നാട് എങ്ങോട്ട് എന്നൊന്നും ചോദിക്കുന്നില്ല, സാക്ഷര കേരളത്തില്‍ ശൈശവ വിവാഹം നടന്നാല്‍ അത് തന്നെ സ്വയം നാടിന്റെ പോക്ക് വിശദീകരിക്കുന്നുണ്ട്. ഇത് ഒരു സാധാരണ ശൈശവ വിവാഹവും അല്ല, മറിച്ച് ശിക്ഷാ ഇളവു നേടാനുള്ള തന്ത്രമാകുമ്പോള്‍ സംഭവത്തിന്റെ പ്രാധാന്യവും ഗൗരവവും കൂടുന്നു.
നെടുമങ്ങാട് പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പ്രതി വിവാഹം കഴിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിരിക്കുന്നു. കേസിലെ മുഖ്യപ്രതി പനവൂര്‍ സ്വദേശി അല്‍അമീറിന്റെ സഹോദരനും സുഹൃത്തുക്കളേയും പ്രതിചേര്‍ത്തു. പനവൂരില്‍ ഡിസംബര്‍ 18നായിരുന്നു ശൈശവ വിവാഹം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അല്‍ അമീര്‍ കേസ് ഒഴിവാക്കിയെടുക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പെണ്‍കുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി വിവാഹം നടത്തിത്തരാന്‍ ആവശ്യപ്പെട്ടത്. കേസില്‍ അല്‍ അമീര്‍, വിവാഹം നടത്തിക്കൊടുത്ത അന്‍വര്‍ സാദത്ത്, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തു കഴിഞ്ഞു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നാലു മാസം മുന്‍പ് അല്‍ അമീര്‍ മൊബൈല്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്ത് എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. നാലു മാസത്തെ തടവുശിക്ഷയ്ക്കു ശേഷം പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തി. വിസമ്മതിച്ചപ്പോള്‍ ഭീഷണിയായി. ഒടുവില്‍ ആണ് വിവാഹം നടത്തിക്കൊടുത്തത്. കുട്ടി സ്‌ക്കൂളില്‍ എത്താത്തത് എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് വിവരം സ്‌ക്കൂള്‍ അധികൃതര്‍ അറിയുന്നത്. അല്‍ അമീര്‍ അടിപിടിക്കേസുകളിലും രണ്ടു പീഡനക്കേസിലും പ്രതിയാണ്.
ഒരു പ്രതിയുടെ ഭീഷണിയെ അതിജീവിക്കാന്‍ ഇരയുടെ വീട്ടുകാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അതു നമ്മുടെ നിയമ വ്യവസ്ഥ എത്രത്തോളം ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടുകയാണ്. ഇത്തരം സംഭവങ്ങള്‍ നടന്നു കഴിഞ്ഞ ശേഷമല്ല, അതിനു മുന്‍പേ അറിയാനും തടയാനും സാധിക്കുന്നില്ല എന്നത് ലജ്ജാകരമാണ് സാക്ഷര കേരളത്തിന്.
Marrying the victim is the easiest way to get relief in rape case.