പാട്ടുകളെല്ലാം പരസ്പരം
കുഴഞ്ഞു മറിഞ്ഞു പോവുന്നു,
രാവും പകലും ഇടകലരുന്ന പോലെ.
മൂളിയൊന്നു തുടങ്ങിവെക്കേണ്ട താമസം,
പിൻവാങ്ങലില്ലാത്ത പിടച്ചിലാവുകയാണ്,
വരികൾ,
നിയന്ത്രണമില്ലാതെ കറങ്ങുന്ന
ശ്വാസം പോലെ.
കുതറി മാറുന്നുണ്ട്, ആ രീതിയും,
പൂതികൾ കൂട്ടിയിട്ടുകത്തിക്കുമ്പോൾ
പരന്നുപടരുന്ന തീ താളം പോലെ.
ചെന്നു ചാടുന്നതോ,
ഒരു നിലക്കും പിടിച്ചു നിൽക്കാൻ വിടാത്ത
മഴക്കോളുകളിലും.
പെയ്തുതോർന്നാൽ
ഉപ്പുമാത്രം വറ്റിച്ചെടുത്തു
കണ്ണീർസത്തിന്റെ
ലേബലൊട്ടിച്ചു സൂക്ഷിക്കുന്ന
പാട്ടുകാസെറ്റിന്റെ
നീണ്ടുവലിയുന്ന ഓല,
പദ്യമൊക്കാത്ത എന്റെ
വാക്കുകെട്ടുകൾ.
POEM FARSANA A P