2024 പൊതു തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ജോ ബൈഡനെ തോൽപിക്കുമെന്നു എൻ ബി സി ന്യൂസ് പോളിംഗ്. ഇതാദ്യമാണ് ദേശീയ പോളിങ്ങിൽ ഇങ്ങിനെയൊരു ഫലം. ട്രംപ് 46%, ബൈഡൻ 44% എന്നതു നേരിയ ലീഡ് ആണെങ്കിലും യുവ വോട്ടർമാർക്കിടയിൽ ട്രംപ് നടത്തിയ മുന്നേറ്റം ശ്രദ്ധേയമായി.
രണ്ടു ഘടകങ്ങളാണ് ബൈഡനെതിരെ കണ്ടത്. ഒന്ന്, തിങ്കളാഴ്ച അദ്ദേഹത്തിന് 81 വയസായി. രണ്ട്, രാജ്യത്തെ സാമ്പത്തിക നിലയിൽ വ്യാപകമായ അസംതൃപ്തി നിലനിൽക്കുന്നു.
എൻ ബി സി രാഷ്ട്രീയ ലേഖകൻ സ്റ്റീവ് കോർണാക്കി പറഞ്ഞു: "2019ൽ ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ എല്ലാ എൻ ബി സി പോളിങ്ങിലും അദ്ദേഹം ബൈഡനു പിന്നിൽ ആയിരുന്നു. ഇപ്പോൾ ഒരു ഡസൻ പോളിങ്ങിനു ശേഷമാണ് ഇങ്ങിനെയൊരു ഫലം."
യുവ വോട്ടർമാരിൽ ട്രംപ് 46%, ബൈഡൻ 42% എന്നാണ് ഇപ്പോൾ കാണുന്നത്. ഈ വിഭാഗത്തിൽ 31% മാത്രമേ അദ്ദേഹത്തിന്റെ തൊഴിൽ മികവ് അംഗീകരിക്കുന്നുള്ളു. സെപ്റ്റംബറിൽ 46% അംഗീകാരം ഉണ്ടായിരുന്നു.
ഇസ്രയേലിനെ ബൈഡൻ അതിരു കടന്നു സഹായിച്ചു എന്ന കാഴ്ചപ്പാടും അവർക്കുണ്ട്. 70% ചെറുപ്പക്കാരാണ് ബൈഡന്റെ ഇസ്രയേൽ നിലപാടുകളെ തള്ളുന്നത്.
ഈ വിഷയം ഡെമോക്രാറ്റിക് പാർട്ടിയിൽ തന്നെ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ ഗാസയിലെ പ്രതികരണത്തെ ഡെമോക്രാറ്റിക് പാർട്ടിയിൽ 27% മാത്രമേ അംഗീകരിക്കുന്നുള്ളൂ. 57% തള്ളിക്കളയുന്നു.
ബൈഡന്റെ അപ്പ്രൂവൽ റേറ്റിങ്ങും സർവകാല തകർച്ചയിലാണ്. 33% പേരാണ് വിദേശനയം അംഗീകരിച്ചത്. 38% മാത്രമാണ് സാമ്പത്തിക മേൽനോട്ടം ശരി വയ്ക്കുന്നത്.
റിപ്പബ്ലിക്കൻ കളത്തിൽ ട്രംപ് മറ്റെല്ലാവരെയും പിന്നിലാക്കുന്നുവെന്നു എൻ ബി സിയും കണ്ടെത്തി.
Trump beats Biden in NBC national poll