എന്റെ ചില്ലലമാരയിൽ
നിന്റെ പൊടിപിടിച്ച പടങ്ങളില്ല.
ഒന്നിച്ചു നടക്കാൻ കൊതിച്ച വഴികളിൽ
നിന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടില്ല.
തോട്ടുവക്കിലെ കൈതമുള്ളിൽ ഉടക്കി കാലിൽ നിന്ന് ചോര പൊടിഞ്ഞപ്പൊ ഓടി വന്ന് സഹതപിച്ചിട്ടില്ല .
നിന്റെ പാടത്തു നിന്ന്
കലപിലകൂട്ടി പൂങ്കിളികൾ
പറന്നു വന്നപ്പൊ
ഒരിക്കൽ പോലും അവരുടെ കയ്യിൽ സന്ദേശമയച്ചിട്ടില്ല.
ഏകയായ് കേഴുമ്പോൾ
പ്രേമമായ് തഴുകുന്ന
കവിതകളൊന്നും നീ ചൊല്ലിയിട്ടില്ല.
ഞാനെറിഞ്ഞ ഒരായിരം ചോദ്യങ്ങളിൽ ഒരെണ്ണവും
നീ തിരിച്ചെറിഞ്ഞു കാത്തു നിന്നിട്ടില്ല.
എന്നിട്ടും ..........
നീ
ഉത്തരങ്ങളാവുന്നു
എന്റെ ജീവന്റെ !
കവിതകളാവുന്നു
എന്റെ പ്രേമത്തിന്റെ !
സന്ദേശങ്ങളാകുന്നു
എന്റെ കാത്തിരിപ്പിന്റെ !
സഹതാപമാവുന്നു
എന്റെ വേദനകളുടെ !
കാൽപ്പാടുകളാകുന്നു
എന്റെ ഹൃദയത്തിന്റെ !
എന്റെ ചില്ലലമാരയിൽ
ഇന്നും
നിന്റെ പൊടിപിടിച്ച പടങ്ങളില്ല.
മനസിന്റെ
മൗനസംഗീതത്തിൽ
പ്രണയം പതിപ്പിച്ച
മൗനസംഗീതമായ്
നീ എന്നുമുണ്ട് ..... കൂടെ !