മനാമ: നാലു ദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ തിരികെ മടങ്ങി. ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ മാര്‍പാപ്പയെ യാത്രയാക്കി. ഈജിപ്തിലെ അല്‍ അസര്‍ മോസ്ക് ഗ്രാന്‍ഡ് ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ തയബും മാര്‍പാപ്പയെ യാത്രയാക്കാനെത്തിയിരുന്നു.
ബഹ്റൈനിലെ തിരുഹൃദയ ദേവാലയത്തില്‍ ഗള്‍ഫ് മേഖലയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പമുള്ള പ്രാര്‍ഥനാ ശുശ്രൂഷയായിരുന്നു രാജ്യത്തെ മാര്‍പാപ്പയുടെ അവസാന ഔദ്യോഗിക പരിപാടി. കിഴക്കും പടിഞ്ഞാറും മനുഷ്യന്റെ നിലനില്പിന് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ലോക മതസമ്മേളനത്തില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ ബഹ്റൈനിലെത്തിയത്. നാലു ദിവസം നീണ്ട സന്ദര്‍ശനത്തില്‍ ആതിഥ്യമൊരുക്കിയ ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും മാര്‍പാപ്പ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തിലെ കുര്‍ബാനയില്‍ 111 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ചരിത്രനിമിഷത്തിനാണ് ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയം വേദിയായത്. പതിനായിരങ്ങളെ സാക്ഷിയാക്കി മാര്‍പാപ്പ കുര്‍ബാന ചൊല്ലി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തലേദിവസം രാത്രി തന്നെ ജനങ്ങള്‍ സ്റ്റേഡിയത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. 24,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ മുപ്പതിനായിരത്തിലേറെ പേരാണ് മാര്‍പാപ്പയെ കാണാനും കുര്‍ബാന സ്വീകരിക്കാനുമെത്തിയത്. ഇന്ത്യയുള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഒട്ടേറെപേരെത്തിയിരുന്നു.
എല്ലാവരെയും എപ്പോഴും സനേഹിക്കാനായിരുന്നു കുര്‍ബാനയില്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. അക്രമത്തെ അക്രമംകൊണ്ട് നേരിട്ടാല്‍ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മലയാളം ഉള്‍പ്പെടെ വിവിധ പ്രാര്‍ഥനകള്‍ വായിച്ചു. സ്റ്റേഡിയിത്തില്‍ ഒത്തുചേര്‍ന്നവരോട് നന്ദി പറഞ്ഞ മാര്‍പാപ്പ ആഗോള കത്തോലിക സഭയുടെ സ്നേഹവും കരുതലും അവരുമായി പങ്കുവച്ച ശേഷമാണ് മടങ്ങിയത്. മൂന്നു വര്‍ഷത്തിനിടെ ഗള്‍ഫ് മേഖലയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ രണ്ടാം സന്ദര്‍ശനമായിരുന്നു ഇത്.