Image

മുക്കുവപ്പുരയിലെ രഹസ്യം  (കഥ: ജോണ്‍ വേറ്റം)

Published on 25 February, 2023
മുക്കുവപ്പുരയിലെ രഹസ്യം  (കഥ: ജോണ്‍ വേറ്റം)

ഒഴുകിവന്ന  കടലോളങ്ങള്‍ കരയില്‍ പതഞ്ഞുകയറി. പൂച്ചെണ്ടുകള്‍ പിടിച്ച മു ക്കുവപ്പെണ്ണുങ്ങള്‍ അതില്‍ നിരന്നുനിന്നു. ആടുകയും പാടുകയും ചെയ്തു. അവരുടെ   മദ്ധ്യത്തില്‍, കല്ലുകള്‍വച്ചുണ്ടാക്കിയ ഒരു പീഠം. അതിന്മേല്‍ കുറെ പിളര്‍ന്ന തെങ്ങിന്‍കരിക്കുകള്‍ വെള്ളം കളയാതെ നിരത്തിവച്ചിട്ടുണ്ട്. ഏതാനും  പൂവന്‍കോഴികളു ടെ കഴുത്തുകള്‍ മുറിച്ചു ചുടുചോരയെടുത്തു കാര്‍മ്മികന്‍ അതില്‍ ഒഴിച്ചു. കടലമ്മ ക്കു നിവേദിച്ചു. വെട്ടിക്കീറിയ കരിക്കുകള്‍ പീഠത്തിന്മേല്‍ വീണ്ടും നിരത്തി. ഒരു മുട്ടാടിന്‍റെ തല വെട്ടിമാറ്റി, ചോരയെടുത്തു കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്തു. വീ ണ്ടും മന്ത്രം ചൊല്ലിയശേഷം, കടല്‍വെള്ളത്തില്‍ ചാര്‍ത്തി. അതോടൊപ്പം ആരാധ കര്‍ അവരുടെ പൂച്ചെണ്ടുകള്‍ കടലോളങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തു. ആണ്ടിലൊ രിക്കല്‍ കടലമ്മയെ പ്രസാദിപ്പിക്കുന്ന ആചാരപരമായ ആഘോഷം, അനേകം പന്ത ങ്ങളുടെ പ്രകാശത്തില്‍ ഉജ്വലമായി. ആട്ടവും പാട്ടും വാദൃമേളങ്ങള്‍ക്കൊപ്പം അര്‍         ദ്ധരാത്രിവരെ തുടര്‍ന്നു.          
        അതിരാവിലെ ഉണര്‍ന്നു. തലേരാത്രിയില്‍ കണ്ട കര്‍മ്മങ്ങളെ ഓര്‍മ്മിച്ചു. വിശ്വാ സത്തിന്‍റെ ഒരു പ്രവര്‍ത്തിയാണ് ആചാരം. സങ്കല്പത്തിലുള്ള വിശ്വാസം യാഥാര്‍ത്ഥൃ മല്ലെന്നു തോന്നി. കരിക്കിന്‍വെള്ളത്തില്‍ പക്ഷിയുടെയും മൃഗത്തിന്‍റെയും രക്തം ഒഴിച്ച് കടല്‍വെള്ളത്തില്‍ കലര്‍ത്തിയാല്‍, മത്സ്യം വര്‍ദ്ധിക്കുമെന്ന മുക്കുവവിശ്വാസ ത്തിനു അടിസ്ഥാനമുണ്ടോയെന്നു ഞാന്‍ സ്വയം ചോദിച്ചു.   
        ഏകദേശം ഒരുമൈല്‍ നീളവും അരമൈല്‍ വീതിയുമുള്ള കടപ്പുറത്ത്, ഉറപ്പുള്ള     പാറപ്പുറത്തായിരുന്നു നൂറോളം കുടുംബങ്ങള്‍ വസിക്കുന്ന മുക്കുവക്കുടി. അവയുടെ   ഇടയില്‍, വെട്ടിനിരത്തിയ സ്ഥലങ്ങളുണ്ട്. മത്സ്യം നിരത്തിയിട്ട് ഉണക്കുന്നതിന് അവ   ഉപയോഗിക്കുന്നു. അവിടുത്തെ കാറ്റിനും മത്സ്യമണമുണ്ട്. ചെറുദ്വീപില്‍ സ്ഥിതിചെ യ്യുന്ന മുക്കുവക്കുടിയിലെ ജനങ്ങള്‍ സാധുക്കളും വിദ്യാഭ്യാസം ഇല്ലാത്തവരും ആയി രുന്നു. ഉള്‍ക്കടലില്‍ പോകുന്ന ബോട്ടുകളുടെ സമ്പന്നരായ ഉടമകളുടെ ആശ്രിതര്‍.  
        മത്സ്യം ഉണക്കുന്ന സമഭൂമിയുടെ പിന്നിലായിരുന്നു മുക്കുവരുടെയും മറ്റുള്ളവരു ടെയും സഹായത്തിനുവേണ്ടി സ്ഥാപിച്ച ചെറിയ “സബ് പോസ്റ്റോഫീസ്. ”പോസ്റ്റ്‌മാസ്റ്റ ര്‍” എന്ന നിലയില്‍ ഞാനും, ഒരു പോസ്റ്റ്‌മാനും മാത്രമായിരുന്നു ജോലിക്കാര്‍. ഓഫീസി  നോട് ചേര്‍ന്ന മുറികളിലായിരുന്നു ഞങ്ങളുടെ വാസം. മുക്കുവസ്ത്രീകളും പുരുഷ ന്മാരും  കഠിനാദ്ധ്വാനം ചെയ്യുന്നവരും, മദ്യപിക്കുന്നവരുമായിരുന്നു. അവര്‍ വാറ്റിയു ണ്ടാക്കുന്ന ചാരായം കുടിക്കുകയും വില്ക്കുകയും ചെയ്യുമായിരുന്നു.     
        മുക്കുവക്കുടിയുടെ പടിഞ്ഞാറെ അതിരില്‍ ഉയര്‍ന്നുനില്‍ക്കുന്ന കുന്നിന്‍പുറ     ത്ത്, ഒരു സൈനികദളം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവിടെ ജോലിചെയ്യുന്ന, സൈനികരല്ലാത്തവരും മദ്യപാനത്തിനു മുക്കുവക്കുടിലുകളില്‍ ചെല്ലൂമായിരുന്നു.   അവരുടെ തരംതാണ പാര്‍പ്പിടങ്ങളും ക്യാമ്പിനുള്ളില്‍ത്തന്നെ. ക്യാമ്പിലേക്കുള്ള പ്ര വേശനകവാടത്തില്‍ എപ്പോഴും പാറാവുകാര്‍ ഉണ്ടാവും.   
        കുടിലുകളില്‍ വില്കുന്ന വറുത്തമീനും റൊട്ടിയും മദ്യവും ഭക്ഷിച്ചു ലഹരികൊ ള്ളുന്ന ആളായിരുന്നു വാസവന്‍. ക്യാമ്പിലെ കുശിനിക്കാരന്‍. പോസ്റ്റോഫീസിന്‍റെ പിന്നില്‍ എവിടെയോ മദ്യപിക്കാന്‍ പോകുന്ന അയാള്‍, എന്നെ കാണുമ്പോള്‍, മലയാ ളിയാണെന്നറിഞ്ഞ്, സ്നേഹാദരങ്ങളോടെ സംസാരിക്കുമായിരുന്നു. പോസ്റ്റല്‍സാധ നങ്ങള്‍ വാങ്ങാന്‍, മറ്റുള്ളവരെപ്പോലെ അയാളും വരുമായിരുന്നു. ഒരുദിവസം, വാസ വനോടൊത്ത്, വിലാസിനിയും മകള്‍ ലതികയും ഉണ്ടായിരുന്നു. അധരംവിടര്‍ത്തുന്ന മന്ദഹാസവും, കറുത്തകണ്ണിലെ തിളക്കവും, നിഷ്കളങ്കഭാവവും ലതികയെ അതീവസു ന്ദരിയാക്കി. പിന്നീട്, പലപ്പോഴും അമ്മയും മകളുംകൂടി വന്നിട്ടുണ്ട്.  
        കന്നിവെയിലും തെന്നിക്കാറ്റുമുള്ളൊരു ദിവസം. ഉച്ചയ്ക്കുമുമ്പ്, വിലാസിനി ഒറ്റ ക്ക് വന്നു. തിരക്കൊഴിഞ്ഞപ്പോള്‍, അവള്‍ വിനീതയായി ചോദിച്ചു: “സാറ് എനിക്കൊ രു സഹായം ചെയ്യാമോ?” ആ അപ്രതീക്ഷിത അഭ്യര്‍ത്ഥന കേട്ടു ഞാന്‍ അത്ഭുതപ്പെ ട്ടു. സാമ്പത്തികസഹായമാവാം ആവശ്യപ്പെടുന്നതെന്ന സംശയത്തോടെ ചോദിച്ചു: എന്ത് വേണം? മറുപടിപറയാന്‍ അവള്‍ മടിച്ചു. തലകുനിച്ചുനിന്നു. വീണ്ടും ഞാന്‍ ചോ ദിച്ചു: നിനക്ക് എന്ത് വേണം? നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു: “എനി ക്കും എന്‍റെ മോള്‍ക്കും ഞങ്ങടെ നാട്ടില്‍ പോകണം. സാറ് ഞങ്ങളെ ട്രെയിനില്‍കേറ്റി   വിടണം. ടിക്കറ്റിനുവേണ്ടതുക തരാം.” ഞാന്‍ അസ്വസ്ഥനായി. പെട്ടെന്ന് ചോദിച്ചു: “വാസവന് എന്തുപറ്റി? അയാളല്ലേ ഇക്കാര്യം ചെയ്യേണ്ടത്? ”ആ ചോദ്യം അവള്‍ പ്രതീ ക്ഷിച്ചില്ല. കലമ്പിയസ്വരത്തില്‍ മറുപടി പറഞ്ഞു: “ ഞങ്ങളെ വിടത്തില്ല.”        
        എന്‍റെ ആകാംക്ഷ വര്‍ദ്ധിച്ചു. വിങ്ങിക്കരഞ്ഞുകൊണ്ട് അവള്‍ തുടര്‍ന്നു: “അയാള്‍ ക്കിഷ്ടമില്ല. എന്‍റെ മോളാണ് എനിക്കുവലുത്. അവളെ പള്ളിക്കൂടത്തില്‍വിട്ട് പഠിപ്പി ക്കണം. അതിന് അതിയാന്‍ സമ്മതിക്കുന്നില്ല. ഇവിടെനിന്നാല്‍ മോള്‍ടെ ഭാവി നശി ച്ചുപോകും. അതാണെന്‍റെ പേടി.” വിലാസിനി എതോകാര്യം പറയാന്‍ മടിക്കുന്നുവെ ന്ന് എനിക്ക് തോന്നി. എന്നിട്ടും ആശ്വസിപ്പിക്കണമെന്ന ചിന്തയോടെ ഉപദേശിച്ചു: “സ്വ  ന്തം മകളെ നല്ലനിലയിലെത്തിക്കാനുള്ള ഉത്തരവാദിത്തം ഒരച്ഛനെന്നനിലയില്‍ വാ സവനുമുണ്ടല്ലോ. അയാളുടെ ഉദ്ദേശംകൂടിയറിഞ്ഞിട്ട്, രണ്ടുപേരുംകൂ‌ടി ആലോചിച്ചു നല്ലത് ചെയ്യണം. അച്ഛനില്‍നിന്നും മകളെ അകറ്റുന്നതും, അയാളറിയാതെ ഒളിച്ചോടു ന്നതും ശരിയല്ല. ഒളിച്ചോട്ടത്തിനു സഹായിക്കുന്നത് കുറ്റമാണ്. അത് ഞാന്‍ ചെയ്യില്ല.”   
        വിലാസിനി നിസ്സഹായതയോടെ എന്നെ നോക്കി. ഗദ്ഗതത്തോടെ തുടര്‍ന്നു: “നാട്ടിലെ പള്ളിക്കൂടത്തില്‍ പഠിച്ചുകൊണ്ടിരുന്ന എന്‍റെ മോള്‍ ഇവിടെ വന്നിട്ട് രണ്ടര  കൊല്ലങ്ങളായി. വേനലവധിക്ക് കു‌ടെനിര്‍ത്താന്‍ കൊണ്ടുവന്നതാ. ഇപ്പളവള്‍ക്ക് പതി നഞ്ച് വയസ്സ്കഴിഞ്ഞു. അവളെ നാട്ടില്‍ കൊണ്ടുപോകാന്‍ അവധി എടുത്തെങ്കിലും പോകാന്‍ പറ്റിയില്ല. നെഞ്ചുവേദനവന്നിട്ട് അവള്‍ടെ അച്ഛനെ ആശുപത്രിയിലാക്കി. അന്ന്തന്നെ മരിച്ചു. മേലുദ്യോഗസ്ഥരുടെ കുശിനിയിലായിരുന്നു അദ്ദേഹത്തിന്‍റെ ജോലി. എനിക്കുവേണ്ടി ദൈവം ഒരുക്കിവെച്ചിരിക്കുന്നതെന്താണന്ന് എനിക്കറിഞ്ഞു   കൂടാ. ആശ്രയിക്കാന്‍ ആരുമില്ലെന്ന വിചാരമെപ്പഴുമുണ്ട്. എന്‍റെ മോള്‍ടെ ഭാവിയെ ക്കുറിച്ച് ആലോചിക്കുമ്പോ തളര്‍ന്നുപോകുന്നു. എന്‍റെ ഭര്‍ത്താവിന്‍റെ ജോലി എനിക്കു കിട്ടി. ആറുമാസം ജോലിചെയ്തു. മോളെ പള്ളിക്കുടത്തില്‍ വിടണമെന്ന് വിചാരിച്ച്   നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ ഞാന്‍ തീരുമാനിച്ചു. എന്നിട്ട് അതും നടന്നില്ല. എന്‍റെ ഭര്‍  ത്താവിന്‍റെ കൂട്ടുകാരനും ഞങ്ങളുടെ അയല്കാരനുമായിരുന്നു വാസവന്‍. നാട്ടിലേക്ക് പോകരുതെന്നും, എന്നെ സംരക്ഷിച്ചുകൊള്ളാമെന്നും അയാള്‍ പറഞ്ഞു. എന്‍റെ ഭര്‍  ത്താവിന്‍റെ മറ്റ് കൂട്ടുകാരും അത് നല്ലകാര്യമെന്ന്പറഞ്ഞു. വാസവന്‍ വിവാഹിതനുമ  ല്ലാരുന്നു. അയാള്‍ക്ക് എന്നേക്കാള്‍ പത്ത് വയസ്സിന്‍റെ പ്രായക്കുറവുണ്ട്. എന്നെ ഭാര്യയാ യി സ്വീകരിച്ചുകൊള്ളാമെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. എന്‍റെ കൂട്ടുകാരും നിര്‍ബ ന്ധിച്ചു. അപ്പോള്‍ ഞാനങ്ങ് സമ്മതിച്ചു. അങ്ങനെ, അയാള്‍ എന്‍റെ വീട്ടില്‍  താമസിച്ചു.    
         വിലാസിനി വീണ്ടും കണ്ണീര്‍ തുടച്ചു! “ഇപ്പോള്‍ എന്തുണ്ടായി?” ആകാംക്ഷയോടെ  ഞാന്‍ ചോദിച്ചു. കദനഭാരത്തോടെ അവള്‍ പറഞ്ഞു: “ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ടു രണ്ട്കൊല്ലത്തോളമായി. രജിസ്തര് വിവാഹം ചെയ്യാമെന്ന്  പറഞ്ഞെങ്കി ലും ഇതുവരെ നടത്തിയില്ല. കൊച്ചിനെ പള്ളിക്കൂടത്തിലും വിട്ടില്ല. അതിയാന്‍റെ ഉദ്ദേ ശമെന്തെന്നറിയില്ല. സഹായത്തിനും മറ്റൊരാളില്ല.       
        ആ വ്യാകുലവാക്കുകള്‍ കേട്ടപ്പോള്‍, അവളോട്‌ സഹതാപം തോന്നി. ഗുരുതരമാ യ കുടുംബപ്രശ്നം വ്യക്തമായി. അപകടത്തില്‍ എടുത്തുചാടരുതെന്ന് എന്‍റെ മനസ്സു വിലക്കി. മുന്‍കൂട്ടിയുള്ള ഒരുക്കവും ചിന്തയും സുരക്ഷക്ക് ആവശ്യമായാതിനാല്‍, സാന്ത്വനഭാവത്തോടെ ഞാന്‍ ഉപദേശിച്ചു: “നീ എന്നോട് പറഞ്ഞത് നിന്‍റെ കുടംബകാ ര്യമാണ്. ഞാന്‍ അതിലിടപെടുന്നത് ശരിയല്ല. പിന്നെ, എന്നോട് നീയിങ്ങനെ  സഹാ  യം ആവശ്യപ്പെട്ടെന്ന് വാസവനോട് പറയരുത്. തെറ്റിദ്ധാരണയും പകയും പോരും ഉണ്ടാവരുതല്ലോ. നിനക്ക് അയാളെ സ്വാധിനിക്കാന്‍ സാധിച്ചാല്‍ പ്രയാസങ്ങളെ ഒഴി വാക്കാന്‍ കഴിഞ്ഞേക്കും. കലഹം ഒന്നിനും പരിഹാരമല്ല. ”     
         അവള്‍ മറുപടി പറഞ്ഞില്ല. അറ്റുപോയ പ്രതീക്ഷയോടെ അകന്നുപോയി. ഉത്തരം കിട്ടാഞ്ഞ കുറെ ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ മുഴങ്ങി. ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലികെട്ടുമ്പോള്‍, അവളുടെ മനസ്സ് മൌനമായി പ്രാര്‍ത്ഥിക്കും. ഭാവി ജീവിതം ശോഭനമാകുമെന്നു വിശ്വസിക്കും. വിധവയായപ്പോഴും വേറോരുത്തന്‍റെ  കിടക്ക പങ്കിടേണ്ടിവരുമെന്നു വിലാസിനി വിചാരിച്ചില്ല.     
        പാഴായ ബന്ധങ്ങളെയും, കുറെ പിന്നാമ്പുറസംഭവങ്ങളെയും അവള്‍ ഓര്‍മ്മിച്ചു. തന്നോടുള്ള വാസവന്‍റെ വൈകാരികബന്ധം തണുത്തുവെന്നും, ഇപ്പോഴുള്ളത് വാക്കു കൊ ണ്ടുള്ള അടുപ്പം മാത്രമെന്നും കരുതി. യുവതിയും സുന്ദരിയുമായ മറ്റൊരുത്തി യെ കിട്ടുമെന്ന്, അയാള്‍ വിചാരിക്കുന്നുണ്ടാവുമെന്നു സംശയിച്ചു. മകളുടെ ആഗ്രഹ ത്തിനും ഉദ്ദേശത്തിനുമെതിരെ തടസ്സമാകരുതെന്നും നിശ്ചയിച്ചു.  
        അവധിദിവസങ്ങളില്‍ ലതികയെ ക്യാമ്പിനു വെളിയില്‍ കൊണ്ടുപോകുന്നത് വാസവന്‍ പതിവാക്കി. കടകളിലും കടപ്പുറത്തും സ്വതന്ത്രരായി സഞ്ചരിച്ചു. രുചി യുള്ള ആഹാരവും, ഇഷ്ടമുള്ള വസ്ത്രങ്ങളും വാങ്ങിക്കൊടുത്തു സന്തോഷിപ്പിച്ചു. അവരോടൊപ്പം വിലാസിനിയെ കൊണ്ടുപോയില്ല. ഒറ്റപ്പെട്ടുവെന്ന വിചാരവും അപ കടഭീതിയും അവള്‍ക്കുണ്ടായി. വിരഹദുഃഖം വിട്ടുമാറാത്ത മസ്സില്‍ ഭര്‍ത്താവിന്‍റെ മങ്ങാത്തരൂപം. പരസ്പരം സമര്‍പ്പിച്ച സന്തുഷ്ടജീവിതത്തിന്‍റെ രുചിയോര്‍മ്മകള്‍. ഒട്ടുമി ക്കപ്പോഴും ഏകാകിനിയായിരുന്നു കരഞ്ഞു. വിരസമായ പകലുകള്‍. ആനന്ദമില്ലാ ഞ്ഞ രാത്രിയാമങ്ങള്‍. എങ്ങനെയും വാസവന്‍റെ നിയന്ത്രണത്തില്‍നിന്നും മകളെ മാറ്റ  ണമെന്നു മനസാക്ഷിനിര്‍ബന്ധിച്ചു.     
        വാസവന്‍ മുക്കുവക്കുടിലില്‍ പോയനേരത്ത്, ലതികയെ അരികെയിരുത്തി വി ലാസിനി അരുമയോടെ പറഞ്ഞു; “എന്‍റെ പൊന്നുമോള് ഇനി ഈ അമ്മ പറേണത്  അ നുസരിക്കണം. എനിക്കെപ്പോഴും നിന്‍റെ ഭാവിയെങ്ങനെയാകുമെന്നുള്ള ചിന്തയാണ്. നീ പള്ളിക്കൂടത്തില്‍പോയി പഠിച്ചാല്‍, നിനക്കും നല്ലജോലി കിട്ടും. വെറുതേനിന്നാ ല്‍, ജീവിതം നശിച്ചുപോകും. നീ ഇനി അയാളുടെകു‌ടെ ദൂരെയെങ്ങും പോകണ്ടാ. അ  യാള്‍ നിന്‍റെ അച്ഛനേപ്പോലെയല്ല. ക്രമത്തിലധികം മദ്യപിക്കുന്നവരുടെ മനസ്സ് പെട്ടന്ന്‌ മാറും. നിന്നെ പള്ളിക്കുടത്തില്‍ വിടണമെന്നു നീ തന്നെ അതിയാനോടു പറയണം. നമ്മള് പാവങ്ങളാ മോളെ. അക്കാര്യം മറക്കരുത്”      
         അമ്മയുടെ ഉപദേശം കേട്ടെങ്കിലും, വീണ്ടും ലതിക വാസവന്‍റെകു‌ടെ കടകമ്പോ ളങ്ങളില്‍ പോയി. വളര്‍ത്തച്ഛനില്‍ ഒരു കുറ്റവും കണ്ടില്ല. ആയാളുടെ ഭംഗിവാക്കുക ളെ വിശ്വസിച്ചു. സ്വദേശത്ത് മടങ്ങിപ്പോകാനും പഠിക്കാനും മടിച്ചു.  അടുക്കളജോലി കഴിഞ്ഞാല്‍, അയല്ക്കാരുമായി വര്‍ത്തമാനം പറഞ്ഞുരസിക്കും. ക്രമേണ. അവളും ഭാവിയെക്കുറിച്ചു ചിന്തിക്കാന്‍തുടങ്ങി. എന്ത് ചെയ്യണമെന്നു നിച്ഛയമില്ലായിരുന്നു. ഏകാന്തതയില്‍, വടക്കേ തിണ്ണയിലിറങ്ങിയിരുന്ന്  ഉള്‍ക്കടലിലെ ഒടുങ്ങാത്ത തിര മാലകളില്‍ നോക്കും. അനുഭവത്തിലും അറിവിലും അവളുടെ ലോകം ചെറുതായി രുന്നെങ്കിലും, മോഹക്കണ്ണാടിയില്‍നോക്കി കിനാവ്കണ്ടു. 
        ഒഴിവുദിവസമായിരുന്നു. അയലത്തെ പെണ്ണുങ്ങളോടൊപ്പം മുറ്റത്തായിരുന്നു  ലതിക. മദ്യപാനത്തിനുപോയിരുന്ന വാസവന്‍ വന്നു, ഉച്ചഭക്ഷണംകഴിക്കാതെ ഉറ ങ്ങാന്‍ കിടന്നു. നന്നേമദ്യപിച്ചിരുന്നു. അയാളുടെ അരികിലിരുന്നുകൊണ്ട് സൗമ്യ തയോടെ വിലാസിനി പറഞ്ഞു: “മോളുടെ ഭാവിയെക്കുറിച്ചോര്‍ത്തിട്ടൊരു സമാധാ നമില്ല. അവളെ നാട്ടിലയച്ചാല്‍, എന്‍റെ ചേച്ചി കു‌ടെനിര്‍ത്തി പഠിപ്പിച്ചേനെ. അവളെ ഒറ്റക്ക് ട്രെയിനില്‍ കയറ്റി അയച്ചാല്‍ മതി. പഠിത്തം കഴിയുമ്പോ ഇങ്ങ്കൊണ്ടുവരാ മല്ലോ.” 
        വാസവന്‍ ചാടിയെഴുന്നേറ്റു. കോപത്തോടെ, ഉറക്കെപ്പറഞ്ഞു; “നിനക്ക് പോകാം. തിരിച്ചുവരികേം വേണ്ട. നിന്‍റെ മോളെ ഞാന്‍ എങ്ങോട്ടും വിടുന്നില്ല. അവള്‍  ഇനി യെന്നും എന്‍റെകൂടെ നില്ക്കും.” പെട്ടെന്നുണ്ടായ ദേഷ്യത്തോടെ വിലാസിനി ചോദി ച്ചു: “അവളുടെ പെറ്റതള്ളയാ ഞാന്‍. എന്‍റെ മോളെ കൊണ്ടുപോകാന്‍ എനിക്കവകാ  ശമില്ലേ?”   
         വെല്ലുവിളിക്കുന്നതുപോലെ, വാസവന്‍  പറഞ്ഞു: “അവള്‍ വരുമെങ്കില്‍ വിളി ച്ചോണ്ട് പോക്കോളു. ഇനി ഞാന്‍ പറയുന്നതുമാത്രം അവളനുസരിക്കും. എന്‍റെകൂടെ   നില്‍ക്കും. അവളിനിയും എന്‍റെതാണ്. അവളെ സ്വന്തമാക്കാന്‍വേണ്ടിയാണ് നിന്നെ ഞാനെന്‍റെ കു‌ടെ നിറുത്തിയത്. അതുകൊണ്ട്, മാനമുണ്ടെങ്കില്‍ അത് കളയണ്ടാ. അടങ്ങിയൊതുങ്ങി ഇവിടെയെങ്ങാനം കെടന്നോണം. നിന്‍റെ മോളെയുംകൂട്ടി മാറി ത്താമസിക്കാനും എനിക്കറിയാം. അതുകൊണ്ട്, കുതിരകേറാന്‍ വന്നേക്കരൂത്.”  
        വിലാസിനി സ്തബ്ധയായി. ഭയന്നുവിറച്ചു. നിസ്സഹായത നിശ്ശബ്ദയാക്കി. വാസവന്‍റെ  ദുഷ്ടതയുടെ ദുഷിപ്പുനിറഞ്ഞ വാക്കുകളെ പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ത ന്‍റെ ഭര്‍ത്താവിന്‍റെ  അതിരറ്റസ്നേഹം മധുരമാക്കിയ കുടുബജീവിതം തല്ലിയുടച്ചത്, ഒരു വിശ്വാസവഞ്ചകന്‍റെ അടിമയാക്കുവാനായിരുന്നുവോ എന്ന് ദൈവത്തോട് കര ഞ്ഞുകൊണ്ട്‌ ചോദിച്ചു. സഹിഷ്ണുതയെ പരീക്ഷിച്ച ആ നേരത്ത്, നിന്ദയും പീഡനവും സഹിച്ചുനില്ക്കാന്‍ തയ്യാറായി. സുരക്ഷിതഭാവിയിലേക്കുള്ള വഴികളെക്കുറിച്ചും ചി ന്തിച്ചു. വാസവന്‍റെ തീരുമാനമെന്തെന്നു മകളോടു പറഞ്ഞില്ല. പെട്ടെന്ന് അടര്‍ന്നുപോ കാത്ത, നിസ്സാരമെന്നു കരുതാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു. ഭൂമിയി ല്‍ വേദനയില്ലാത്ത ജീവിതം സാധ്യമല്ലെന്നറിഞ്ഞു. പൂര്‍ണ്ണഹൃദയത്തോടെ സ്നേഹി ക്കാന്‍ കഴിഞ്ഞില്ലെങ്കില്ലും, ഇഛാഭംഗവും വിരോധവും പ്രകടമാക്കി, വാസവനെ പ്ര കോപിപ്പിക്കരുതെന്ന് തീരുമാനിച്ചു. യോഗ്യമായ എളിമയും, ഇമ്പമേറിയ വര്‍ത്തമാന വുംകൊണ്ട് സമാധാനത്തിന്‍റെ ഉറവ്‌തുറക്കാന്‍ ഉദ്യമിച്ചു. ഒരു പരീക്ഷണമായിരു ന്നെങ്കിലും.                      
        വാസവന്‍റെ കൂടെയുള്ള സഞ്ചരണം ലതിക തുടര്‍ന്നു. പെറ്റമ്മയുടെ ഉപദേശം ഓ   ര്‍ത്തെങ്കിലും, കുറ്റംചെയ്യുന്ന പുരുഷനെ വളര്‍ത്തച്ഛനില്‍ കണ്ടില്ല. അതുകൊണ്ട്, പെ     രുമാറ്റത്തില്‍ അവള്‍ അതിര്‍വരമ്പുകള്‍ വച്ചില്ല. മനസാക്ഷിപരമായ എതിര്‍പ്പും പ്രക ടിപ്പിച്ചില്ല. അസ്വസ്ഥയാക്കുന്ന അന്യചിന്തകളെ ഒഴിവാക്കി. എവിടെയെല്ലാം പോയെ ന്നും, എന്തെല്ലാം ചെയ്തെന്നും, അമ്മയോട് പറയുമായിരുന്നു. ആ വിവരണം വിലാ സിനിയെ സന്തുഷ്ടയാക്കി. എന്നിട്ടും, മകള്‍ക്ക് കിട്ടുന്ന വാസവന്‍റെ സമ്മാനങ്ങളില്‍ മൂര്‍ച്ചയുള്ള ചൂണ്ടകള്‍ മറഞ്ഞിരിപ്പുണ്ടെന്ന് ആ അമ്മക്ക് അറിയാമായിരുന്നു.    
        തെക്കും വടക്കുമായി രണ്ട് മുറികളും, അവയുടെ പിന്നിലായി അടുക്കളയും, നി   ന്നുകുളിക്കാവുന്ന കുളിമുറിയുമുള്ള വീട്. അത്തരത്തിലുള്ള അഞ്ച് വസതികള്‍ ചേ   ര്‍ത്തു പണിത കെട്ടിടത്തിന്‍റെ കിഴക്കേ അറ്റത്തായിരുന്നു വിലാസിനിയുടെ വസതി.  തൊട്ടടുത്ത വീട്ടിലെ താമസക്കാര്‍, തമിഴ്‌നാട്‌ സ്വദേശികളായ “ശെല്‍വനും’ “വാണി”  യുമായിരുന്നു. വിലാസിനിയുടെ ഉള്ളിലൊളിച്ചുവച്ച കുടുംബരഹസ്യം, സൗഹൃദവര്‍  ത്തമാനത്തിലൂടെ വാണിയുടെ കാതില്‍വീണു. ഭാര്യയുടെ അനുകമ്പയാല്‍, വിലാ സിനിയുടെ മനസ്സില്‍ പുകയുന്നതെന്തെന്ന് ശെല്‍വനും അറിഞ്ഞു.  
        മഴയും തണുത്തരാക്കാറ്റുമുള്ളതിനാല്‍ പതിവുപോലെ, വീട്ടുകാര്‍ വരാന്തയില്‍ ഇറങ്ങിയിരുന്നു വര്‍ത്തമാനം പറഞ്ഞില്ല. ജാലകത്തിലൂടെ വിലാസിനി ഉള്‍ക്കടലി ലേക്ക് നോക്കി. കൊള്ളിയാന്‍റെ തെളിച്ചത്തില്‍ വലിയതിരയിളക്കം കണ്ടു. അര്‍ദ്ധരാ ത്രിയായപ്പോള്‍, മുക്കുവക്കുടിലില്‍നിന്നും വാസവന്‍ വന്നു. വസ്ത്രം മാറ്റി. അത്താഴ മുണ്ണാതെ, വടക്കേ മുറിയില്‍ മെത്തവിരിച്ചു കിടന്നു. തര്‍ക്കങ്ങളുണ്ടായതിനാല്‍, ഏ റെ നാളുകളായി അയാളോടൊപ്പം വിലാസിനി ശയിച്ചിരുന്നില്ല. മകള്‍ ഗാഡനിദ്രയി     ലായപ്പോള്‍, അവള്‍ എഴുന്നേറ്റു. വാസവന്‍റെകൂടെ കിടന്നു. അവളുടെ കൈവിരലുകള്‍ അയാളെ തഴുകിയുണര്‍ത്തി. ശക്തമായരതിയുടെ ഉജ്വലവികാരങ്ങളില്‍ വീണുതള ര്‍ന്ന ഇണയെ, അവള്‍ മെയ്യോടുചേര്‍ത്തു. തലോടിയുറക്കിയശേഷം മന്ദം എഴുന്നേറ്റു. വടക്കേവാതില്‍ തുറന്നു. ഉള്‍ക്കടലിനുമേലെ മേഘതമസ്സ് മൂടിക്കിടന്നു. കൂടെക്കൂടെ ഇടിമുഴക്കം. നെടുതായി നിശ്വസിച്ചിട്ട്, അവള്‍ മെല്ലെ കതക് ചാരി! തഴുത് ഇട്ടില്ല. മറ ന്നതാവാം. മകളുടെകു‌ടെ ചെന്നുകിടന്നു. തളര്‍ച്ച തോന്നിയെങ്കിലും ഉറക്കംവന്നില്ല. ഹൃദയം താളം തെറ്റിതുടിച്ചുകൊണ്ടിരുന്നു!      
        പിറ്റേന്ന് അതിരാവിലെ, പതിവുപോലെ വാസവനെ വിളിച്ചുണര്‍ത്താതെ, വിലാ സിനി ജോലിക്ക് പോയി. പത്താംമണിനേരമായപ്പോള്‍, ഒരു പട്ടാളക്കാരന്‍ അവളെ കൂ ട്ടിക്കൊണ്ടു പോയി. വീടിന്‍റെ മുറ്റത്തും തിണ്ണയിലും ആളുകള്‍ കൂടിനില്ക്കുന്നത് അ കലെനിന്നേ കണ്ടു. എന്ത് സംഭവിച്ചുവെന്നറിയാതെ സംഭ്രമിച്ചു. വീട്ടില്‍ എത്തിയ പ്പോള്‍, വടക്കേമുറിയില്‍, വാസവന്‍ മുഖംമറച്ചു മൂടിപ്പുതച്ചുകിടക്കുന്നത് കണ്ടു. ഉറ ക്കെ നിലവിളിച്ചു. അവളെ ആശ്വസിപ്പിക്കാന്‍ അയല്ക്കാര്‍ ശ്രമിച്ചു. കരഞ്ഞുവീര്‍   ത്തകണ്ണും മുഖവുമായി, ലതിക ഭിത്തിയില്‍ചാരി വരാന്തയില്‍ നില്‍ക്കുന്നുണ്ടായി രുന്നു. എന്ത് സംഭവിച്ചുവെന്നറിയാനുള്ള ആകാംക്ഷയോടെ, ആളുകള്‍ അന്യോന്യം നോക്കുകയും ഗൌരവമേറിയ സംശയങ്ങളോടെ കുശുകുശുക്കുകയും ചെയ്തു.    
        ആംബുലന്‍സ് വാഹനത്തില്‍, വാസവന്‍റെ ശരീരം ആശുപത്രിയില്‍ കൊണ്ടുപോ യി. വിലാസിനിയും മകളും മേലുദ്യോഗസ്ഥരുടെ ഒഫീസിലെത്തി മൊഴികൊടുത്തു.  ജീവിതത്ത ക്രൂരമായി പരീക്ഷിച്ച, ഭയപ്പെടുത്തിയ ദുര്‍ദ്ദിനം!     
        ഹൃദയാഘാതത്താല്‍ വാസവന്‍ മരിച്ചുവെന്ന വാര്‍ത്ത മുക്കുവക്കുടിയിലും എ    ത്തി. മദ്യപിച്ചു ചങ്കും കരളും കരിച്ചുകളഞ്ഞ അലസനായ മനുഷ്യനായിരുന്നു അയാ   ളെന്ന അഭിപ്രായവും പെട്ടെന്ന് പടര്‍ന്നു, അത് ശരിതന്നെയെന്ന് വാസവനെ അറിയാ   വുന്നവരും ഏറ്റുപറഞ്ഞു. ക്രമംകെട്ട, നിത്യമദ്യപാനം ആത്മഹത്യയാകുമെന്ന വാസ്ത വം വീണ്ടും വെളിവായി. എന്നിട്ടും ചാരായക്കുടിലുകള്‍ അടഞ്ഞില്ല.                                            
        പുനര്‍നിര്‍മ്മിക്കാനാവാതെ ഉടഞ്ഞുപോയ തന്‍റെ ജീവിതഭാഗങ്ങളില്‍ വിലാസി നി തിരിഞ്ഞുനോക്കി. മുന്നോട്ടുള്ളയാത്ര സുഖദവും സമ്പന്നവുമാക്കുന്നത് എങ്ങനെ യെന്ന് ആലോചിച്ചില്ല. കെടാത്തകനല്‍പോലെ മനസ്സിലൊരു അപായഭീതി. അസ്വ സ്ഥയാക്കുന്ന അരണ്ടചിന്തകള്‍, അതൊന്നും മകള്‍ അറിയരുതെന്നുകരുതി സന്തുഷ്ട യാണെന്നു നടിച്ചു.   
        കണ്ടിട്ടും കാണാത്തവളെപ്പോലെയും, കേട്ടിട്ടും കേള്‍ക്കാത്തവളെപ്പോലെയുമാ യിരുന്നു ലതികയുടെ പെരുമാറ്റം. അവള്‍ ഏകാന്തത ഇഷ്ടപ്പെട്ടു. പലപ്പൊഴും, വാസവ ന്‍റെ മുഖം മനസ്സില്‍തെളിഞ്ഞു. അയാള്‍ സൃഷ്ടിച്ചസ്നേഹം വേദനിച്ചു! അവളുടെ വാ ക്കുകളില്‍ സംശയത്തോടുകൂടിയദേഷ്യം കലര്‍ന്നു. ഒരിക്കല്‍, സ്വദേശത്ത്‌ പോകാന്‍ മടിച്ച അവള്‍, ക്യാമ്പിലെജീവിതം വെറുത്തു. മകളുടെ നിരന്തരനിര്‍ബന്ധത്തിനു വിലാസിനി വഴങ്ങി. സ്വന്തനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. ജോലി ഉപേ ക്ഷിച്ചു.    
        യാത്രക്കുമുമ്പ്‌, അമ്മയും മകളും പോസ്റ്റോഫീസില്‍ വന്നു. മടങ്ങിവരില്ലെന്ന് വി ലാസിനി പറഞ്ഞപ്പോഴും, മനസ്സില്‍ മൗനദുഖം കൊണ്ടുനടന്ന അവളോട്‌ സഹതാപം തോന്നി, ഞാന്‍ കൊടുത്ത സഹായധനം വാങ്ങിയപ്പോള്‍ അവള്‍ വിതുമ്പി! മങ്ങിയമ നോവീര്യത്തോടെ, പെറ്റമ്മയുടെ പിന്നാലെ, ലതിക നടന്നു. ഒരിക്കല്‍, നിസ്സഹായത യുടെ അടയാളംപോലെ, മുന്നില്‍ വന്നുനിന്നു വിലാസിനി നല്കിയ അഭ്യര്‍ത്ഥനയെ നിരസിച്ച നിര്‍ദ്ദയരംഗം വീണ്ടും ഓര്‍ത്തു.   
         ഏതാനും മാസങ്ങള്‍ കടന്നുപോയി. മുക്കുവക്കുടിയിലെ ചെറ്റപ്പുരയില്‍ മദ്യപി ച്ചിരുന്നു വിലപിച്ച ഒരുവന്‍റെ വാക്കുകള്‍ കാട്ടുതീപോലെ കത്തിപ്പടര്‍ന്നു: “വാസവന്‍ എന്‍റെ ചങ്ങാതിയായിരുന്നു. അവന്‍ ചാരായംകുടിച്ചു ചങ്ക്പൊട്ടി ചത്തതല്ല. വിഷംക ഴിച്ചുമരിച്ചതുമല്ല. ഒരു തമിഴന്‍ നാഭിക്ക് തൊഴിച്ചുകൊന്നതാണ്.” വിശ്വസിക്കാനാവാ ത്ത, സംശയംസൃഷ്ടിച്ച ആ വ്യാകുലവാക്കുകള്‍ എന്‍റെ കാതിലുമെത്തി! കേട്ടത് ശരി യോ? ആ ചോദ്യം വീണ്ടും വീണ്ടും മനസ്സില്‍ മുഴങ്ങി. പെട്ടെന്ന് വിശ്വസിക്കാന്‍ കഴി ഞ്ഞില്ല.  ഉപകാരപ്രദമായ സഹായത്തിനുവേണ്ടി, വലിയപ്രതീക്ഷയോടെ സമീപിച്ച വിലാസിനിയെ ഓര്‍മ്മിച്ചു. അന്ന് അവളെ സഹായിച്ചിരുന്നെങ്കില്‍, വാസവന്‍ ജീവി ച്ചിരിക്കുമായിരുന്നോ? ഇപ്പോഴും, നോവുകള്‍ നിര്‍ഗ്ഗളിക്കുന്നൊരു കുറ്റബോധം മന സ്സില്‍ നില്കുന്നു!


    ______________________________________________

Join WhatsApp News
Jayan varghese 2023-02-26 19:10:52
ജീവിത ഗന്ധിയായ ഒരു കഥ. അനുഭവങ്ങളുടെ ചൂരും ചൂടും പകർന്നുള്ള രചനാ രീതി. അഭിനന്ദനങ്ങൾ. ജയൻ വർഗീസ്.
ജോണ്‍ വേറ്റം 2023-03-01 04:05:51
കഥ വായിച്ചവര്‍ക്കും അഭിപ്രായം എഴുതിയ ജയന്‍ വര്‍ഗീസിനും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക