ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഏറ്റവും നല്ല മലയാളം ന്യൂസ് വെബ്‌സൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഇ-മലയാളിക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ കാഴ്ചവച്ചവരില്‍ ഒരാളാണ് ഡോ.നന്ദകുമാര്‍ ചാണയില്‍ എന്നു കാണാന്‍ കഴിയും. സനാതന ധര്‍മ്മചിന്തകള്‍, കൊറോണക്കാലത്തെ ദൈവസങ്കല്പം, സുധീറിന്റെ കഥകള്‍-ഒരു പഠനം, ജെയിംസ് കുരീക്കാട്ടിലിന്റെ സദാചാര തര്‍ക്കങ്ങളിലെ മാറ്റൊലികള്‍-ഒരു പഠനം, ജയിന്‍ ജോസഫഇന്റെ പകരം, ഉണ്ണികൃഷ്ണന്‍ നായരുടെ പ്രീതി- എന്റെ മോള്‍, അനീഷ് ചാക്കോയുടെ ജസ്സി, ലാനാ ലയനം, ഹൈക്കു കവിതകള്‍, രാമായണചിന്തകള്‍, കഥാകൃത്ത് മനം തുറക്കുമ്പോള്‍, പ്രണയ ഗായകന്റെ അക്ഷരക്കൊയ്ത്ത്, ദൈവത്തിന്റെ സ്വന്തംനാട്ടിലെ നോക്കുക്കൂലിക്ക് വിട, മഴയനക്കങ്ങളില്‍ ഒരു ഗീഥ, വിചാരവേദിയിലെ ഒരു നിരൂപണ സായാഹ്നം, അനുഭവ തീരങ്ങളില്‍, ഉന്മാദവും നിര്‍വൃതിയും, അമേരിക്കന്‍ പ്രവാസി മലയാളികളിലെ ഒരു അതികായന്‍, വിഭ്രാന്തിയും വേദാന്തവും, ദാഹം-കവിത, കമ്യൂണിസ്റ്റ് പച്ചയുടെ നിറക്കൂട്ട്, അശീതികന്‍(സ്വന്തം ഉണ്ണിയേട്ടന്റെ 80-ാം ജന്മദിനത്തില്‍ സമര്‍പ്പിച്ച പിറന്നാള്‍ ആശംസ. അങ്ങിനെ പോകുന്നു അദ്ദേഹത്തിന്റെ കൃതികള്‍.
ഡോ.നന്ദകുമാര്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ മൂന്നു ദശാബ്ദക്കാലം ചിലവഴിച്ചശേഷം വിശ്രമാര്‍ത്ഥം കാലിഫോര്‍ണിയയിലുള്ള തന്റെ മക്കളുടെയും പേരക്കിടാങ്ങളുടെയും അടുത്തേയ്ക്കു പോവുകയാണെന്നുള്ള വിവരം ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഈ ലേഖകനെ ഫോണിലൂടെ വിളിച്ചറിയിച്ചത്. ഒരു പണ്ഡിതനും, കവിയും, നിരൂപകനും, എഴുത്തുകാരനുമായ അദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടിട്ട് ഒരു ദശാബ്ദക്കാലം കഴിഞ്ഞു. ഞങ്ങള്‍ പരിചയപ്പെട്ടത് വളരെ ആകസ്മികമായാണ്. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള കേരളാ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസിദ്ധ എഴുത്തുകാരി ഡോ.എന്‍.പി.ഷീല പ്രായമായ വയോജനങ്ങള്‍ക്കുവേണ്ടി കേരളാസെന്ററില്‍ ഒരു യോഗാക്ലാസ് നടത്താമോ എന്ന് എന്നോടു ചോദിക്കുകയും ഞാന്‍ സസന്തോഷം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. യോഗാക്ലാസ് തുടങ്ങിയ അന്നു മുതല്‍ ഡോ.നന്ദകുമാറും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അമ്മു ടീച്ചറും ക്ലാസ്സില്‍ കൃത്യമായി പങ്കെടുത്തിരുന്നു.
തുടക്കത്തില്‍ 10-ല്‍ താഴെ വയോജനങ്ങള്‍ മാത്രമേ യോഗക്ലാസില്‍ പങ്കെടുക്കാന്‍ വന്നിരുന്നുള്ളൂ എങ്കിലും പിന്നീട് 30 ഓളം പേരുള്ള ഒരു ഗ്രൂപ്പായി വളര്‍ന്നതും ഡോ.നന്ദകുമാറിനെപ്പോലുള്ളവരുടെ സഹകരണത്തില്‍ മാത്രമാണെന്നു ഞാന്‍ കരുതുന്നു. അങ്ങിനെ അവിടെ വച്ചു പരിചയപ്പെടാന്‍ കഴിഞ്ഞവരില്‍ ഒരാളായിരുന്നു പ്രസിദ്ധ കവയിത്രി ത്രേസ്യാമ്മ നാടാവള്ളിയുടെ പിതാവ് പാപ്പിസാര്‍. അദ്ദേഹത്തിന്റെ ഇമ്പമുളള കവിതാ പാരായണവും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു.
അതിനുശേഷം ഡോ.നന്ദകുമാറും അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ഞാന്‍ പ്രതിനിധാനം ചെയ്തിരുന്ന യോങ്കേഴ്‌സിലുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള പല കലാ-സാംസ്‌ക്കാരിക പരിപാടികള്‍ക്കും പങ്കെടുക്കാന്‍ എത്തിയിരുന്നു എന്ന കാര്യം ഇത്തരുണത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.
ഇനി ഡോ.നന്ദകുമാറും സഹധര്‍മ്മിണി അമ്മുടീച്ചറും എവിടെ നിന്നു വന്നു, അവര്‍ ആരായിരുന്നു എന്നും അറിയേണ്ടേ? ബയോളജിയില്‍ പി.എച്ച്.ഡി. എടുത്ത് അദ്ദേഹം ഇന്‍ഡ്യയില്‍ കുറെക്കാലം സയന്റിസ്റ്റ് ആയും ലക്ച്ചറര്‍ ആയും ജോലി നോക്കിയശേഷം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെത്തി. കുറെക്കാലം ന്യൂയോര്‍ക്ക് സിറ്‌റി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ ഇവാലുവേറ്ററായും പിന്നീട് അദ്ധ്്യാപകനായും ജോലി നോക്കി റിട്ടയര്‍ ആയി. അദ്ദേഹത്തിന്റെ ഭാര്യ അമ്മുു കേരളത്തില്‍ നിന്നും എം.എ. ബി.എഡ്. പാസ്സായശേഷം ന്യൂയോര്‍ക്ക് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനില്‍ അദ്ധ്്യാപികയായി. ജോലിയില്‍ നിന്നും റിട്ടയര്‍ ആയി.
ഡോ.നന്ദകുമാര്‍ കൊടുങ്ങല്ലൂരിലെ ചാണയില്‍ കല്ല്യാണിക്കുട്ടി അമ്മയുടെയും, കുഞ്ഞന്‍ മേനോന്റെയും മകനായി ജനിച്ചു. അമ്മു ടീച്ചര്‍ ഒറ്റപ്പാലം പത്തിരിപ്പാലയില്‍ നരിക്കോട്ട് തറവാട്ടിലെ അംഗമാണ്.
2022 സെപ്തംബര്‍ മാസത്തില്‍ ന്യൂയോര്‍ക്കിനോടു വിട പറഞ്ഞ് ശിഷ്ടക്കാലം മക്കളുടെയും കൊച്ചു മക്കളുടെയും കൂടെ ജീവിക്കാനാണ് തങ്ങളുടെ പ്ലാന്‍ എന്ന് ഡോ.നന്ദകുമാര്‍ പറയുകയുണ്ടായി. ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയിലും, കേരളാ കള്‍ച്ചറല്‍ സെന്റിലും ദീര്‍ഘകാലം മലയാളം പഠിപ്പിച്ചിരുന്ന അദ്ദേഹം വിചാരവേദിയില്‍ നിറസാന്നിദ്ധ്യവുമായിരുന്നു. ഡോ.നന്ദകുമാര്‍ എവിടെയുണ്ടോ അവിടെയെല്ലാം അമ്മു ടീച്ചറും ഉണ്ടായിരുന്നു. എന്റെ യോഗാ ക്ലാസ്സില്‍ പങ്കെടുത്തശേഷം നമസ്‌തെ എന്ന പദം പ്രയോഗിക്കുമ്പോള്‍ പകരം 'ആയുഷ്മാന്‍ ഭവ' എന്ന സംസ്‌കൃത പദം അദ്ദേഹം പറഞ്ഞിരുന്നു. ഒരു മഹാ പണ്ദിതനല്ലാതെ മറ്റാര്‍ക്ക് ആ പദപ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കും.
അമേരിക്കന്‍ മലയാള സാഹിത്യത്തിന്, പ്രത്യേകിച്ച് ഇമലയാളിക്ക്, ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ഡോ.നന്ദകുമാറിനും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അമ്മു ടീച്ചറിനും ഇമലയാളിയുടെയും സാഹിത്യ പ്രേമികളുടെയും പേരില്‍ യാത്രാമംഗങ്ങള്‍ നേരുന്നു. തുടര്‍ന്നും അദ്ദേഹം തന്റെ സാഹതിയരചനകള്‍ അനുസ്യൂതം തുടരുമെന്ന് പ്രത്യാശയോടെ ആയുഷ്മാന്‍ ഭവ!
തോമസ് കൂവള്ളൂര്‍