുലിക്കളി. എന്നാൽ, KTDC-യിൽ നിന്ന് പൊള്ളയായ വാഗ്‌ദാനങ്ങളല്ലാതെ, കാശൊന്നും കിട്ടാറില്ല. തൃശ്ശൂർ കോർപ്പറേഷൻ തരുന്ന ഒന്നര ലക്ഷം രൂപയാണ് ആകെയുള്ള ധനസഹായം. ബാക്കി തുക ഞങ്ങൾ, ഭാരവാഹികൾ പിരിച്ചുണ്ടാക്കണം," വേതനം കൂടുതൽ കൊടുക്കേണ്ട വയറൻ പുലികളെ മാത്രമിറക്കാറുള്ള കോട്ടപ്പുറം മടയുടെ സംഘാടകൻ, പി. ഹരി പങ്കുവച്ചു.
യുവജന കലാസമിതി നയിക്കുന്ന കോട്ടപ്പുറം പുലിസംഘമാണ് 2011-ലും, 15-ലും എല്ലാ വിഭാഗത്തിലുമുള്ള പുരസ്കാരങ്ങൾ തൂത്തുവാരിയത്. മികച്ച പുലിനൃത്തം, പുലിവേഷം, പുലിക്കൊട്ട്, മെയ്യെഴുത്ത്, നിശ്ചലദൃശ്യം, പുലിച്ചമയ പ്രദർശനം, അച്ചടക്കം മുതലായവയ്ക്കാണ് കേഷ് പ്രൈസുകളുള്ളത്. അച്ചടക്കം വിലയിരുത്തുന്നത് കേരള പോലീസും, ബാക്കിയുള്ളവയുടെ മൂല്യനിർണ്ണയം ലളിതകലാ അക്കാദമിയിൽ നിന്നെത്തുന്ന മുതിർന്ന കലാകാരന്മാരുമാണ് നിർവഹിക്കുന്നത്.
"ഒടുവിൽ പുലിക്കളി അരങ്ങേറിയ 2019-ൽ, വലിയ സാമ്പത്തിക ബാധ്യതയാണ് സമിതിയ്ക്ക് ഏറ്റെടുക്കേണ്ടിവന്നത്. പ്രളയത്തെത്തുടർന്ന് കച്ചവട മേഖല നേർത്തുപോയിരുന്നു. വ്യാപാരികളിൽ നിന്ന് പ്രതീക്ഷിച്ചത്ര സംഭാവനകൾ ലഭിച്ചില്ല. ഇക്കുറിയും പിരിവ് വളരെ മോശമാണ്. എന്നിരുന്നാലും മികവുറ്റൊരു പുലിക്കൂട്ടവുമായി റൗണ്ടിലെത്താനുള്ള തത്രപ്പാടിലാണ് ഞങ്ങൾ," ഹരിയുടെ വാക്കുകളിൽ വിഷാദം.
"പ്രളയാനന്തരം കൊറോണയുമെത്തി. വ്യാപാര മേഖല ആകെ തകർന്നിരിക്കുകയാണ്. ആരിൽനിന്നും കാര്യമായ സംഭാവനയൊന്നും ലഭിയ്ക്കാനിടയില്ല. സർക്കാർതല ഇടപെടലുകളും ധനസഹായവും ഇല്ലെങ്കിൽ, പുലിക്കളി നിലനിന്നുപോകാനിടയില്ല," 2008-മുതൽ വിയ്യൂർ സെൻ്ററിൻ്റെ ചുക്കാൻ പിടിയ്ക്കുന്ന ടി. എസ്. സുമേഷ് അസന്ദിഗ്‌ദ്ധമായി പറഞ്ഞു.
"ഒട്ടനവധി നവീന ആശയങ്ങൾ പ്രയോഗത്തിൽ കൊണ്ടുവന്ന വിയ്യൂർ സംഘം നിലനിന്നേ മതിയാകൂ," പ്രശസ്ത നിശ്ചലദൃശ്യ ചിത്രകാര൯ പ്രസാദ് തോട്ടപ്പാട്ട് വ്യാകുലപ്പെട്ടു. പ്രഥമ പെൺപുലി ത്രയത്തെ അണിയിച്ചൊരുക്കിയ പ്രസാദ് മാഷ്, മുൻ പുലിയും, കഴിഞ്ഞ മൂന്നു ദശാബ്ദം പുലിക്കളി കലാമേഖലയിലെ പൊതു സംഘാടകനായി പ്രവർത്തിയ്ക്കുന്ന കലാകാരനുമാണ്.
"2019-ൽ, വ്യത്യസ്‌ത മടകൾക്കായി ഒമ്പത് അർത്ഥ സമ്പുഷ്ടമായ ടേബ്ലോകൾ ചെയ്തതിൽ, ആറെണ്ണം മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരങ്ങൾ പങ്കുവച്ചു," പ്രസാദ് മാഷുടെ ശബ്ദത്തിൽ തികഞ്ഞ സംതൃപ്‌തി. "ഇക്കുറിയും അത്ര തന്നെ ടേബ്ലോകൾ പണിപ്പുരയിലുണ്ട്."
പുലിവരയുടെ സൗന്ദര്യശാസ്ത്രമറിയാൻ മുപ്പത്തഞ്ച് കൊല്ലമായി മെയ്യെഴുത്തിൽ വ്യാപൃതനായിരിയ്ക്കുന്ന ജോസ് കാച്ചപ്പള്ളിയോട് സംസാരിക്കണം. "പുള്ളിപ്പുലിയെ വരക്കുമ്പോൾ, പിൻഭാഗത്തു നിന്നു വലിയ പുള്ളിയിൽ തുടങ്ങി വയറിലെത്തുമ്പോൾ അവ ചെറുതായി വരുന്നു. വരയൻ പുലിയ്ക്ക് ആറു തരം വരകൾ വേണം. പട്ട വര മുതൽ സീബ്രാ ലൈൻ വരെ. ടെമ്പെറാ പൗഡർ അരച്ചുണ്ടാക്കുന്ന ചായക്കൂട്ടിൻ്റെ നിലവാരം അനുസരിച്ചാണ് പുലി വർണ്ണങ്ങൾക്കു ടോൺ ലഭിയ്ക്കുന്നത്," ജോസ് വിശദീകരിച്ചു.
എഴുപത് വർഷം മുന്നെ, തോട്ടുങ്ങൽ രാമൻകുട്ടി ചിട്ടപ്പെടുത്തിയതാണ് പുലിമേളം. "മറ്റൊരു മേളത്തിനോടും ഇതിന് സാമ്യമില്ല. തൃശ്ശൂരല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് പ്രചാരത്തിൽ ഇല്ലതാനും," രാമൻകുട്ടിയുടെ മകനും പ്രശസ്ത പുലിക്കൊട്ട് ആശാനുമായ എഴുപതുകാരൻ പൊന്നൻ പറഞ്ഞു.
എൻ. എസ്. രാജനും, മക്കൾ ശ്രീജിത്തും, ശ്രീക്കുട്ടനും, അവരുടെ മുപ്പതംഗ കൂട്ടുകുടുംബവുമാണ് അമ്പതു വർഷമായി പല മടകളിലേയ്ക്കും പുലിമുഖങ്ങൾ (Tiger masks) നിർമ്മിച്ചു കൊടുക്കുന്നത്. "കടലാസിൽ പശ പുരട്ടി മുഖരൂപമുണ്ടാക്കി, അതിന്മേൽ ചൂരൽ കഷ്ണം കൊണ്ട് പല്ലും, സൈക്കിൾ ട്യൂബ് മുറിച്ച് നാവും, ഫർ ഉപയോഗിച്ച് താടിയും ഒട്ടിച്ചെടുത്ത്, അനുയോജ്യമായ പെയ്ൻ്റ് അടിച്ചാണ് ഞങ്ങൾ മികച്ചയിനം പുലിമുഖങ്ങൾ ഉണ്ടാക്കുന്നത്," അച്ഛനും മക്കളും നിർമ്മാണ രീതി വിവരിച്ചു.
"പ്രളയവും കൊറോണയും മൂന്ന് അവതരണങ്ങൾ തടഞ്ഞു. പക്ഷെ, പുലിക്കളിയും പൂരവും ഞങ്ങളുടെ ചോരയിലാണ് അതിജീവിയ്ക്കുന്നത്. അതത് മടകളിൽ, ഞങ്ങളുടെ പുലികൾ ഭദ്രമായിത്തന്നെ നിലകൊണ്ടു; തെളിച്ചമുള്ള ദിവസമെത്താൻ കാത്തിരുന്നു. ഈ ഓണത്തിന് പൂർവാധികം വീറോടെ അവ പുറത്തിറങ്ങും. ശക്തൻ്റെ തട്ടകത്തിലെ പുലികൾക്ക് വംശനാശമില്ല," റൗണ്ട് സൗത്തിലെ പുസ്തക വ്യാപാരി ജോൺസൺ തട്ടിൽതെക്കുമ്പത്ത് ഉറപ്പിച്ചു പറഞ്ഞു!