Image

രക്തസാക്ഷി ( കവിത : കിനാവ് )

Published on 26 May, 2023
രക്തസാക്ഷി ( കവിത : കിനാവ് )

തണുത്ത കാറ്റ്
പാട്ടുപാടിനടന്നിരുന്ന
താഴ്വരയിൽ
ഇപ്പോൾ
ഇംഫാൽനദിപോലും
ശാന്തമല്ല!

അഭയംതേടിനടന്നവർ
നദിത്തണുപ്പിൽ
മുങ്ങിത്താഴുന്നുണ്ട്.
പാലത്തിൽനിന്ന്
തെന്നിവീണവരല്ല
അവർ!

പിറന്ന മണ്ണിൽ
ജീവിക്കുകയും
ക്രൂശിതയടയാളം
കൈയിൽ വയ്ക്കുകയും 
ചെയ്തതാണവരുടെ തെറ്റ്

അനാവശ്യമായി
കലഹിക്കാൻപോയവരല്ല;
എണ്ണത്തിൽ കുറവാണെങ്കിലും
ജീവിക്കാൻ
മണ്ണിനോടു പൊരുതിയവർ.

വിശ്വാസത്തിനുവേണ്ടി
ചോരചിന്തി
പരദേശങ്ങളിലേക്ക്
പലായനംചെയ്യുന്നു;
ജീവനെങ്കിലും 
ബാക്കിയായെങ്കിലോ!

ആരാധനാലയങ്ങളിൽ
തീയാളിയത്
തണുപ്പകറ്റാൻ
തീയിട്ടപ്പോഴല്ല!

വീടുകളഗ്നി വിഴുങ്ങിയത്
പാചകവാതകം ചോർന്നല്ല!

വിദ്യാലയങ്ങൾ
കത്തിനശിച്ചത്
വിദ്യാർത്ഥിസമരത്താലല്ല!

നാളെ
അടയാളങ്ങളെല്ലാം
തീപ്പെട്ടുപോകുംമുൻപേ
താഴ്വരയിലെ 
രക്തസാക്ഷികളോടു
പൊറുക്കേണമേ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക