വീട്ടിൽനിന്നു പുറത്തിറങ്ങിയാൽ എപ്പോഴാണ് ഒരു പട്ടി ഓടിവന്നു കടിച്ചു പരിക്കേൽപ്പിക്കുന്നത് എന്ന് അറിയില്ല .റോഡിൽ ഇറങ്ങിയാലോ? എവിടെയും കുഴികൾ ! മലയാള നാട്ടിൽ ഒരു സർക്കാർ ഉണ്ടെങ്കിലും എന്തെങ്കിലും നടക്കണമെങ്കിൽ കോടതി ഇടപെടാതെ പറ്റില്ല എന്നായിരിക്കുന്നു. മാത്രമോ? കോടതിയിൽ വരുന്ന ഓരോ പ്രശ്നങ്ങൾക്കുംജനവിരുദ്ധ ന്യായ വാദങ്ങളുമായി സർക്കാർ അഭിഭാഷകർ രംഗത്ത് . അതേസമയം പൊതുമരാമത്തു മന്ത്രി റിയാസിൽ നാട്ടുകാർക്ക് ഇപ്പോഴും നല്ല വിശ്വാസം.
ആലുവ - പെരുമ്പാവൂർ റോഡിലെ കുഴിയിൽ ബൈക്കിൽ നിന്നു വീണു പരിക്കേറ്റ കുഞ്ഞു മുഹമ്മദ് തലക്കേറ്റ ക്ഷതം മൂലമാണ് മരിച്ചതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. പക്ഷേ കുഞ്ഞുമുഹമ്മദിന്റെ മരണം ലോ ഷുഗർ മൂലം കൂടിയാണെന്ന് മകൻ മനാഫ് പറഞ്ഞുവെന്ന ന്യായീകരണവുമായി ആണ് സർക്കാർ വക്കീൽ കോടതിയിലെത്തിയത്. ഒന്നാമതായി മനാഫ് അങ്ങനെ ആരോടും പറഞ്ഞിട്ടില്ല 70 കഴിഞ്ഞ ഒരാൾക്ക് ഷുഗറോ ബി.പിയോ കൊളസ്ട്രോളോ കാണുമായിരിക്കും. കുഴിയിൽ ബൈക്ക് വീണു തലതല്ലിയതുമൂലം മരിക്കുമ്പോഴും ഇങ്ങനെ മുടന്തൻ ന്യായങ്ങളും ആയി കോടതിയിലെത്തി സർക്കാറിൻറെ മാനം കളയുന്ന ഈ അഭിഭാഷകർക്കും റിയാസ് മന്ത്രി ചങ്ങല ഇടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കുട പിടിച്ചു നടക്കുന്ന ആളാണ് മന്ത്രി എന്ന് ഞങ്ങളും അധിക്ഷേപിക്കും.
ഒടുവിൽ ആ 14 കിലോമീറ്റർ റോഡ് ടാർ ചെയ്യുന്നതിന് മന്ത്രി സന്നദ്ധനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിനുവേണ്ടി വരുന്നത് നീണ്ട ഒരു കാലാവധി ആകും എന്നാണ് എൻജിനീയർമാരുടെ വിശദീകരണം എത്രയും വേഗം അതിൻറെ പണി കുറ്റമറ്റ രീതിയിൽ നടക്കുന്നതിനു മന്ത്രി ഇടപെടണം. പിഡബ്ല്യുഡി റോഡുകൾ പലതും മഴ പെയ്തതോടെ പൊട്ടിപ്പൊളിഞ്ഞു കുഴികൾ ആയിട്ടുണ്ട് കരാറുകാർ മാത്രമല്ല അവർക്ക് ഒത്താശ നൽകുന്ന ഉദ്യോഗസ്ഥർ - പ്രത്യേകിച്ച് എൻജിനീയർമാർ - ഇക്കാര്യത്തിൽ കുറ്റക്കാർ തന്നെ. ഹൈക്കോടതി ഇത്തരം റോഡുകളുടെ ചുമതലയുള്ള എഞ്ചിനീയര്മാരെയും വെറുതെ വിടില്ല .
എന്തൊക്കെ പറഞ്ഞാലും ജി.സുധാകരൻ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് കരാറുകാർക്കും എൻജിനീയർമാർ അടക്കം ഉള്ളവർക്കും ഉണ്ടായിരുന്ന ഭയം റിയാസ് മന്ത്രിയോട് ഇല്ല എന്നത് സത്യം തന്നെ സുധാകരൻ സാർ മന്ത്രിയായിരുന്ന കാലത്തെ ശുഷ്കാന്തി റിയാസിനും ഉണ്ടാക്കാൻ ആകട്ടെ എന്ന് ആശംസിക്കുന്നു. അതിനിടെ നൊണ്ടി ന്യായം പറയാൻ കോടതിയിൽ ഒരു വക്കീൽ എത്തിയാൽ റിയാസേ എല്ലാം പോയില്ലേ ? താങ്കൾ എത്ര വെള്ളം കോരിയാലും ആ കലം അവസാനം ഉടച്ചു താങ്കളെ മോശക്കാരൻ ആക്കിമാറ്റുന്ന ഗജജില്ലികളാണ് ചുറ്റും എന്ന് തിരിച്ചറിയുക. ബൈക്ക് റോഡിലെ കുഴിയിൽ പെട്ട് തലതല്ലി വീണു പരുക്കേറ്റ ഒരാൾ മരിക്കുമ്പോൾ . ഇത്ര വിചിത്ര വാദങ്ങളുമായി എത്തുന്ന അഭിഭാഷകരെയും കുറ്റം പറയാനാവില്ല അവർക്ക് വാദമുഖങ്ങൾ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥരെ അല്ലേ പിടികൂടി ജനമധ്യത്തിൽ തുറന്നുകാട്ടേണ്ടത് ? റിയാസിൻറെ കാര്യത്തിൽ ഞങ്ങൾ ഒരു പ്രതീക്ഷ വെക്കുന്നത് തന്നെ താങ്കൾ ഞങ്ങളുടെ ഭാവി മുഖ്യമന്ത്രി ട്രെയിനി ആയതുകൊണ്ടാണ് പിണറായി സാർ മാത്രമല്ല, ഞങ്ങളും അങ്ങയെ നല്ലൊരു ജനപ്രിയ മുഖ്യമന്ത്രിയായി രൂപപ്പെടുത്തി വരുകയാണ്. വക്കീൽ വിചിത്ര വാദം തുടർന്നുകൊണ്ടേയിരിക്കെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചത് കേട്ടില്ലേ? "മരിച്ചവരെയും ഇനിയും അപമാനിക്കണോ വക്കീലേ ..."
രാജേഷിന്റെ ശുനകയോഗം അദ്ദേഹം അനുഭവിച്ചേ പറ്റൂ. ഒരാൾ മന്ത്രി കസേരയിൽ ഇരിക്കുമ്പോൾ ഇങ്ങനെ ഒരു ദുര്യോഗം ആർക്കും വരുത്തിവെക്കല്ലേ എന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. പുറത്തിറങ്ങിയാൽ പട്ടി കടിയേൽക്കാതെ തിരിച്ചെത്താം എന്ന് ഒരു ഉറപ്പുമില്ല. നടന്നു പോകുന്നവരെ മാത്രമല്ല സൈക്കിളിലോ സ്കൂട്ടറിലോ ബൈക്കിലെ പോകുന്നവരെയും പട്ടികൾ വെറുതെ വിടുന്നില്ല. കാറിൽ പോയവർ ഇടക്ക് കാർ കേടായപ്പോൾ ഒന്നിറങ്ങി, അവരെയും പട്ടി കടിച്ചു. വീട്ടിൽ ഇരിക്കുന്നവരെ ഓടിച്ചാടി കയറിവരുന്ന പട്ടി കടിക്കുന്നു! ബേക്കലിലെ ഒരു സാഹിബ് എയർഗൺ നീട്ടിപ്പിടിച്ച് തൻറെ മകളെയും കൂട്ടുകാരെയും മദ്രസ പഠനത്തിന് ആനയിച്ചത് പോലെ രംഗത്തിറങ്ങാൻ വേറെ രക്ഷിതാക്കൾക്കുണ്ടോ നേരം? അല്ലെങ്കിൽ ആർ.മോഹനനെ പോലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ജോലി നമുക്കൊക്കെ ഉറപ്പാക്കണം. 10 കിലോമീറ്റർ അകലെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഭാര്യ പൂർണിമ മോഹനനെ സർക്കാർ ഇന്നോവയിൽ കൊണ്ടുവിടാനും തിരിച്ചു കൊണ്ട് വരാനും സംവിധാനം ഉള്ളതുപോലെ ഒന്നും നമുക്ക് കിട്ടിയില്ലല്ലോ. ഇനി പട്ടി കടിച്ച ശേഷം കുത്തിവെച്ചാൽ തന്നെ അത് ഒറിജിനലോ ഡ്യൂപ്ലിക്കേറ്റൊ എന്നൊന്നും അറിയുകയുമില്ല. പരിശോധിക്കാത്ത 250 പേവിഷ വാക്സിനുകളാണ് കോഴിക്കോട്ടെയും തൃശൂരിലെയും മറ്റുചിലർ കുത്തിവെച്ചതെന്നു കൂടി ഓർക്കുമ്പോൾ, വീണ മന്ത്രി ഞങ്ങളുടെ ബി.പി കൂടില്ലേ?
എന്തായാലും 490 പട്ടി ഹോട്ട്സ്പോട്ടുകൾ ആരോഗ്യവകുപ്പും 170 സ്പോട്ടുകൾ മൃഗസംരക്ഷണ വകുപ്പും കണ്ടെത്തിയത് രാജേഷിന് തുണയായി. പത്തിലധികം പേർക്ക് പട്ടി കടിയേറ്റ പഞ്ചായത്തുകളാണ് പോലും ഹോട്ട്സ്പോട്ട് പദവിയിലേക്ക് ഉയരുക. നിലവിലെ പഞ്ചായത്തുകളിൽ ഏതാണ്ട് പകുതി വരെയെങ്കിലും അങ്ങനെയാണെന്ന് സമ്മതിച്ചത് ഭാഗ്യം. 2015 ൽ നിയമസഭയിൽ എന്താണ് സംഭവിച്ചതെന്ന് ശിവൻകുട്ടി മന്ത്രിക്ക് മനസ്സിലായത് ഏഴുവർഷം കഴിഞ്ഞു ഇന്നലെ. ആ സംഭവം ഇ.പി ജയരാജൻ ഓർത്തെടുത്ത് പറഞ്ഞപ്പോൾ ആണല്ലോ. കേരളത്തിൽ തെരുവുപട്ടികൾ മൂലം നടക്കാൻ ആവില്ലെന്ന സത്യം വീണ മന്ത്രിക്ക് തിരിച്ചറിയാൻ രാജേഷ് മന്ത്രിയാകുന്നത് വരെ കാത്തിരിക്കേണ്ടി വന്നുവെന്നേയുള്ളൂ. വെറുതെയാണോ വീണ കാര്യങ്ങൾ പഠിച്ചു പറയണമെന്ന ഒരു കത്ത് സ്പീക്കറായിരുന്ന രാജേഷിന് നൽകേണ്ടി വന്നത് .
വാൽക്കഷണം : നിഷാം എന്ന അഹങ്കാരി പണക്കാരൻ കള്ളും പുറത്ത് തൃശൂർ ശോഭാ സിറ്റിയിലെ വാച്ച്മാൻ ചന്ദ്രബോസിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു രസിച്ചു കൊന്ന സംഭവം നാം ഒന്നും മറന്നിട്ടില്ലല്ലോ. നിയമസഭയിലെ കയ്യാങ്കളി നടന്ന 2015 ൽ തന്നെയായിരുന്നു 'എലിക്ക് പ്രാണവേദനയും പൂച്ചക്ക് കളി വിളയാട്ടവും' നടന്നത് നിഷാമിന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഗെയിറ്റ് ശരിക്ക് തുറക്കാൻ ഏതാനും മിനിറ്റ് വൈകിയതിനായിരുന്നു ആ കലി തീർക്കൽ. ജീവപര്യന്തം ഒഴിവാക്കണമെന്നും അന്ന് നടന്നത് മാധ്യമവിചാരണ ആയിരുന്നുവെന്നാണ് നിഷാമിന്റെ അപ്പീൽ. ജീവപര്യന്തം അല്ല, തൻറെ ഭർത്താവിൻറെ മേൽ നിഷാം നടപ്പാക്കിയ വധശിക്ഷ തന്നെ വേണമെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ അപ്പീലും ഉണ്ടായിരുന്നു . കോടതി രണ്ടും തള്ളി . നിഷാം താൻ ഉണ്ടാക്കിയ സ്വത്തും സൗകര്യങ്ങളും ഒന്നും അനുഭവിക്കാതെ ജീവപര്യന്തം അനുഭവിക്കട്ടെ എന്നാണ് കോടതി വിധി.
നിയമസഭയിൽ അമ്പലപ്പറമ്പിൽ കയറിയ തെമ്മാടികളെ പോലെ തങ്ങളുടെ വനിതാ എം.എൽ.എമാരെ ഉപദ്രവിച്ച കഥ ഇന്നലെ ഇ.പി ജയരാജൻ വിവരിച്ചതിന് പിന്നാലെ ഇന്ന് മലബാറിലെ ഒരു സി.പി.ഐ വനിതാ നേതാവിനെ അതിലുമപ്പുറം ചെയ്ത ഒരു സി.പി.എം നേതാവിന്റെ കഥ പറയുന്നു. കഥകൾ പലതും വരും പോകും. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട സി.കെ മാധവൻ അനുസ്മരണ യോഗത്തിന് പോകരുതെന്ന പാർട്ടി വിലക്ക്. കെ.ഇ.എൻ അത് ലംഘിച്ച്. ആ യോഗത്തിൽ പോയി പ്രസംഗിച്ചു. അങ്ങനെ നടക്കില്ലെന്ന് കരുതുന്ന പലതും നടക്കുന്ന കാലം ഇതാണോ മാഷേ, കലികാലം!
കെ.എ ഫ്രാന്സിസ്