ലോക കേരള സഭ മേഖലാ സമ്മേളനത്തിനെതിരെ ചിലർ നടത്തുന്ന ആരോപണങ്ങൾ ഖേദകരമാണെന്ന് സംഘാടക സമിതി പ്രസിഡന്റ് കെ.ജി. മന്മഥൻ നായർ ഇ-മലയാളിയോട് പറഞ്ഞു.
യാതൊരു വിധ തട്ടിപ്പും ഇതിനു പിന്നിലില്ല. അത്തരമൊരു പാരമ്പര്യം തനിക്കോ സംഘാടക സമിതിയിലുള്ള മറ്റുള്ളവർക്കോ ഇല്ല. വിമര്ശനങ്ങൾ കൂടുതലും രാഷ്ട്രീയമാണെന്നു മനസിലാക്കുന്നു. നാട്ടിൽ എന്തെങ്കിലും താല്പര്യങ്ങളോ മന്ത്രിമാരുമൊത്തു ഫോട്ടോ എടുക്കുക്കാനോ സ്വാധീനമായുണ്ടാക്കാനോ ഒന്നും തനിക്ക് ഒരു മോഹവുമില്ല. മാത്രവുമല്ല എന്തെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി തനിക്കു ബന്ധങ്ങളുമില്ല-ആദ്ദേഹം വ്യക്തമാക്കി.
സർക്കാർ സംവിധാനമെന്ന നിലക്ക് ലോക കേരള സഭക്ക് ഇവിടെ അക്കൗണ്ട് പാടില്ല. സംഘാടക സമിതിയാണ് സമ്മേളനത്തിനു ചെലവ് വഹിക്കുന്നതും അതിനായി തുക സമാഹരിക്കുന്നതും. കേരള ചേംബർ ഓഫ് കൊമെഴ്സ് എന്ന പേരിൽ ഒരു 501 സി നോൺ പ്രോഫിറ്റ് സംവിധാനം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് വഴിയാണ് തുക സമാഹരിക്കുന്നത്. അതിന്റെ കൃത്യമായ കണക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. സമ്മേളനത്തിനു ശേഷം കണക്ക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
1996 -ൽ താൻ ഫൊക്കാന പ്രസിഡന്റായിരുന്നപ്പോൾ ലഭിച്ച തുകയും മിച്ചവും എങ്ങനെ കൈകാര്യം ചെയ്തു എന്ന് അക്കാലത്തെ മാധ്യമ വാർത്തകളും അക്കാലത്തെ നേതാക്കളോടും ചോദിച്ചാൽ അറിയാവുന്നതേയുള്ളു. അതെ നടപടി തന്നെ ആയിരിക്കും ഇവിടെയും.
ഡോ. ബാബു സ്റ്റീഫൻ നല്കിയ രണ്ടര ലക്ഷം ഡോളർ ഒഴിച്ചാൽ ഇനിയും ഏറെ തുക സമാഹരിക്കേണ്ടതുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. അവർക്ക് കൂടുതൽ പങ്കാളിത്തം എന്ന ധാരണയും അത് വഴി ഉണ്ടാകും.
ഇതേ വരെയുള്ള പ്രവർത്തനങ്ങൾ എല്ലാം നിശ്ചയിച്ച പോലെ മുന്നേറുന്നു. ഹോട്ടലുമായി കൃത്യമായ ധാരണയിലെത്തി. അതുപോലെ ടൈംസ് സ്കവയർ പരിപാടിക്കുള്ള ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരുമായി ചർച്ചകൾ നടത്തി ധാരണയിലെത്തി.
ന്യു യോർക്ക് ഗവർണർ-മേയർ തുടങ്ങിയവരെ ടൈംസ് സ്കവയർ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതുപോലെ മലയാളികളായ തെരെഞ്ഞെടുക്കപ്പെട്ട ഒഫിഷ്യൽസിനെയും ക്ഷണിക്കുന്നുണ്ട്.
താലപ്പൊലി, ചെണ്ടമേളം, നൃത്തം, തുടങ്ങിയവ ടൈംസ് സ്‌ക്വയറിൽ പ്രത്യേക അനുഭമായിരിക്കും.