Image

വിഴിഞ്ഞം: 3,000 പേര്‍ക്കെതിരെ കേസ്, ഇന്ന് സര്‍വകക്ഷിയോഗം

Published on 28 November, 2022
വിഴിഞ്ഞം:  3,000 പേര്‍ക്കെതിരെ കേസ്, ഇന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം : വിഴിഞ്ഞത്തു സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. സെല്‍ട്ടനെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേര്‍. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. സമവായ ചര്‍ച്ചകളും തുടരും. സര്‍വകക്ഷിയോഗത്തില്‍ മന്ത്രിമാരെകൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സംഭവത്തില്‍കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ കേസെടുത്തു. 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സമരക്കാര്‍ പൊലീസിനെ ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ ആരോപിക്കുന്നു. വൈദികരടക്കം ആരെയും പേരെടുത്തുപറഞ്ഞു പ്രതിയാക്കിയില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.

മൂന്നുമണിക്കൂറോളം പൊലീസിനെ ആക്രമിച്ചശേഷമാണ് ലാത്തിവീശിയതെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എഡിജിപി പറഞ്ഞു. അറസ്റ്റുചെയ്ത 5 പേരെയും വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സംഘര്‍ഷം. വൈദികരും സ്ത്രീകളും അടങ്ങിയ സംഘമാണ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തത്. ഉപകരണങ്ങള്‍ നശിപ്പിച്ചു. എസിപിയുടേതടക്കം 4 വാഹനങ്ങള്‍ തകര്‍ത്തു. ഒട്ടേറെ ഇരുചക്ര വാഹനങ്ങളും തകര്‍ത്തു. പൊലീസുകാരെ സമരക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് പലതവണ ലാത്തിവീശിയെങ്കിലും ഫലമുണ്ടായില്ല. സമരക്കാര്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക