റീബിൽഡ് കേരളയുടെ മറവിലായിരുന്നു പാലക്കയം വില്ലേജ് ഓഫീസിൽ കൈക്കൂലിയുടെ ഒരു ചാകര വന്നെത്തുന്നത്! ആ മേഖലയിലെ 46 പേർക്ക് റീബിൽഡ് കേരള വഴി 10 ലക്ഷം രൂപ വീതം ലഭിക്കുന്നു.ഇത്രയും തുക സർക്കാറിൽനിന്ന് എന്തൊക്കെ രേഖകൾ വേണമെന്നോ ? അതൊക്കെ പുഷ്പം പോലെ കിട്ടാൻ പാലക്കയം വില്ലേജ് ഓഫീസിൽ പലവിധ ഏജൻസികളും സുരേഷ്കുമാറും ഉണ്ടായിരുന്നു. ആ വില്ലേജ് ഓഫീസിലെ കൈക്കൂലി ആഗ്രഹിക്കുന്ന എല്ലാവർക്കും അന്ന് കൊയ്ത്തായിരുന്നു പോലും ! അതിനുമുണ്ടായിരുന്നു റേറ്റ് കാർഡ്. 10 ലക്ഷം രൂപ കിട്ടുന്നതല്ലേ കടലാസ് ശരിയാക്കാൻ 5000 രൂപ മാറ്റി വെച്ചാലെന്താ ? അത് കൊടുക്കാനും ഉപയോക്താക്കൾ സന്തോഷപൂർവ്വം തയ്യാറായി. അവരിൽ നിന്ന് ആളെ നോക്കിയായിരുന്നു 'പിഴി'ച്ചിൽ. കൂടുതൽ തുക നൽകിയവരും കൂട്ടത്തിലുണ്ടാവാം.
പകയോ ഹണിട്രാപ്പോ ? :
സിദ്ദീഖ് (58) എന്ന ഹോട്ടലുടമയെ കൊന്നു രണ്ടു കഷ്ണമാക്കി രണ്ടു വലിയ ട്രോളി ബാഗുകളിലാക്കി കാറിൽ കയറ്റി ഒരു സ്ത്രീയടക്കം മൂന്ന് യുവാക്കൾ അന്നു തന്നെ അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിൽ നിന്നും താഴേക്ക് ഇട്ടതാണ് ഇന്നത്തെ പ്രധാന വാർത്ത. സംഭവം നടന്ന ഏഴാം ദിവസമാണ് അത് കേസ്സായത്. പ്രതികളിലൊരാൾ 18 വയസ്സുകാരിയായ പാലക്കാട്ടുകാരി ഫർസാന! അവളുടെ കൂട്ടുകാരായ ഷിബിൻ (22) കിച്ചു എന്ന ആഷിക് (25) എന്നിവരാണ് മറ്റു പ്രതികൾ. മൂന്നുപേരും പോലീസ് കസ്റ്റഡിയിൽ ഉണ്ട്. കൊല നടന്നത് കോഴിക്കോട് ജില്ലയിൽ. സിദ്ധീഖ് തിരുർക്കാരനായതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിൽ, മൃതദേഹം കണ്ടെത്തിയത് പാലക്കാട് ജില്ലയിൽ.
പ്രണയ കഥയും :
പ്രതി ഷിബിൻ സിദ്ദിഖിന്റെ ഹോട്ടലിൽ 15 ദിവസം മാത്രം ജോലി എടുത്തു ചെറിയ മോഷണങ്ങൾ നടത്തിയതോടെ ഷിബിനെ സിദ്ദീഖ് പുറത്താക്കി. അയാൾ പോയി അന്നു തന്നെ (പതിനെട്ടാം തീയതി) സിദ്ദിഖ് സ്വന്തം കാറിൽ ഹോട്ടലിൽ നിന്ന് പോയി കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉള്ള ഒരു ഹോട്ടലിൽ രണ്ടു മുറിയെടുത്തു. പിന്നെ പിരിഞ്ഞുപോയ ഷിബിനും മറ്റു രണ്ടുപേരും എങ്ങനെ ആ ഹോട്ടലിൽ എത്തിയെന്നാണ് പോലീസിന് ഇതുവരെ അറിയാത്തത്. ഇതൊരു പകയാകാം അതിൻറെ പേരിൽ നടന്ന ഹണിട്രാപ്പാകാം. അല്ലെങ്കിൽ ആർക്കോ വേണ്ടി നടത്തിയ കൊട്ടേഷൻ കൊലയുമാകാം. അതൊക്കെ പോലീസ് അന്വേഷിക്കുന്നു. ഇതിനിടെ പ്രതികൾ തമ്മിലുള്ള ബന്ധം പോലീസ് അന്വേഷിച്ചറിഞ്ഞു. ഫർസാനയുടെ പരാതിപ്രകാരം ഷിബിൻറെ പേരിൽ ഒരു പോക്സോ കേസ് ഉണ്ട്. പിന്നീട് അവർ പ്രണയത്തിലായി. കിച്ചു സ്ഥിരം കുറ്റവാളിയാണ്. ഫർസാന കളവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവളുമാണ്. കഴിഞ്ഞ 23 മുതൽ ഫർസാനയെ കാണ്മാനില്ലെന്ന് അവളുടെ ഉമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കിച്ചുവിനെ പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് ഫർസാന വിളിച്ചു വരുത്തിയതാവാം. ഇത്രയൊക്കെ മാത്രമേ നമുക്കറിയൂ. സിദ്ദിഖിന്റെ ഫോൺ വഴി നല്ലൊരു തുക ഗൂഗിൾ പേയിൽ പോയിട്ടുണ്ട്. എ.ടി.എം കാർഡിൽ 21 വരെ 20,000 രൂപയും നിത്യേന എടുത്തിട്ടുണ്ട്.ആ എ.ടി.എം മകൻറെതായതിനാൽ ഫോണിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പണമെടുത്ത രേഖയുമുണ്ട്. ഇനിയുള്ളത് പോലീസ് അന്വേഷിക്കട്ടെ.
അടിക്കുറിപ്പ് : എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് ഫ്രാൻസിസ് മാഞ്ഞൂരാൻ സുഖപ്പെട്ടു വന്ന അന്ന് തന്നെ ചെയ്തത് കുറെ ഫ്ലക്സ് അടിച്ചു റോഡിൽ തന്റെ വീടിൻറെ പരിസരത്ത് വച്ച് തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുകയായിരുന്നു. കൂട്ടത്തിൽ തന്നെ ചികിത്സിച്ച തൃക്കാക്കര സ്ഥാനാർഥി ഡോ. ജോ ജോസഫ്, മുൻ മന്ത്രി കെ.ബാബു എന്നിവരുടെ വലിയ ഫ്ളക്സുകളും ഉണ്ടായിരുന്നു.ഇങ്ങനെ ഒരു ഫ്ലക്സ് മാഞ്ഞൂരാൻ വച്ചതറിഞ്ഞു ബാബുവിന്റെ കണ്ണു നിറയുന്നത് ഇന്ന് ജനം ചാനലുകളിൽ കണ്ടു. നന്ദി പ്രകടനം ഇങ്ങനെയായാലേ നാടറിയൂ മാഞ്ഞൂരാൻ പറയുന്നു.
കരുത്തോടെ നാട് കാക്കുന്ന എന്നായിരിക്കും മന്ത്രി റിയാസ് എഴുതിയിരിക്കുക. 'കാക്കുന്ന' വാക്കിലെ ദീർഘം കളഞ്ഞാണ് എതിരാളികൾ ഇത് വൈറലാക്കി റിയാസിന് പണി കൊടുക്കുന്നത്.
കെ.എ ഫ്രാന്‍സിസ്