Image

ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണോ? : (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 15 October, 2022
ലോകം  സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണോ? : (വെള്ളാശേരി ജോസഫ്)

സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ, ഇന്ത്യക്ക് അതിൽ നിന്ന് മാറിനിൽക്കാൻ സാധിക്കുമോ?

അമേരിക്കയില്‍ 'ലീമാന്‍ ബ്രദേഴ്‌സ്' പൊട്ടിയതിനെ തുടര്‍ന്നാണ് 2008-ല്‍ ലോകത്ത് 'ഫിനാന്‍ഷ്യല്‍ ക്രൈസിസ്' ഉണ്ടായത്. ഇന്ത്യയില്‍ 2008-ലെ 'ഫിനാന്‍ഷ്യല്‍ ക്രൈസിസ്' ഉണ്ടായ സമയത്ത് ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക മാന്ദ്യത്തിന്റ്റെ ഒരു ലാഞ്ചന പോലും ഇന്ത്യയിലെ ജനങ്ങളെ അറിയിക്കാതെ സമ്പത് വ്യവസ്ഥ സംരക്ഷിക്കുവാന്‍ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന് അന്ന് സാധിച്ചു. പക്ഷേ ഇന്ന് ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഘീകരിക്കുന്ന അവസ്ഥയില്‍ ഈ രാജ്യത്തെ ജനങ്ങളുടെ അവസ്ഥ എന്താണ്?

ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണെന്ന് ഏറെക്കുറെ തീര്‍ച്ചയായി കഴിഞ്ഞു. 2022-ന്റ്റെ അവസാനവും, 2023-ലും ആയിരിക്കും ഇതിന്റ്റെ ശരിക്കുള്ള പ്രതിഫലനം ഉണ്ടാവാന്‍ പോകുന്നത്. അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഇപ്പോള്‍ തന്നെ മാന്ദ്യത്തില്‍ ആണെന്നാണ് അമേരിക്കയില്‍ നിന്നുള്ള സുഹൃത്തുക്കള്‍ അറിയിക്കുന്നത്. ഈ മാന്ദ്യം മൂലം പലര്‍ക്കും ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

അമേരിക്കന്‍ ഡോളറും ആയി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കറന്‍സി ദുര്‍ബലമായി വരികയാണ്. ഒക്ടോബര്‍ 2021-ലെ അവസ്ഥ വെച്ചു നോക്കുമ്പോള്‍, 2022-ലെ ഈ ഒക്ടോബറില്‍ നമുക്ക് 100 ബില്യണ്‍ ഡോളര്‍ 'ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസേര്‍വ്' അതല്ലെങ്കില്‍ കരുതല്‍ ശേഘരം നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യക്ക് സമീപ ഭാവിയില്‍ മാറി നില്‍ക്കാന്‍ കഴിയില്ല.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ കോവിഡ്-19 ദുരന്തവും, റഷ്യ-ഉക്രൈന്‍ യുദ്ധവും, കാലാവസ്ഥ വ്യതിയാനങ്ങളും, ലോകത്ത് പലയിടത്തും ഉണ്ടായ പ്രളയവും, വരള്‍ച്ചയും ഒക്കെയാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഒപ്പം ഇത് 'മാനേജ്' ചെയ്യുന്നതില്‍ പല രാഷ്ട്ര തലവന്മാര്‍ കാണിച്ച പിടിപ്പുകേടും ഈ മാന്ദ്യത്തിന് ആക്കം കൂട്ടി. വെറുതെ കറന്‍സി അച്ചടിച്ചു പല രാഷ്ട്രങ്ങളും സ്വന്തം കറന്‍സിക്ക് വിലയില്ലാതാക്കി തീര്‍ത്തു.

ഇപ്പോള്‍ സിംമ്പാമ്പയില്‍ 280 ശതമാനമാണ് 'ഇന്‍ഫ്‌ലേഷന്‍ റേറ്റ്'. മറ്റു ചില രാജ്യങ്ങളിലെ 'ഇന്‍ഫ്‌ലേഷന്‍ റേറ്റ്' ഇപ്രകാരമാണ്:
ലബനന്‍ - 162%
സിറിയ - 139%
സുഡാന്‍ - 125%
വെനിസ്വല - 114%

വികസിത രാജ്യങ്ങളും വിലക്കയറ്റങ്ങളിലും, സാമ്പത്തിക പ്രതിസന്ധികളിലും നിന്നുമൊക്കെ മുക്തരല്ലാ. ഇന്നത്തെ അമേരിക്കയിലെ പല നഗരങ്ങളിലും ദരിദ്രരും ഭിക്ഷക്കാരുമായി ജീവിക്കുന്ന അനേകരെ കാണാമെന്ന് പലരും പറയുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങര അമേരിക്കന്‍ യാത്രാ വിവരണത്തില്‍ ന്യുയോര്‍ക്കില്‍ നിന്നുള്ള കാഴ്ചകള്‍ വിവരിച്ചുകൊണ്ട് അത് വ്യക്തമാക്കുന്നുമുണ്ട്.

G-20 അംഗങ്ങളായ ടര്‍ക്കിയില്‍, 'ഇന്‍ഫ്‌ലേഷന്‍ റേറ്റ്' 83.5 ശതമാനവും, അര്‍ജന്റ്റീനയില്‍ അത് 78.5 ശതമാനവുമാണ്. അമേരിക്കയില്‍ 'ഇന്‍ഫ്‌ലേഷന്‍ റേറ്റ്' 8.3 ശതമാനവും, ബ്രിട്ടനില്‍ അത് 9.9 ശതമാനവും ആയിക്കഴിഞ്ഞു. യൂറോപ്പിലാകെ ഏതാണ്ട് 10 ശതമാനം ആയിക്കഴിഞ്ഞു 'ഇന്‍ഫ്‌ലേഷന്‍ റേറ്റ്'. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഒട്ടേറെ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയെ ഈ 'ഇന്‍ഫ്‌ലേഷന്‍ റേറ്റ്' ബാധിക്കുക തന്നെ ചെയ്യും. 'കണ്‍സ്യൂമര്‍ ഗുഡ്സിന്' ആവശ്യക്കാര്‍ ഇല്ലെങ്കില്‍ അതൊക്കെ ഉണ്ടാക്കുന്ന രാജ്യങ്ങളിലെ ഫാക്ടറികളേയും തൊഴിലാളികളേയും സാമ്പത്തിക മാന്ദ്യം ബാധിക്കും. 'ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ' രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സമ്പത് വ്യവസ്ഥയില്‍, ഒരിടത്ത് മാത്രമായി ഒരു പ്രശ്‌നവും ഒതുങ്ങി നില്‍ക്കത്തില്ലാ. പരസ്പരം കെട്ടു പിണഞ്ഞിരിക്കുന്ന ആഗോളവല്‍ക്കരണത്തിന്റ്റെ ഇന്നത്തെ കാലയളവില്‍, ഇന്ത്യയെ ലോകത്തിന്റ്റെ പല ഭാഗത്തുമുള്ള ഈ 'ഇന്‍ഫ്‌ലേഷന്‍ റേറ്റുകള്‍' എങ്ങനെ ബാധിക്കുമെന്നതാണ് നാം ഇനി നോക്കി കാണേണ്ടത്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയില്‍ 69.8 ശതമാനവും, പാക്കിസ്ഥാനില്‍ 23.2 ശതമാനവുമാണ് 'ഇന്‍ഫ്‌ലേഷന്‍ റേറ്റ്'. ഇന്ത്യയിലേക്ക് വരുമ്പോള്‍ 'ഇന്‍ഫ്‌ലേഷന്‍ റേറ്റ്' 6 ശതമാനത്തില്‍ ഒതുക്കി നാം കുറേയൊക്കെ വിലക്കയറ്റം മാനേജ് ചെയ്യുന്നുണ്ട്. പക്ഷെ 'കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സില്‍' പച്ചക്കറികള്‍, മണ്ണെണ്ണ, പാചകവാതക വില, കുട്ടികളുടെ ട്യൂഷന്‍ ഫീസ്, വീട്ടു വാടക - ഇവയ്‌ക്കൊക്കെ സുപ്രധാന സ്ഥാനമുണ്ട്. ഡല്‍ഹിയില്‍ പണ്ടൊരു ബി.ജെ.പി. സര്‍ക്കാര്‍ താഴെ പോയത് തക്കാളിയുടേയും, സവാളയുടേയും വില കൂടിയത് കൊണ്ടായിരുന്നു എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും അന്ന് പറഞ്ഞിരുന്നത്.

ഉത്തരേന്ത്യയില്‍ അവശ്യം വേണ്ട പച്ചക്കറികളില്‍, തക്കാളിയുടേയും, സവാളയുടേയും കൂടെ ഉരുളക്കിഴങ്ങിനേയും ഉള്‍പ്പെടുത്താമെന്നാണ് ഇതെഴുതുന്ന ആള്‍ക്ക് തോന്നുന്നത്. തക്കാളിക്ക് 53.5 ശതമാനവും, ഉരുളക്കിഴങ്ങിന് 42.9 ശതമാനവും വില വര്‍ധിച്ചു എന്നാണ് സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നത്. തക്കാളിയുടേയും, സവാളയുടേയും, ഉരുളക്കിഴങ്ങിന്റ്റേയും വില ക്രമാതീതമായി കൂടുകയും, ആ വിലക്കയറ്റം ഒരു രാഷ്ട്രീയ വിഷയമായി മുതലാക്കാന്‍ ശക്തമായ ഒരു പ്രതിപക്ഷവുമുണ്ടായാല്‍, ഉത്തരേന്ത്യയിലെ പല സര്‍ക്കാരുകളും നിലം പൊത്തുമെന്ന് ചുരുക്കം. (ഈ പോസ്റ്റില്‍ ഉദ്ധരിച്ചിരിക്കുന്ന കണക്കുകള്‍ക്ക് ടൈമ്‌സ് ഓഫ് ഇന്ത്യയോട് കടപ്പാട്)

വെള്ളാശേരി ജോസഫ്

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക