കുഞ്ഞുവിരലുകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന വിശേഷദിനമാണ് വിജയദശമി. ജിജ്ഞാസയോടെ, കണ്ണീരോടെ, ഭയത്തോടെ, ഇഷ്ടക്കേടോടെ, ഇഷ്ടത്തോടെ, കുട്ടികൾ അവരുടെ ജീവിതത്തിലെയീ സുപ്രധാന സംഭവത്തെ എതിരേൽക്കുന്നു. കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞു "പ്രഥമ" മുതൽ ഒമ്പത് ദിവസങ്ങൾ കേരളത്തിൽ നവരാത്രിയായി ആഘോഷിക്കുന്നു. പത്താം ദിവസമാണ് വിജയദശമി അഥവാ വിദ്യാരംഭദിനം. ദുർഗ്ഗാഷ്ടമി ദിവസം പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്നത് പോലെ
ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു. വിദ്യയുടെ ദേവതയായ സരസ്വതിദേവിയുടെ ആരാധനയാണീ ആഘോഷങ്ങളിൽ മുഖ്യമെങ്കിലും ദേവിയുടെ വ്യത്യസ്തമായ മൂന്നു ഭാവങ്ങൾക്ക് കൂടി ഈ ദിവസങ്ങൾ പ്രാധാന്യം നൽകുന്നു. ശക്തിയുടെയും ഐശ്വര്യത്തിന്റെയും അറിവിന്റെയും ഭാവങ്ങളായ ദുർഗ്ഗാ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാരെ നവരാത്രികാലത്ത് വൃതാനുഷ്ഠാനത്തോടെ പൂജിക്കുന്നു.
ഇവയിൽ ഏറ്റവും പ്രധാനം ദുർഗ്ഗാഷ്ടമി, (എട്ടാം ദിവസം) മഹാനവമി (ഒമ്പതാം നാൾ) വിജയദശമി (പത്താം നാൾ) എന്നീ ദിവസങ്ങൾക്കാണ്. ദുർഗ്ഗാദേവി, ഉമാ എന്ന പേരിൽ ദേവന്മാർക്ക് അറിവ് പകർന്നുകൊടുത്ത ഒരു സംഭവം "കേന ഉപനിഷത്തിൽ" വിവരിക്കുന്നുണ്ട്. (ബ്രഹ്മം ഒരു യക്ഷത്തിന്റെ രൂപത്തിൽ ദേവന്മാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അതാരാണെന്ന് കണ്ടുപിടിക്കാൻ അഗ്നിയും, വായുവും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല, അവസാനം ഇന്ദ്രൻ പ്രത്യക്ഷപ്പെട്ടപ്പോൾ ബ്രഹ്മം മാറിക്കളഞ്ഞു. അപ്പോൾ ആകാശത്തിൽ അതീവതേജസ്സോടെ ഹിമവാന്റെ മകളായ ഉമ പ്രത്യക്ഷപ്പെട്ട് അതു ബ്രഹ്മമാണെന്നും ആ ശക്തികൊണ്ടാണ് ദേവന്മാർ അസുരന്മാരെ ജയിച്ചതെന്നും പറഞ്ഞു മനസ്സിലാക്കി.
തെളിഞ്ഞ ആകാശവും നറുനിലാവുമുള്ള അശ്വനി മാസത്തിൽ കൊണ്ടാടുന്ന ഈ ആഘോഷം സർവ്വചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ദേവീസാന്നിധ്യത്തിന്റെ പ്രതീകമായി ഹൈന്ദവ വിശ്വാസികൾ കണക്കാക്കുന്നു. മനുഷ്യരിൽ ഭക്തിയും വിശ്വാസവും വളർത്താനും ഈ ആഘോഷങ്ങൾ സഹായിക്കുന്നു. വിദ്യാഭ്യാസം ചെയ്യുന്നവർ നവരാത്രികാലത്ത് വൃതാനുഷ്ഠാനത്തോടെ അമ്പലങ്ങൾ ദർശിച്ചും ദേവിഉപാസന നടത്തിയും അനുഗ്രഹം നേടുന്നു. വിജയദശമി ദിവസം ഗുരുക്കന്മാർ കുട്ടികളെ മടിയിലിരുത്തി സ്വർണ്ണമോതിരംകൊണ്ട് അവരുടെ നാവിൽ ഹരിശ്രീ എഴുതുന്ന. തളികയിൽ നിറച്ച അരിയിൽ കുട്ടികളുടെ ചൂണ്ടുവിരൽകൊണ്ട് "ഹരിശ്രീ ഗണപതായേ നമഃ എന്നും എഴുതിക്കുന്നു. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന എഴുത്തച്ഛന്റെ ജന്മസ്ഥാനമായ തുഞ്ചൻ പറമ്പിൽ വിദ്യാരംഭം വളരെ കേമമായി ആഘോഷിക്കുന്നു. ഈ വിശേഷം ജാതിമതഭേദമെന്യേ കേരളത്തിൽ കൊണ്ടാടുന്നു എന്നത് അപൂർവ്വതയാണ്. ശ്രീ ഓ എൻ വി കുറുപ്പ് സാർ എഴുതി. എഴുത്തിനിരുത്താൻ കൊണ്ടുവരുന്ന കുട്ടികളിൽ അമ്മുവും, അപ്പുവും, ആനിയും, ആന്റണിയും, ആമിനയും അബ്‌ദുവുമുണ്ടെന്നു. മതേതര ഭാരതത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഈ ആചാരം അങ്ങനെ തന്നെ തുടരട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.
നവരാത്രി ആഘോഷങ്ങളുടെ പുറകിൽ രസകരമായ ഒരു ഐതിഹ്യമുണ്ട്. ഹിന്ദുപുരാണങ്ങൾ കഥകളാൽ സമൃദ്ധമാണ്. കേട്ടാൽ മടുപ്പ് വരാത്ത ആ കഥാസാഗരത്തിൽ ഒന്ന് മുങ്ങി നിവരുന്നത് സുഖമാണ്. തിന്മയുടെ മേൽ നന്മ ജയിക്കുന്ന ഈ കഥ മാർക്കണ്ഡേയ പുരാണത്തിലാണുള്ളത്. മഹിഷാസുരൻ എന്ന അസുരനെ ഒമ്പത് ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ ദുർഗ്ഗാദേവി സംഹരിക്കുന്നു . ഐതിഹ്യം ഇങ്ങനെ.
രാംബായെന്നും കാരംബായെന്നും പേരായ രണ്ടു സഹോദരന്മാർ വരപ്രസാദത്തിനായി കഠിന തപസ്സാരംഭിച്ചു. രാംബാ പഞ്ചാഗ്നി നടുവിലും കാരംബ കഴുത്തിനൊപ്പം വെള്ളത്തിൽനിന്നുമാണ് അവരുടെ ഘോരതപസ്സ് അനുഷ്ഠിച്ചത്. ഇവരുടെ തപസ്സ് തനിക്കൊരു ഭീഷണിയാകുമെന്ന് ഭയന്ന ഇന്ദ്രൻ ഒരു മുതലയുടെ രൂപമെടുത്തു കാരംബയെ കടിച്ചുകൊന്നു. ഇതിൽ കുപിതനായ സഹോദരൻ തന്റെ തപസ്സിന്റെ കാഠിന്യം വർധിപ്പിച്ച് ധാരാളം വരങ്ങൾ കൂട്ടിയതിൽ ഒരു വരം മനുഷ്യരാലോ ദേവന്മാരാലോ അസുരന്മാരാലോ താൻ വധിക്കപ്പെടരുതെന്നായിരുന്നു. വരലബ്ധിക്കു ശേഷം യക്ഷന്റെ ഉദ്യാനത്തിൽ ചുറ്റിക്കറങ്ങുകയായിരുന്ന രാംബാ അവിടെ കണ്ട ഒരു എരുമയിൽ അനുരാഗവിവശനായി. (കാമമോഹിത പീഡിതനായി എന്നായിരിക്കും ശരി ) എരുമയെ പ്രാപിക്കാൻ വേണ്ടി പോത്തിന്റെ രൂപം എടുത്ത് ആഗ്രഹസഫലീകരണത്തിനു ശേഷം ആ അനുഭൂതിയിലെങ്ങനെ ആലസ്യമൂഢനായി വിലസവേ ഒരു യഥാർത്ഥ പോത്ത് അതുകണ്ടു വന്നു രാംബയെ കുത്തിക്കൊന്നു.
മൃഗങ്ങളാൽ കൊല്ലപ്പെടുകയില്ലെന്നു വരം നേടാൻ രാംബാ ആലോചിച്ചുകാണുകയില്ല,. അയാളുമായുള്ള സംയോഗത്തിൽ ഗർഭം ധരിച്ചിരുന്ന എരുമ രാംബയുടെ ചിതയിൽ ചാടി സതി അനുഷ്ഠിക്കവെ (ഭാരതത്തിലെ പുരുഷന്മാർ മാത്രമല്ല മൃഗങ്ങൾ വരെ അവരുടെ ഭാര്യമാരാൽ ആരാധിക്കപ്പെടുന്നു. അവർക്കുവേണ്ടി മരിക്കുന്നു.) ആ ചിതയിൽ നിന്നും പോത്തിന്റെ തലയും മനുഷ്യന്റെ ശരീരവുമായി മഹിഷാസുരൻ എന്ന അസുരൻ പുറത്തുചാടി. മഹിഷാസുരൻ ദേവന്മാരെയും അസുരന്മാരെയും തോൽപ്പിച്ച് ദേവന്മാരെ അടിമകളാക്കി. ഈ സങ്കടാവസ്ഥയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും വിഷ്ണുവിനെ ശരണം പ്രാപിച്ചു. മഹിഷാസുരന്റെ ക്രൂരപ്രവർത്തികൾ ത്രിമൂർത്തികളെ കോപിഷ്ഠരാക്കി. അവരുടെ കണ്ണുകളിൽ നിന്നു ഉത്ഭവിച്ച ജ്വാലയിൽ നിന്നും ആയിരം സൂര്യന്മാരുടെ തേജസ്സോടെ പർവ്വതസമാനമായ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ആ രൂപം കണ്ടു അത്ഭുതസ്തബ്ധനായ ദേവന്മാർ ആ ശക്തിക്ക് ദുർഗ്ഗാ എന്നു പേരിട്ടു അവർ ദേവിക്ക് ത്രിശൂലവും, ചക്രവും, ശംഖും, കുന്തവും. ഗദയും, അമ്പും വില്ലും, വജ്രായുധവും, വാളും, പരശുവും കൂടാതെ ഹിമവാൻ ഒരു സിംഹത്തെയും വാഹനമായി കൊടുത്തു. മഹിഷാസുരൻ അങ്ങനെ ചുട്ടുക്കറങ്ങുമ്പോൾ അതീവ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു മോഹിച്ചു. അവന്റെ പിതാവിനു എരുമയോട് തോന്നിയ കാമവികാരം പോലെ അവനും അവരുടെ അടുത്ത് ചെന്നു വിവാഹാഭ്യർത്ഥന നടത്തി. അത് ദുർഗ്ഗാ ദേവിയും അവന്റെ അന്തകയുമായിരുന്നുവെന്നു ആ പോത്തിൻതലയൻ മനസ്സലാക്കിയില്ല.
യുദ്ധത്തിൽ തന്നെ തോൽപ്പിച്ചാൽ വിവാഹം കഴിച്ചു കൊള്ളാമെന്നു ദേവി വാഗ്‌ദാനം നൽകി. പിന്നെ നിർത്താതെ നീണ്ടു നിന്ന ഒമ്പതു രാപ്പകലുകളിലൂടെയുള്ള ഘോരയുദ്ധത്തിന്റെ അവസാനം പത്താം ദിവസം വിജയദശമി നാളിൽ ദേവി മഹിഷാസുരന്റെ കഴുത്തിൽ ശൂലം കയറ്റി വാളുകൊണ്ട് അയാളുടെ തല വെട്ടിയെടുത്തു. പോത്തിൻ തലയുള്ളവർ സുന്ദരിമാരെ പ്രേമിക്കരുതെന്ന പാഠമാണീ കഥയിൽ നിന്നും കിട്ടുന്നതെന്നു ആധുനിക സാഹിത്യം പറയുമായിരിക്കാം. കഥയിൽ ചോദ്യമില്ലല്ലോ?
ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലൂടെ ജീവിതത്തിന്റെ അന്ധകാരം നീക്കി അതിനെ മനോഹരമാക്കുക. വിദ്യാധനം സർവ്വധനാൽ പ്രധാനം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കക്ക് വിദ്യാരംഭ പരിപാടികൾ അമേരിക്കയിലും ക്രമീകരിക്കാവുന്നതാണ് അല്ലെങ്കിൽ ഓ എൻ വി സാർ പറഞ്ഞതുപോലെ ജാതിമത ഭേദമെന്യേ ഏവർക്കും ഈ ആഘോഷം ഇവിടെ കൊണ്ടാടാവുന്നതാണ്.
വിദ്യാരംഭപരിപാടികൾക്കായി കേരളത്തിൽ പ്രത്യേക അമ്പലങ്ങൾ ഉണ്ട്. തൃശൂരിലെ തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം, മലപ്പുറത്തെ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, (ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നു) തിരുവനന്തപുരം, വടക്കൻ പറവൂരിൽ ശ്രീ ദക്ഷിണ മൂകാംബിക ക്ഷേത്രം (ഇവിടത്തെ പ്രതിഷ്ഠ ആദി ശക്തി മാതാവായ ശ്രീ മൂകാംബിക ദേവിയാണ്. അതുകൊണ്ട് ഇവിടെ വിദ്യാരംഭത്തിന് വളരെ ഉത്തമമായി കരുതുന്നു.) കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്ത് എഴുകോൺ മൂകാംബിക ക്ഷേത്രവും പ്രധാനമാണ്.
ദേവി സരസ്വതിയെക്കുറിച്ചുള്ള ഒരു കഥയിൽ അവരുടെ വീണവായനയുടെ സ്വാധീനത്തെക്കുറിച്ച് പറയുന്നുണ്ട്. പൂക്കളുടെ ഗന്ധത്തിൽ നിന്നും ജനിച്ച ഗന്ധർവൻമാർ സോമരസം ഉണ്ടാക്കുന്ന ചെടി ദേവന്മാരിൽ നിന്നും മോഷ്ടിച്ചു. അമരത്വം നൽകുന്ന സോമരസം നഷ്ടപ്പെട്ടതിൽ ദുഃഖിതരായ ദേവന്മാരോട് ദേവി പറഞ്ഞു ഒരു ഏറ്റുമുട്ടൽ ഉണ്ടാകാതെ ആ ചെടി ഞാൻ വാങ്ങി തരാം. ദേവി അവരുടെ തോട്ടത്തിൽ പോയിനിന്നു വീണയിൽകൂടി രാഗങ്ങളും രാഗിണികളും (പുരുഷ-സ്ത്രീ സംഗീത സ്വരങ്ങൾ) പാടി ഗന്ധർ വൻമാരെ മോഹിപ്പിച്ചു. വീണാനാദത്തിന്റെ മാസ്മരികതയിൽ പ്രലോഭിതരായ ഗന്ധർവന്മാർ സംഗീതസ്വരങ്ങൾ അവരെ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. ദേവി സമ്മതിച്ചു പകരം സോമരസ ചെടിയെന്ന കരാറിൽ. അങ്ങനെ ഗന്ധർവന്മാർ ദേവലോക ഗായകരായി അവരുടെ ശ്രുതിമധുരമായ ആലാപനം സോമരസത്തെക്കാൾ ലഹരി അവർക്ക് പകർന്നുകൊടുത്തു , ശ്രോതാക്കൾക്കും. ഈ നവരാത്രിക്കാലം കഥകളും ഐതിഹ്യങ്ങളുമായി ആഘോഷിക്കാം,
ശുഭം
article on Navrathri