മലയാള ചലച്ചിത്രത്തില്‍ പാട്ടിന്റെ ആരംഭം എങ്ങനെയായിരുന്നെന്നു നമ്മോടു പറയാന്‍ ഇന്ന് ഒരാളേ ജീവിച്ചിരിപ്പുള്ളൂ -- പിന്നണി ഗാനങ്ങളുമായെത്തിയ പ്രഥമ മലയാള പടത്തില്‍ മൂന്നെണ്ണം പാടിയ വിമല ബി. വര്‍മ്മ.
ആദ്യ ഗാനചിത്രത്തില്‍ ഏഴു പേര്‍ പാടിയിട്ടുണ്ടെങ്കിലും, മലയാളത്തിലെ പ്രഥമ പിന്നണി ഗായികയെന്ന പദവി സംഗീതലോകം വിമലാജിയ്ക്കാണ് നല്‍കിയിരിക്കുന്നത്. ആലാപന സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി എന്നതായിരുന്നു പരിഗണന.
1948-ല്‍ സിനിമാ ശാലകളിലെത്തിയ 'നിര്‍മ്മല'യില്‍ 15 ഗാനങ്ങളുണ്ടായിരുന്നു. ഇവയില്‍ അഞ്ചെണ്ണം ആലപിച്ച പി.ലീല ഉള്‍പ്പെടെയുള്ളവരെല്ലാം കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു. ഗാന രചയിതാവ് മഹാകവി ജി.ശങ്കരക്കുറുപ്പും, സംഗീത സംവിധാനം നിര്‍വ്വഹിച്ച ഇ.ഐ.വാര്യരും, പി.എസ്.ദിവാകറും, 'നിര്‍മ്മല'യുടെ തിരക്കഥ എഴുതിയ പുത്തേഴത്ത് രാമമേനോനും, സംവിധായകന്‍ പി.വി.കൃഷ്ണയ്യരും, ഛായാഗ്രാഹകന്‍ ജെ.ജി.വിജയവും, ചിത്രസംയോജകന്‍ ബാലുവും, നിര്‍മ്മാതാവ് പി.ജെ.ചെറിയാനും ഇന്നില്ല.
'മൂന്നു പാട്ടുകള്‍ പാടിയതു കൂടാതെ, 'നിര്‍മ്മല'യിലെ രണ്ടു കഥാപാത്രങ്ങള്‍ക്കും ഞാന്‍ ജീവന്‍ നല്‍കി.
പിന്നണിയിലും മുന്നണിയിലുമായി ഈ ചലച്ചിത്രത്തോട് ബന്ധപ്പെട്ട മറ്റൊരാളും ഇന്ന് നമുക്കൊപ്പമില്ല. എനിയ്ക്കും വയസ്സ് 86-ആയി; 1936, ഒക്ടോബര്‍ 21-നാണ് ഞാന്‍ ജനിച്ചത്,' വിമലാജിയുടെ ശബ്ദത്തില്‍ പ്രകടമായ നിസ്സംഗത.
?? നാലാമത്തെ ശബ്ദചിത്രം, ഒന്നാമത്തെ ഗാനചിത്രം
മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രമാണ് (talkie) 'നിര്‍മ്മല'. നമ്മുടെ ഭാഷയിലെ ആദ്യ ശബ്ദചിത്രം, 1938-ല്‍, ടി.ആര്‍. സുന്ദരം നിര്‍മ്മിച്ച, 'ബാലനാ'ണ്. തുടര്‍ന്ന് 'ജ്ഞാനാംബിക'യും, പ്രഹ്‌ളാദ'യുമെത്തി. ഇവയ്ക്കു മുന്നെ ഇറങ്ങിയ 'വിഗതകുമാരനും' (1928), 'മാര്‍ത്താണ്ഡവര്‍മ്മ'യും (1933) നിശ്ശബ്ദ (silent) പടങ്ങളായിരുന്നു. ആദ്യമായി ഒരു മലയാളി നിര്‍മ്മിച്ച സിനിമയും കൂടിയാണ് 'നിര്‍മ്മല'. സ്വാഭാവികമായും ഇതിന്റെ അണിയറ ശില്‍പികളും സംസ്ഥാനത്തുള്ളവര്‍ തന്നെയായിരുന്നു. ജി.ശങ്കരക്കുറുപ്പ് ഗാനങ്ങളെഴുതിയ ഏക ചലച്ചിത്രവുമാണ് 'നിര്‍മ്മല'. സിനിമ സംസാരിക്കാന്‍ തുടങ്ങിയതിനോട് ബന്ധപ്പെട്ട സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും പരിഹരിക്കുന്നതിനു മുന്നെത്തന്നെ പിന്നണി ഗാനങ്ങളും സിനിമയില്‍ നിവേശിപ്പിച്ചതാണ് 'നിര്‍മ്മല'യുടെ നിര്‍മ്മാണം ഏറെ ക്ലേശകരമാക്കിത്തീര്‍ത്തത്. യഥാര്‍ഥത്തില്‍, പിന്നണിഗാനങ്ങളുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ സിനിമയുടെ പൂര്‍ത്തീകരണത്തിനു തന്നെ കാലതാമസം വരുത്തി. ഗാനങ്ങളുടെ ദൃശ്യവല്‍ക്കരണം അതുവരെ അറിയാത്തൊരു മേഖലയുമായിരുന്നല്ലൊ. മുന്‍കൂട്ടി രേഖപ്പെടുത്തിവച്ച ഗാനങ്ങള്‍, പിന്നീടാണ് ബന്ധപ്പെട്ട ദൃശ്യങ്ങള്‍ക്കൊപ്പം സൗണ്ട് ട്രേക്കില്‍ ചേര്‍ക്കുന്നത്. എന്നാല്‍, സംഭാഷണവും അഭിനയവും ഒരുമിച്ചാണ് അഭ്രപാളിയിലേക്ക് പകര്‍ത്തിയിരുന്നത്.
?? ഐസൊലേഷന്‍ ബൂത്ത് ഇല്ലാത്ത കാലം
ഇന്നത്തെ പോലെ, കട്ടികൂടിയ എക്രിലിക് ചില്ലു കൊണ്ടു ശ്രവണ കവചിതമായ (Acoustic Ioslation) കൊച്ചു ബൂത്തില്‍ വച്ചായിരുന്നില്ല അക്കാലത്തെ പാട്ട് റെക്കോര്‍ഡിംങ്. ഇടയില്‍ ഫോം നിറച്ച ഡബ്ള്‍ വാളും, ബാറ്റന്‍ ഇന്‍സുലേഷനും, ബാസ്സ് ട്രേപ്പുകളും മറ്റും ആരും കേട്ടിട്ടേയുണ്ടായിരുന്നില്ല. തന്മയത്വമുള്ള ശബ്ദലേഖനത്തിന്, എക്വസ്റ്റിക്കലി ഡെഡ് ആയ ചെറിയ സ്റ്റുഡിയോ മുറികളേക്കാള്‍, എക്വസ്റ്റിക്കലി ലൈവ് ആയ വലിയ കെട്ടിടമാണ് അക്കാലങ്ങളില്‍ പ്രാബല്യത്തിലുണ്ടായിരുന്നത്. ശബ്ദലേഖനത്തില്‍ സ്വാഭാവികമായെത്തുന്ന പ്രതിധ്വനികള്‍ കൂടുതല്‍ ആസ്വാദ്യകരമാണ് എന്നായിരുന്നു അന്നത്തെ ധാരണ. ഒരു സിനിമാ പ്രദര്‍ശന ശാലയുടെ അത്രയും വലിയ ഒരു ഹാളില്‍ വച്ചാണ് റെക്കാര്‍ഡിംങ്. പാടുന്ന ആള്‍ ഹാളിന്റെ ഒരു മൂലയില്‍ നില്‍ക്കും. നേരെ മേല്‍ഭാഗത്ത് പൊക്കത്തില്‍ ഒരു മുട്ടന്‍ മൈക്ക് കെട്ടിതൂക്കിയിടും. ഹാളിന്റെ മറ്റൊരു മൂലയിലാണ് ഓര്‍ക്കസ്ട്രക്കാരുടെ സ്ഥാനം. വീണയും, വയലിനും, തംബുരുവും, തബലയും, ഹാര്‍മോണിയവും, പിയാനോയും, ഡ്രമ്മും, ബേന്‍ഡും, സേക്‌സഫോണുമെല്ലാം അവിടെയുണ്ടാകും. അവര്‍ക്കുള്ള മൈക്ക് വേറെ തരത്തിലുള്ളതാണ്. അതും ഉയരത്ത് കെട്ടിത്തൂക്കും. ഓര്‍ക്കസ്ട്രക്കാരുടെ അടുത്തായി റെക്കോര്‍ഡിങ് എക്യുപ്‌മെന്റ് സ്ഥാപിച്ചിട്ടുണ്ടാകും. എല്ലാ കേബിളുകളും അതിലോട്ട് പോകുന്നു.
?? വിനിമയം 'കോഷന്‍' വഴി
വലിയ റെക്കോര്‍ഡിങ് ഹാളിനുള്ളില്‍ പാടുന്നവരും ഓര്‍ക്കസ്ട്രക്കാരും തമ്മില്‍ വിവരങ്ങള്‍ കൈമാറിയിരുന്നത് 'കോഷന്‍' മുഖേനെയായിരുന്നു. സംഗീത സംവിധായകന്‍ ഓര്‍ക്കസ്ട്രയോടൊപ്പം; അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പാട്ടുകാരുടെ കൂടെ. മ്യൂസിക് ബിറ്റ് കഴിഞ്ഞയുടനെ സംവിധായകന്‍ കൈ ഉയര്‍ത്തും. ശ്രദ്ധയോടെ നില്‍ക്കുന്ന അസിസ്റ്റന്റ്, തല്‍ക്ഷണം ഗായകരോട് പാടാന്‍ ആംഗ്യം കാണിക്കും. സോംഗ് ബിറ്റ് കഴിഞ്ഞയുടനെ അസിസ്റ്റന്റ് കയ്യുയര്‍ത്തി വിവരം അറിയിക്കും. ഓര്‍ക്കസ്ട്രക്കാര്‍ ഉടനെത്തന്നെ വോക്കലിനോടൊപ്പമുള്ള സംഗീതം നിര്‍ത്തി, അടുത്ത മ്യൂസിക് ബിറ്റ് തുടങ്ങും. ഞങ്ങള്‍ അടുത്ത സോംഗ് ബിറ്റിനായി ശ്വാസമടക്കി നോക്കിയിരിക്കും. ഒരു നിമിഷം പോലും വൈകാതെയാണ് എല്ലാം നടക്കുന്നത്. അനേകം റിഹേഴ്‌സലുകള്‍ നടന്നിട്ടുള്ളതിനാല്‍ തപ്പിത്തടയല്‍ ഒട്ടുമില്ലാതെ എല്ലാം അരങ്ങേറുന്നു.
?? സേലത്തു വച്ച് റെക്കോര്‍ഡിംങ്
തമിഴ് നാട്ടിലെ സേലമാണ് അക്കാലങ്ങളില്‍ തെന്നിന്ത്യയിലെ വലിയ സിനിമാ നിര്‍മ്മാണ കേന്ദ്രം. 'ബാലന്‍' തൊട്ടുള്ള പല മലയാള ശബ്ദചിത്രങ്ങളും നിര്‍മ്മിച്ചത് സേലത്തുള്ള മോഡേണ്‍ തിയേറ്റേര്‍സിലാണ്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് 'നിര്‍മ്മല'യില്‍ പാടിയത്. ഓണപ്പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത്, മ്യൂസിക് ടീച്ചറുടെ കൂടെ ഞാനും ചേച്ചിയും സേലത്തു പോയി താമസിച്ചു. മൂത്ത സഹോദരന്‍ കൂടെ വന്നു. രാവിലെ ഇരുന്ന് വരികള്‍ മനഃപാഠമാക്കും. ഉച്ചയ്ക്കു ശേഷം ഹാളില്‍ കൊണ്ടുപോയി ആലാപന പരിശീലനം. മുപ്പത്തിനാല് വരികളുള്ള ഗാനമാണ്. ഇന്നത്തെ സിനിമാഗാനങ്ങള്‍ക്ക് ഇതിന്റെ പകുതി വരികള്‍ പോലും കാണുമോ? സംഗീത സംവിധായകനായ വാര്യര്‍ സാറിനോടാണ് എല്ലാ സംശയങ്ങളും ചോദിച്ചിരുന്നത്. ഗാനമെഴുതിയ ശങ്കരക്കുറുപ്പിനെ നേരില്‍ കണ്ടിട്ടില്ല. നിരവധി റിഹേഴ്‌സലുകള്‍ക്കു ശേഷം, മോഹന രാഗത്തിലുള്ള 'ഏട്ടന്‍ വരുന്ന ദിനമേ...' എന്നു തുടങ്ങുന്ന സോളോ ഗാനം റെക്കോര്‍ഡ് ചെയ്തു. മഹാകവി എഴുതിയ വരികളായിരുന്നതിനാല്‍, വളരെ ശ്രദ്ധയോടുകൂടിയാണ് സംഗീതവും ആലാപനവുമെല്ലാം കൈകാര്യം ചെയ്തത്. പി.ലീലയുമൊത്തൊരു പാട്ടും, പിന്നെ ടീച്ചറുമൊത്തൊരു ഭക്തിഗാനവും കൂടി എനിയ്ക്കുണ്ടായിരുന്നു. എല്ലാ പാട്ടുകളും റെക്കോര്‍ഡ് ചെയ്ത് അവസാനിപ്പിക്കാന്‍ ഏകദേശം ഒരു കൊല്ലമെടുത്തു. മിക്‌സിങ് കണ്‍സോളും, സൗണ്ട് സിന്തസൈസറുമൊന്നും ഇല്ലാത്ത കാലമായിരുന്നില്ലേ? ഒരു പദത്തിന്റെ ഉച്ചാരണത്തില്‍ അല്‍പം പിഴവ് വന്നാല്‍ പോലും, മൊത്തം പാട്ട് ആദ്യം മുതല്‍ പാടണം!
?? 'ചന്തമുള്ള കുട്ടി', അഭിനയിക്കണം!
മ്യൂസിക് ടീച്ചറായിരുന്ന സരോജിനി മേനോന്റെ കര്‍ണ്ണാടക സംഗീത ക്ലാസ്സുകളില്‍ ആലാപനത്തിനൊത്ത മുഖഭാവങ്ങളോടെയാണ് ഞാന്‍ പാടിയിരുന്നത്. അതിനാല്‍ ആ ചുറുചുറുക്ക് സിനിമയ്ക്കു വേണ്ടി പാടുമ്പോഴും ഉണ്ടായിരുന്നു. റിഹേര്‍സലുകള്‍ ശ്രദ്ധിക്കാറുണ്ടായിരുന്ന പടത്തിന്റെ പ്രൊഡ്യൂസറും ഡയറക്ടറും, മൂത്ത സഹോദരനോട് പറഞ്ഞു, 'ചന്തമുള്ള കുട്ടി, നല്ല ഭാവങ്ങളോടെ പാടുന്നു, അവള്‍ ഈ പടത്തില്‍ അഭിനയിക്കുകയും വേണം.' സഹോദരന്‍ അച്ഛനോട് സംസാരിച്ചതിനു ശേഷം സമ്മതം അറിയിച്ചു. നായികയുടെ (നിര്‍മ്മല) അനിയത്തിക്കു വേണ്ടിയാണ് ഞാന്‍ ഗാനം ആലപിച്ചത്. ആ റോളില്‍ തന്നെയാണ് എന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെട്ടത്. നേവിയില്‍ ജോലിയുള്ള ജ്യേഷ്ഠന്‍ ലീവിന് വരുമ്പോള്‍ തനിയ്ക്ക് കളിപ്പാട്ടങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞനിയത്തിയുടെ റോള്‍ (വിമല). കഥ പകുതിയാകുമ്പോള്‍ വിമല ടൈഫോയ്ഡ് ബാധിച്ചു മരിക്കുന്നു. അതിനാല്‍ സിനിമയുടെ രണ്ടാം പകുതിയില്‍ മറ്റൊരു കുട്ടിയായും (ലളിത) അഭിനയിച്ചു. ഇതാണ് മലയാള സിനിമയിലെ ആദ്യത്തെ ഡബ്ള്‍ റോള്‍.
?? തുച്ഛമായ പ്രതിഫലം
ഒരു പാട്ടിന് നൂറു രൂപ പ്രകാരം, മൂന്ന് ഗാനങ്ങള്‍ ആലപിച്ചതിന് മുന്നൂറു രൂപ പ്രതിഫലം ലഭിച്ചു. അഭിനയിച്ചതിനാണ് കൂടുതല്‍ കാശ് കിട്ടിയത്. ഒരു റോളിന് 1,500 രൂപ വീതം തന്നു. താമസ സൗകര്യം നിര്‍മ്മാതാക്കളാണ് ഏര്‍പ്പാടാക്കിയത്. എല്ലാ വിധത്തിലുള്ള യാത്രാ ചിലവുകളും അവര്‍ വഹിച്ചു. ആറാം ക്ലാസ്സിലെ പഠിപ്പ് നഷ്ടപ്പെട്ടതിനും, അതിനാല്‍ ഏഴാം ക്ലാസ്സില്‍ പ്രൈവെറ്റായി പഠിച്ച് പരീക്ഷ എഴുതി വിദ്യാഭ്യാസം തുടരേണ്ടിവന്നതിനുമൊക്കെ ഇത്ര പ്രതിഫലം മതിയായിരുന്നോയെന്ന് എനിക്കറിയില്ല.
?? നിലയ്ക്കാത്ത അഭിനന്ദനങ്ങള്‍
'നിര്‍മ്മല' എറണാകുളത്തെ മേനകയും, തൃപ്പൂണിത്തുറയിലെ ഹിന്ദുസ്ഥാന്‍ തിയേറ്ററും ഉള്‍പ്പെടെയുള്ള ഒട്ടനവധി കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തി. പോകുന്നിടത്തൊക്കെ ആള്‍ക്കാര്‍ ചുറ്റുംകൂടും. നിലയ്ക്കാത്ത അഭിനന്ദനങ്ങളായിരുന്നു. മേനകയില്‍, സിനിമ പാതി വഴിയില്‍ നിര്‍ത്തിയാണ് അനുമോദന പരിപാടി നടത്തിയത്. ഗോള്‍ഡ് മെഡല്‍ കൂടാതെ നിരവധി സമ്മാനങ്ങളുമുണ്ടായിരുന്നു. ഞാന്‍ 'നിര്‍മ്മല' കണ്ടത് ഹിന്ദുസ്ഥാനിലാണ്. പ്രേക്ഷകര്‍ നോക്കിയിരുന്നത് സ്‌ക്രീനിലേയ്ക്കായിരുന്നില്ല, ഞാനിരിക്കുന്ന ഭാഗത്തേക്കായിരുന്നു!
?? ഒരു പാട്ട് പാടാമോ, ചേച്ചീ?
കല്യാണിക്കുട്ടിയുടെ (കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രശസ്ത ഗായിക കല്യാണി മേനോന്‍) ഓര്‍മ്മകള്‍ എന്നെ തളര്‍ത്തുന്നു. അഞ്ചു വയസ്സ് കൂടുതല്‍ എനിയ്ക്കാണെങ്കിലും, അവളാണ് ആദ്യം യാത്രയായത്. എന്റെ ഒരു ബന്ധുവിന്റെ കൂടെയാണ് അവള്‍ സംഗീതം പഠിച്ചിരുന്നത്. ഞാന്‍ സിനിമയില്‍ പാടിയ വിവരമറിഞ്ഞ് കല്യാണിക്കുട്ടി ബന്ധുവിന്റെ കൂടെ പതിവായി എന്നെ കാണാന്‍ വരുമായിരുന്നു. എത്തിയാലുടനെ ചോദിക്കും, 'ഒരു പാട്ട് പാടാമോ, ചേച്ചീ'യെന്ന്. ഞാന്‍ സന്തോഷത്തോടെ അവള്‍ക്കുവേണ്ടി പാടിക്കൊടുക്കും. അതെല്ലാം ഇന്ന് വേദനിപ്പിക്കുന്ന സ്മരണകളാണ്.
?? ഗോത്രം ചലച്ചിത്രത്തിന് എതിര്
'നിര്‍മ്മല'യുടെ വന്‍ വിജയത്തെ തുടര്‍ന്ന് പാടാനും അഭിനയിക്കാനും ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടേയിരുന്നെങ്കിലും, സിനിമയെക്കുറിച്ച് ഞങ്ങളുടെ ഗോത്രത്തിന് മതിപ്പ് ഇല്ലാത്തതിനാല്‍ ഓരോന്നോരോന്നായി ഉപേക്ഷിക്കേണ്ടി വന്നു. കൊച്ചി രാജകുടുംബവുമായി ചേര്‍ന്നുകിടക്കുന്നതാണ് ഞങ്ങളുടെ താവഴി. സിനിമാ രീതിയിലുള്ള ആലാപനവും, തൊട്ടഭിനയവുമെല്ലാം അസ്വീകാര്യമായിരുന്നു. അച്ഛനും മൂത്ത ഏട്ടനും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല. അപ്പോഴേക്ക് ഞാന്‍ മുതിര്‍ന്ന് സാരിയും ബ്ലൗസുമൊക്കെ ധരിക്കാനും തുടങ്ങിയിരുന്നു. സിനിമാ ഇടപാടുകളെല്ലാം വിമര്‍ശിക്കപ്പെട്ടു. കാലം അതായിരുന്നില്ലേ? സിനിമക്ക് പകരം കീര്‍ത്തനങ്ങളും, ശാസ്ത്രീയ സംഗീതവും, ലളിതഗാനങ്ങളുമായിരുന്നു ക്ഷത്രിയ സ്ത്രീകള്‍ക്ക് ഹിതകരമായ കലാശാഖകള്‍.
?? സംഗീതത്തെ ഉപാസിച്ചു
സിനിമാ മോഹങ്ങള്‍ ഉപേക്ഷിച്ച് ഞാന്‍ സംഗീതം കൂടുതല്‍ പഠിക്കാനും, പിന്നീട് അവ അവതരിപ്പിക്കാനും തുടങ്ങി. 1955 മുതല്‍ കോഴിക്കോട് ആകാശവാണി തുടര്‍ച്ചയായി എന്റെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു. റേഡിയോ ആയിരുന്നല്ലൊ അക്കാലത്തെ ജനപ്രിയ മാധ്യമം. എന്നെ പ്രധാന ഗായികയാക്കി നിരവധി മ്യൂസിക്കല്‍ ഫീച്ചറുകള്‍ നിര്‍മ്മിക്കപ്പെട്ടു. മികച്ച സംഗീതജ്ഞര്‍ ചേര്‍ത്തല ഗോപാലന്‍ നായര്‍, കെ.രാഘവന്‍ മാഷ്, ബി.എ. ചിദംബരനാഥ് മുതലായവരുടെ കീഴിലായിരുന്നു പരിപാടികള്‍.
?? റേഡിയോ നിലയത്തില്‍ ജോലി
1962-ല്‍ ആകാശവാണി എന്നെ അനൗണ്‍സറായി നിയമിച്ചു. കോഴിക്കോട് നിലയത്തിലും, തൃശ്ശൂര്‍ നിലയത്തിലും ജോലി ചെയ്തു. ശാസ്ത്രീയ സംഗീത പരിപാടികളും, കീര്‍ത്തനങ്ങളും, ലളിതഗാന ആലാപനങ്ങളും തുടരുകയും ചെയ്തു. 1993-ല്‍ VRS എടുത്തു. സിനിമയില്‍ തുടര്‍ന്നിരുന്നെങ്കില്‍, കൂടുതല്‍ ആള്‍ക്കാര്‍ എന്നെ അറിയുമായിരുന്നില്ലേയെന്ന ഒരു വേവലാതി ഇടയ്ക്ക് ചിന്തയില്‍ എത്താറുണ്ട്. കേരളത്തിലെ സഹൃദയര്‍ അറിയുമോ മലയാളത്തിലെ പ്രഥമ പിന്നണി ഗായികയെ?
?? യേശുദാസിനെ നേരില്‍ കണ്ടിട്ടേയില്ല
യേശുദാസ് ആദ്യ പിന്നണി ഗാനം പാടിയത് 1961-ലാണ്. ഞാന്‍ പാടിയതിന്റെ പത്തുപതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. സുശീലയും ജാനകിയും മറ്റും വേറെ ഭാഷകളില്‍നിന്ന് മലയാളത്തില്‍ എത്തിയവരാണ്. യേശുദാസ് പാടിയതിന്റെ ഒന്നോ രണ്ടോ വര്‍ഷം മുന്നെ മാത്രമാണ് അവര്‍ മലയാളത്തില്‍ പാടാന്‍ തുടങ്ങിയത്; ജാനകി 1957-ലും, സുശീല 1960-ലും. ഞാന്‍ കുഞ്ഞുംനാളിലേ പാടിയല്ലൊ. അന്നൊന്നും ഞാന്‍ യേശുദാസിന്റെ പേര് കേട്ടിട്ടേയില്ല. കല്യാണിക്കുട്ടിയാണ് ആദ്യമായി എന്നോട് യേശുദാസിനെക്കുറിച്ച് പറഞ്ഞത്; അവള്‍ യേശുദാസുമൊത്ത് ഡ്യൂവെറ്റ് പാടുന്നുണ്ടെന്ന് പറഞ്ഞതിനോടൊപ്പം. നിര്‍ഭാഗ്യവശാല്‍ ഞാന്‍ യേശുദാസിനെ ഇതുവരെ നേരില്‍ കണ്ടിട്ടേയില്ല. അദ്ദേഹത്തെ മാത്രമല്ല, ചിത്രയേയും, സുശീലയേയും കണ്ടിട്ടില്ല. പി.ജയചന്ദ്രന്‍ ഒരിക്കല്‍ വീട്ടില്‍ വന്നിട്ടുണ്ട്; ജാനകിയെ ഒരു പരിപാടിയില്‍ വച്ച് കണ്ടു.
?? കുടുംബ പശ്ചാത്തലം
ഞാന്‍ തൃപ്പൂണിത്തുറ അഞ്ചേരി മഠത്തിലെ അംഗമാണ്. കാവുക്കുട്ടി നമ്പിഷ്ടാതിരിയും, സുബ്ബരായന്‍ ഇമ്പ്രാന്തിരിയും മാതാപിതാക്കള്‍. മാതാവ് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാന്‍ കുടുംബത്തിലെയാണ്. പ്രശസ്ത ചിത്രകാരനായിരുന്ന പി.കെ.രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ പുത്രന്‍, ഭരത വര്‍മ്മ എന്റെ ഭര്‍ത്താവ്. അദ്ദേഹം ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ആയിരുന്നു. എന്റെ 29-ആം വയസ്സില്‍ ഭരത വര്‍മ്മ മരിച്ചു. ഞങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളാണ്; കൃഷ്ണയും അരുണയും. അവരുടെ മക്കള്‍ക്കും മക്കളായി. നാലാം തലമുറയില്‍ ആറുപേരുണ്ട്.
വിജയ് സി. എച്ച്