Image

എസ്.ഹരീഷിന്റെ 'മീശ'-ക്കെതിരേ ഇത്രയും ഉറഞ്ഞുതുള്ളേണ്ട കാര്യമുണ്ടോ? :(വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 10 October, 2022
എസ്.ഹരീഷിന്റെ  'മീശ'-ക്കെതിരേ ഇത്രയും ഉറഞ്ഞുതുള്ളേണ്ട കാര്യമുണ്ടോ? :(വെള്ളാശേരി ജോസഫ്)

എസ്. ഹരീഷിൻറ്റെ 'മീശ'-ക്കെതിരേ ഇത്രയും ഉറഞ്ഞുതുള്ളേണ്ട കാര്യമുണ്ടോ?  'മീശ' എന്ന നോവലിൽ ഉള്ളതുപോലെ മലയാളത്തിൽ ഇഷ്ടംപോലെ ലൈംഗിക വർണ്ണനകൾ ഇല്ലേ? നമ്മുടെ ലൈംഗിക സദാചാരത്തിൽ ഒരു തുറന്നുപറച്ചിൽ വരേണ്ടതല്ലേ?

എസ്. ഹരീഷിന്റ്റെ 'മീശ' എന്ന നോവലിലെ പല പദ പ്രയോഗങ്ങളും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഖിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലാ. പക്ഷെ 'സംഭോഗ ശൃംഗാരം' എന്ന ക്യാറ്റഗറിയില്‍ വരുന്ന അനേകം സിനിമാ ഗാനങ്ങള്‍ എഴുതിയ വയലാര്‍ രാമവര്‍മയുടെ പേരിലുള്ള അവാര്‍ഡ് എസ്. ഹരീഷിന് കിട്ടുന്നതില്‍ തെറ്റൊന്നും പറയാന്‍ സാധിക്കുകയില്ലാ.

മലയാളികള്‍ നെഞ്ചേറ്റിയ വയലാറിന്റ്റെ പല സിനിമാ ഗാനങ്ങളിലും പച്ചയായ ലൈംഗികതയുണ്ട്. 'കേളീ നളിനം വിടരുമോ' എന്നാണ് പണ്ട് വയലാര്‍ എഴുതിയത്. വയലാറിന്റ്റെ പല സിനിമാ ഗാനങ്ങളും ''സംഭോഗ ശൃംഗാരം' എന്ന ക്യാറ്റഗറിയില്‍ വരുന്നതാണ്. 'വെണ്ണ തോല്‍ക്കുമുടലോടെ ഇളം
വെണ്ണിലാവിന്‍ തളിര്‍ പോലെ' - എന്നാണ് വയലാര്‍ രാമവര്‍മ്മ സുന്ദരിയെ വിശേഷിപ്പിച്ചത്. അവിടൊന്നും കൊണ്ട് പുള്ളി നിര്‍ത്തുന്നുമില്ല. 'മൂടി വന്ന കുളിരോടെ
പന്താടി വന്ന മദമോടെ
കാമുകനു മാത്രം നല്‍കും രോമഹര്‍ഷത്തോടെ
എന്റ്റെ ദാഹം തീരും വരെ നീ
എന്നില്‍ വന്നു നിറയൂ നിറയൂ' - എന്ന് പറഞ്ഞാണ് വയലാര്‍ ആ സിനിമാഗാനം അവസാനിപ്പിക്കുന്നത്.

വിശ്വ സാഹിത്യത്തിലെ പല പ്രസിദ്ധമായ കൃതികളിലും ഇഷ്ടംപോലെ ലൈംഗിക പരാമര്‍ശങ്ങളുണ്ട്. ഗബ്രിയേല ഗാര്‍ഷ്യ മാര്‍ക്യൂസിന്റ്റെ 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയുഡ്' എന്ന നോവലില്‍ ഇഷ്ടംപോലെ പച്ചയായി സെക്‌സ് വര്‍ണിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ കൃതിയാണത്. ഇതുപോലെ പാശ്ചാത്യ സാഹിത്യത്തിലും സിനിമയിലുമൊക്ക ഇഷ്ടം പോലെ സെക്‌സുണ്ട്. അതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്നവര്‍ എന്തിനാണ് എസ്. ഹരീഷിന്റ്റെ 'മീശയെ' കുറ്റപ്പെടുത്തുന്നത്?

കള്ളുഷാപ്പിലിരുന്ന് എസ്. ഹരീഷിന്റ്റെ 'മീശയിലെ' കഥാപാത്രം ചെയ്യുന്നപോലെ ലൈംഗികതയെ കുറിച്ച് ഗീര്‍വാണം നടത്തിയാല്‍ ചിലര്‍ക്ക് അത് പ്രശ്‌നമാണ്; അത് പ്രസിദ്ധീകരിച്ചാലും പ്രശ്‌നമാണ്. ഈ കപടനാട്യങ്ങളില്‍ നിന്ന് എന്നാണ് നാം മുക്തരാകുക? ഈ ഗീര്‍വാണം ഒക്കെ സമൂഹത്തില്‍ നടക്കുന്നതല്ലേ? പക്ഷെ പൊതുസമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളാന്‍ പലരും തയാറല്ല. എല്ലാ 'ക്‌ളാസിലുള്ളവരും' ഒരുപോലെ പെരുമാറണമെന്നോ, സംസാരിക്കണമെന്നോ നിഷ്‌കര്‍ഷിക്കുന്നത് ശുദ്ധ മൗഢ്യമാണ്. എസ്. ഹരീഷിന്റ്റെ 'മീശ' - ക്കെതിരേ പട നയിക്കുമ്പോള്‍ ഒരു പൊതുസമൂഹത്തില്‍ പുലരേണ്ട സഹിഷ്ണുതയാണ്  ഇല്ലാതാവുന്നത്. എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളേണ്ട ബഹുസ്വരത വെല്ലുവിളിക്കപെടുകയാണ് ഇവിടെ എന്ന് പലരും ഓര്‍മിക്കുന്നതേ ഇല്ലാ.

വിശ്വ സാഹിത്യത്തെ കുറിച്ച് പറഞ്ഞാല്‍, സായിപ്പിന്റ്റെ നാട്ടിലുള്ളതുപോലെ ഇവിടേയും ലൈംഗിക ആരാജകത്വം പുലരണോ എന്നൊക്കെ ചില രാജ്യസ്‌നേഹികള്‍ ചോദിക്കും. സായിപ്പ് നമ്മളെ പോലെ ഒളിഞ്ഞു നോക്കുന്നില്ല എന്നത് ഇവര്‍ കാണുന്നില്ല. ബസിലും തിരക്കുള്ള സ്ഥലങ്ങളിലും മലയാളികളെ പോലെ സായിപ്പ് 'ജാക്കി വെക്കാന്‍' പോകാറുമില്ലാ; വെറുതെ സ്ത്രീകള്‍ക്കെതിരെ പരദൂഷണം നടത്തി അവരെ മോശക്കാരാക്കി സമൂഹ മധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കാറുമില്ല. കാരണം ഒരു ലിബറല്‍ കോസ്‌മോപോളീറ്റന്‍ സമൂഹത്തില്‍ സെക്‌സ് എന്നത് ശരീരത്തിന്റ്റേയും മനസിന്റ്റേയും ആവശ്യമായി അംഗീകരിക്കപ്പെടുന്നു. ഇവിടെ എല്ലാം മൂടിവെക്കുന്നു; ഒളിച്ചുവെക്കുന്നു. അതുകൊണ്ടാണ് ഇവിടെ ഒളിഞ്ഞുനോട്ടവും, സ്ത്രീ പീഡനവും കൂടുതല്‍ ഉള്ളത്.

ഇനി വിശ്വ സാഹിത്യത്തിലേക്കൊന്നും പോകേണ്ടാ; ഇന്ത്യന്‍ സാഹിത്യത്തിലേക്ക് നോക്കിയാല്‍ മതി, ഇഷ്ടം പോലെ ലൈംഗിക വര്‍ണ്ണനകള്‍ കാണുവാന്‍. ശകുന്തളയുടെ കാല്‍പാദം മണ്ണില്‍ പതിഞ്ഞതിനെ കുറിച്ച് കാളിദാസന്‍ നടത്തുന്ന ഒരു വര്‍ണനയുണ്ട്. എസ്. ഹരീഷിനെ വിമര്‍ശിക്കുന്നവര്‍ പറ്റുമെങ്കില്‍ അതൊന്ന് വായിച്ചു നോക്കുക. ഇനി അതൊന്നും വേണ്ട. ശകുന്തള തോഴിമാരോട് തന്റ്റെ മാറില്‍ കെട്ടിയത് ഒന്ന് അയച്ചു കെട്ടിത്തരാന്‍ പറയുമ്പോള്‍ അനസൂയയും, പ്രിയംവദയും കൂടി അടക്കം പറയുന്നത് 'ഞങ്ങള്‍ അയച്ചാണ് കെട്ടിയത്; പക്ഷെ ഉള്ളിലുള്ള സാധനം വളരുന്നതുകൊണ്ടാണ് നിനക്ക് ടയിറ്റായിട്ടു തോന്നുന്നത്' എന്നാണ്. ഇതുപോലുള്ള പച്ചയായ ലൈംഗിക സൂചനകള്‍ ഇഷ്ടംപോലെ പഴയകാല കൃതികളില്‍ ഉണ്ട്.

എന്തിലും ഏതിലും മതബോധം കൂട്ടിക്കെട്ടുന്ന അത്യന്തം അനാരോഗ്യകരമായ പ്രവണത ഇക്കാലത്ത്  തുടങ്ങിയിട്ടുണ്ട്. എസ്. ഹരീഷിന്റ്റെ 'മീശ' എന്ന നോവലിനെ ചൊല്ലിയും ഇത് വരുന്നൂ. എസ്. ഹരീഷ് 'മീശ' എന്ന നോവലിലൂടെ ഹിന്ദുക്കളെ അപമാനിച്ചു; ഹിന്ദു സംസ്‌കാരത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നൊക്കെയാണ് വിവാദങ്ങള്‍ക്ക് തീ കൊളുത്തിക്കൊണ്ട് ചിലരൊക്കെ പറഞ്ഞിരിക്കുന്നത്. ശശികല ടീച്ചറൊക്കെ വളരെ 'ആക്റ്റീവ്' ഇക്കാര്യത്തില്‍ രംഗത്തു വന്നിട്ടുണ്ട്. ഹിന്ദുക്കളെ അല്ലാതെ വേറെ മതക്കാരെയൊക്കെ സാഹിത്യത്തിലൂടെയും കലകളിലൂടെയും പരിഹസിക്കുമോ എന്നാണ് ചിലരുടെയൊക്കെ ചോദ്യം. മലയാളത്തില്‍ ക്രിസ്തീയ വൈദികരേയും കപ്യാര്‍മാരെയുമൊക്കെ കളിയാക്കുന്ന എത്ര സിനിമകള്‍ വേണമെങ്കിലും ഉണ്ടെന്നുള്ള കാര്യം ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ കാണുന്നില്ല. മുസ്ലീം മതക്കാരേയും ഇഷ്ടം പോലെ അവരുടെ ജീവിതരീതികള്‍ കാണിച്ചുകൊണ്ട് മലയാളം സിനിമകള്‍ കളിയാക്കലുകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റ്റെ 'പൊന്മുട്ടയിടുന്ന താറാവിലെ' ഹാജിയാര്‍, പാഠം ഒന്ന് ഒരു വിലാപത്തിലെ മുസലിയാര്‍, പ്രിയദര്‍ശന്റ്റെ സിനിമയിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച മുസ്ലീം കഥാപാത്രം - ഐശ്യര്യ അവതരിപ്പിച്ച മുസ്ലീം വധുവിനെ പ്രാപിക്കാന്‍ നടക്കുമ്പോള്‍ തേങ്ങാക്കൊല വരെ ശ്രീനിവാസന്റ്റെ തലയില്‍ വീഴിക്കുന്നു - ഇതിലൊക്കെ പരിഹാസം അല്ലാതെ മറ്റെന്തൊന്നാണ് ഉള്ളത്? മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാരായ തകഴിയും, കേശവദേവും, പൊറ്റക്കാടും ഒക്കെ ഈ കാലത്ത് ജീവിക്കുക ആയിരുന്നെങ്കില്‍ ആകെ വിഷമിച്ചു പോയേനെ.

സഭ്യമല്ലാത്ത കുറെ വാക്കുകളുണ്ട് എന്നല്ലാതെ വേറെ പോരായ്മകളൊന്നും 'മീശ' എന്ന നോവലില്‍ ഇല്ലാ. രതി, കാമം, ശാരീരിക സൗന്ദര്യം - ഇതെല്ലാം വയലാര്‍ ഗാനങ്ങളില്‍ ആവോളമുണ്ട്. 'രതിസുഖസാരമായി' ദേവിയെ വാര്‍ത്ത ദൈവത്തെ കലാകാരനായിട്ടാണ് യൂസഫലി കേച്ചേരി കാണുന്നത്. ചെമ്പരത്തി എന്ന സിനിമയില്‍ 'ചക്രവര്‍ത്തിനിയോട് പുഷ്പ പാദുകം പുറത്തു വെച്ച്
നഗ്‌നപാദയായ് അകത്തു വരാന്‍' പറഞ്ഞാല്‍ മലയാളിക്ക് പ്രശ്‌നമില്ല. അപ്പോള്‍ 'മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു മൂടുന്നതിലും' പ്രശ്‌നമില്ല. മറിച്ച് കള്ളുഷാപ്പിലിരുന്ന് എസ്. ഹരീഷിന്റ്റെ 'മീശയിലെ' കഥാപാത്രം ചെയ്യുന്നപോലെ ലൈംഗികതയെ കുറിച്ച് ഗീര്‍വാണം നടത്തിയാല്‍ പ്രശ്‌നമാണ്; അത് പ്രസിദ്ധീകരിച്ചാലും പ്രശ്‌നമാണ്. 'സംഭോഗ ശൃംഗാരം' വയലാറിന്റ്റെ 'സൂപ്പര്‍ സ്‌പെഷ്യലൈസേഷന്‍ ഫീല്‍ഡ്' ആയിരുന്നു. വയലാര്‍ എഴുതിയ ശൃംഗാര വാക്കുകളുടെ നാടന്‍ പ്രയോഗങ്ങളാണ് മീശയില്‍.

'നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ
മായാവിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദക മൗനങ്ങള്‍ നമ്മളല്ലേ' - എന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ 'ചന്ദനമണിവാതില്‍' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പറയുമ്പോഴും, ബാലചന്ദ്രന്‍ ചുള്ളിക്കാട് ആ ഗാനരംഗം അഭിനയിക്കുമ്പോഴും മലയാളിക്ക് പ്രശ്‌നമില്ലാ. പിന്നെ എസ്. ഹരീഷിന്റ്റെ നോവലില്‍ എന്തിനു പ്രശ്‌നം കാണണം? 'കാമ സുഗന്ധി' എന്നുള്ള പ്രയോഗം, 'രതി സുഖ സാരമായി ദേവി നിന്നെ വാര്‍ത്തൊരാ ദൈവം' - എന്നുള്ള വരികളുള്ള മലയാള ഗാനം - ഇതൊക്കെ ഉള്ളിടത്തോളം കാലം എസ്. ഹരീഷിനെ കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ലാ.

ഇന്നുള്ള മത ബോധമോ, ലൈംഗിക സദാചാരങ്ങളോ അല്ലായിരുന്നു പണ്ട് ഇന്ത്യയില്‍ നിലനിന്നിരുന്നത് എന്നതാണ് ലൈംഗികതയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഏതെങ്കിലും ചരിത്ര മ്യുസിയത്തില്‍ പോയാല്‍ ഇന്നുള്ള വസ്ത്ര ധാരണമൊന്നുമല്ലാ പണ്ട് നമ്മുടെ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും ഉണ്ടായിരുന്നതെന്ന് ആര്‍ക്കും കാണാം. പൗരാണിക ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഗന്ധര്‍വ വിവാഹങ്ങളേയും, സ്വയംവരങ്ങളേയും കുറിച്ചുള്ള കഥകള്‍ പുരാണങ്ങളില്‍ എത്ര വേണമെങ്കിലും ഉണ്ട്. ഉഷയുടേയും അനിരുദ്ധന്റ്റേയും റൊമാന്‍സ്, നള ദമയന്തിമാരെ കോര്‍ത്തിണക്കുന്ന ഹംസം, ശകുന്തളയുടേയും ദുഷ്യന്‍ന്തന്റ്റേയും പ്രേമ വിവാഹം - ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത റൊമാന്‍സുകള്‍ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ ഉണ്ട്. ഉഷ സത്യം പറഞ്ഞാല്‍, തന്റ്റെ റൊമാന്റ്റിക്ക് സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായി യാദവ രാജകുമാരനായ അനിരുദ്ധനെ 'കിഡ്‌നാപ്പ്' ചെയ്യുകയായിരുന്നു; തോഴിയുടെ സഹായത്താല്‍ അനിരുദ്ധനെ കട്ടിലോടെ പൊക്കിക്കൊണ്ട് വരികയായിരുന്നു. 'ബന്ധനസ്ഥനായ അനിരുദ്ധനില്‍' വള്ളത്തോള്‍ 'ചാരങ്ങു ചാരുമുഖി ചാരി ഇരുന്നീടുന്നു' എന്നാണല്ലോ ഉഷയെ വര്‍ണിക്കുന്നത്.

സ്ത്രീ ശില്‍പങ്ങള്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ സ്ഥാപിക്കപ്പെട്ടത് ഐശ്യര്യത്തിന്റ്റേയും സൗഭാഗ്യത്തിന്റ്റേയും പ്രതീകമായിട്ടാണ്. അതുകൊണ്ട് സുരസുന്ദരിമാരുടേയും, സാലഭഞ്ചികരുടേയും ശില്‍പങ്ങള്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ വിളങ്ങുന്നു.
'സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...' - എന്നാണല്ലോ വയലാറിന്റ്റെ 'ചെമ്പരത്തി'-യിലെ പ്രസിദ്ധമായ ഗാനരചന തന്നെ. അര്‍ദ്ധ നഗ്‌നകളും, രതി ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവരുമായ സ്ത്രീകളൊയൊക്കെ നമ്മുടെ പല ക്ഷേത്രങ്ങളിലും കാണാം. അതിലൊന്നും പണ്ടുകാലത്ത് ആര്‍ക്കും ഒരു മോശവും തോന്നിയിരുന്നില്ല.

കോണാര്‍ക്ക്, ഖജുരാഹോ, അസംഖ്യം ചോള ക്ഷേത്രങ്ങള്‍ - ഇവിടെയൊക്കെ നിരന്നിരിക്കുന്ന രതി ശില്‍പങ്ങള്‍ ഇന്ത്യന്‍ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ ചിത്രീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണ്. പിന്നീട് ജാതി ചിന്ത പ്രബലമായ  മധ്യ കാലഘട്ടമായപ്പോഴാണ് സ്ത്രീകള്‍ക്ക് മേല്‍ കണ്ടമാനം നിയന്ത്രണങ്ങള്‍ വരുന്നത്. പുരോഹിത വര്‍ഗത്തിന്റ്റെ ആധിപത്യവും, വിദേശ ശക്തികളുടെ ആക്രമണങ്ങളുമെല്ലാം വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാക്കി ഇന്ത്യന്‍ സമൂഹത്തെ മാറ്റി. കേരളത്തില്‍ ഒരു നൂറ്റാണ്ടു മുമ്പ് വരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകള്‍ നടന്നിരുന്നു. പക്ഷെ ഇന്ന് ഇതൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ലാതായിരിക്കുന്നു. ഫെമിനിസ്റ്റുകള്‍ പോലും രതിയെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു.

'ചാരുലതേ... ചന്ദ്രിക കൈയ്യില്‍
കളഭംനല്‍കിയ ചൈത്രലതേ...
എന്റ്റെ മുല്ലപ്പന്തലില്‍ നീ പടരൂ...
ഇന്നെല്ലാമെല്ലാം എനിക്കു തരൂ...' - എന്ന പാട്ടിലൊക്കെ വരുന്നത് സംഭോഗ ശൃംഗാരമാണ്. ആ പാട്ടില്‍ 'പ്രതിശ്രുതവധുവെ ദൈവങ്ങള്‍പോലും
പ്രാപിച്ചിട്ടില്ലേ' എന്ന ചോദ്യം ഇന്നു കേട്ടാല്‍ ചിലരുടെ ഒക്കെ വികാരം തിളക്കാന്‍ സാധ്യതയുണ്ട്.

ഇരയിമ്മന്‍ തബി എഴുതിയ 'പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ....' - എന്നൊക്കെയുള്ള കവിതകളിലാവട്ടെ പച്ചയായ സെക്‌സുണ്ട്. എന്തായാലും ഇതൊക്കെ എഴുതിയ കവികളും കലാകാരന്‍മാരും പണ്ടുകാലത്ത് ജീവിച്ചിരുന്നത് അവരുടെ ഭാഗ്യം. അന്നൊക്കെ ജീവിച്ചിരുന്നതുകൊണ്ട് രാജ്യ സ്‌നേഹികളും, സദാചാര വാദികളും അവരെ ഓടിച്ചിട്ടു തല്ലിയില്ലാ.

അര്‍ധമറിയാതെയാണ് പലരും മലയാള സിനിമാ ഗാനങ്ങള്‍ പാടുന്നത്. വയലാറിന്റ്റെ ഈ ഗാനങ്ങള്‍ ഒക്കെ നോക്കൂ:

'എഴുന്നേല്‍ക്കൂ സഖീ എഴുന്നേല്‍ക്കൂ
ഏകാന്ത ജാലകം തുറക്കൂ'

'ശൃംഗാര പദമാടും യാമം, മദാലസയാമം.
ഇവിടെ ഓരോ മാംസപുഷ്പവും ഇണയെ തേടും രാവില്‍.
നഗ്‌നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
ഉടയാട നെയ്യും നിലാവില്‍'

'നീയും ഞാനും നമ്മുടെ മോഹവും കൈമാറാത്ത രഹസ്യമുണ്ടോ' - എസ് ഹരീഷിനെ കുറ്റം പറയുന്നവര്‍ ഈ പാട്ടൊക്കെ ഓര്‍ക്കുക.

പൂന്തുറയില്‍ അരയന്റ്റെ പൊന്നരയത്തി പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി 'ഈ പുഞ്ചിരീ... ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി പുടവയും മാലയും വാങ്ങും മുന്‍പേ പുരുഷന്റ്റെ ചൂടുള്ള മുത്തു കിട്ടി'

'ചാരുലതേ... ചന്ദ്രിക കൈയ്യില്‍

കളഭംനല്‍കിയ ചൈത്രലതേ...

എന്റ്റെ മുല്ലപ്പന്തലില്‍ നീ പടരൂ...

ഇന്നെല്ലാമെല്ലാം എനിക്കു തരൂ...- ഈ പാട്ടിലൊക്കെ ഉള്ളത് 'സംഭോഗ ശൃംഗാരം' തന്നെയാണ്. സത്യത്തില്‍, വയലാറിന്റ്റെ 'സൂപ്പര്‍ സ്‌പെഷ്യലൈസേഷന്‍ ഫീല്‍ഡ്' ആയിരുന്നു 'സംഭോഗ ശൃംഗാരം' എന്നുള്ളത്.

രതിയെ വര്‍ണിക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിയും മോശക്കാരനായിരുന്നില്ല.
'കണ്ണാടിപോലെ മിന്നും
കാഞ്ചീപുരംസാരി ചുറ്റി
കഴുത്തില്‍ കവിത ചൊല്ലും
കല്ലുമണിമാല ചാര്‍ത്തി..
അന്നംപോല്‍ നടന്നുപോകും അഭിരാമീ.
നിന്റ്റെ ആരാമമൊന്നു കാണാന്‍
മോഹമായി.. എനിക്കു മോഹമായി....' - ഇതിലൊന്നിലും ഇല്ലാത്ത എന്ത് ലൈംഗിക വര്‍ണനയാണ് സത്യത്തില്‍ എസ്. ഹരീഷ് 'മീശ' എന്ന നോവലില്‍ നടത്തിയിരിക്കുന്നത്?

ഈറന്‍ ചുരുള്‍മുടി തുമ്പുകള്‍കെട്ടി

ഇലഞ്ഞിപ്പൂ ചൂടി..

വ്രീളാവതിയായ് അകലെ നില്‍ക്കും നീ

വേളിപെണ്ണല്ലേ..

പ്രതിശ്രുതവരനെ പെണ്ണുങ്ങള്‍പണ്ടും

പൂജിച്ചിട്ടില്ലേ..

കാറ്റത്തുലയും മാര്‍മുണ്ടൊതുക്കി

കടക്കണ്ണാല്‍ നോക്കി...

ആലസ്യത്തില്‍ മുഴുകിനില്‍ക്കും നീ

അന്തര്‍ജ്ജനമല്ലേ..

പ്രതിശ്രുതവധുവെ ദൈവങ്ങള്‍പോലും

പ്രാപിച്ചിട്ടില്ലേ...' - ഇതൊക്കെ രതിഭാവം തുളുമ്പുന്ന, അതല്ലെങ്കില്‍ 'സംഭോഗ ശൃംഗാരം' എന്ന ക്യാറ്റഗറിയില്‍ വരുന്ന പാട്ടുകളാണ്. സത്യത്തില്‍ ഈ പാട്ടുകളിലൊന്നും ഇല്ലാത്ത എന്തു ലൈംഗിക വര്‍ണനയാണ് എസ്. ഹരീഷ് 'മീശ' എന്ന നോവലില്‍ നടത്തിയിരിക്കുന്നത്? അതുകൊണ്ട് ഇന്നത്തെ നമ്മുടെ ലൈംഗിക സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയാല്‍ തീരുന്ന ഒരു പ്രശ്‌നമേ ഇവിടെ ഉള്ളൂ. ഒന്നുമില്ലെങ്കിലും കാമസൂത്രം എഴുതിയ നാടാണ് ഇന്‍ഡ്യാ മഹാരാജ്യം എന്നത് എസ്. ഹരീഷിനേയും, 'മീശ' എന്ന നോവലിനേയും കുറ്റം പറയുമ്പോള്‍ എല്ലാവരും ഓര്‍മ്മിക്കണം. കാമസൂത്രം രചിക്കുക മാത്രമല്ലാ; കാമസൂത്ര ശില്‍പങ്ങള്‍ അനേകം ക്ഷേത്രങ്ങളില്‍ കൊത്തിവെക്കുക വരെ ചെയ്തു പുരാതന ഇന്‍ഡ്യാക്കാര്‍. ആ ശില്‍പ്പങ്ങളിലൊന്നിലും തോന്നാത്ത കുഴപ്പമൊന്നും ആര്‍ക്കും  എസ്. ഹരീഷിനോടോ, ഹരീഷിന്റ്റെ 'മീശ' എന്ന നോവലിനോടോ തോന്നേണ്ട ഒരു കാര്യവുമില്ലാ. സത്യത്തില്‍ നമ്മുടെ ലൈംഗിക സദാചാരത്തില്‍, ഒരു 'ഗ്ലാസ്‌നോസ്ത്' അല്ലെങ്കില്‍ ഒരു തുറന്നുപറച്ചില്‍ വന്നാല്‍ തീരുന്ന പ്രശ്‌നമേ ഇവിടുള്ളൂ.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

വെള്ളാശേരി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക