യു എൻ ജനറൽ അസംബ്ലി സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി യുഎൻ ആസ്ഥാനത്തിനു ചുറ്റും തെരുവുകളിൽ ജീവിക്കുന്ന വീടില്ലാത്തവരെ ന്യൂ യോർക്ക് അധികൃതർ ഒഴിപ്പിച്ചു. തിങ്കളാഴ്ച സമ്മേളനത്തിന് എത്തുന്ന ലോക നേതാക്കളുടെ കണ്ണിൽ അവരൊന്നും പെട്ടെന്നു പെടാതിരിക്കാനാണ് നടപടി. സുരക്ഷയും ഒരു വിഷയമാണ്.
യുഎൻ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് അവന്യുവിൽ കഴിയുന്നവർ, സമീപത്തുള്ള സെക്കൻഡ് അവന്യുവിലെ തെരുവുകളിൽ ജീവിക്കുന്നവർ തുടങ്ങിയവരെ ഞായറാഴ്ച്ചയോടെ നീക്കം ചെയ്തു. പാർപ്പിട ക്ഷാമമുള്ള നഗരത്തിൽ ഇതൊരു വാർഷിക ചടങ്ങാണ്.
നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലാണ് 150ലേറെ പ്രസിഡറുമാരും പ്രധാനമന്ത്രിമാരും താമസിക്കുക. ആ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന തെരുവുകളും സുരക്ഷയ്ക്കു വേണ്ടി നിയന്ത്രിക്കും. ലോക നേതാക്കൾക്കു സുരക്ഷ ഒരുക്കുന്ന പോലീസ് 40 ഹെക്ടറോളം സ്ഥലം എല്ലാ വർഷവും സെപ്റ്റംബറിൽ അടച്ചു കെട്ടുക പതിവാണ്. നിരവധി സുരക്ഷാ കടമ്പകൾ കടന്നാണ് ആളുകൾ യുഎൻ പരിസരത്തേക്ക് എത്തുക.
ആകാശത്തു ഹെലികോപ്റ്ററുകളും ഈസ്റ്റ് റിവറിൽ കോസ്റ്റ് ഗാർഡ് ബോട്ടുകളും കാവൽ നിൽക്കും. 1964ൽ ചെ ഗുവേര യുഎന്നിൽ സംസാരിക്കുമ്പോൾ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ അദ്ദേഹത്തെ ലക്ഷ്യമാക്കി നദിയിൽ നിന്നു മിസൈൽ വിക്ഷേപിച്ചിരുന്നു. അതു പിഴച്ചു പോയെങ്കിലും യുഎസ് അന്ന് കോസ്റ്റ് ഗാർഡ് കാവൽ കൊണ്ടുവന്നു.
ലോകത്തിന്റെ തന്നെ സാമ്പത്തിക ആസ്ഥാനമായ നഗരത്തിലെ ദരിദ്രരെ ആരും കാണാതിരിക്കാൻ അധികൃതർ ഇടയ്ക്കിടെ അവർ താമസിക്കുന്ന മേഖലകളിൽ ഒഴിപ്പിക്കൽ നടത്താറുണ്ട്. അവർക്കെല്ലാം പകരം പാർപ്പിടം നൽകുമെന്ന വാഗ്ദാനം പതിവാണ്. കിട്ടുന്നത് വളരെ ചുരുക്കം പേർക്കു മാത്രം.
99.9% പേർക്കും പകരം ഇടം കിട്ടാറില്ലെന്നാണ് കണക്ക്.
New York evicts homeless ahead of UNGA