Image

രാഗാദ്രതയിലെ അമ്മുമ്മച്ചി... (മില്ലി ഫിലിപ്പ്)

Published on 30 November, 2023
രാഗാദ്രതയിലെ അമ്മുമ്മച്ചി... (മില്ലി ഫിലിപ്പ്)

'എന്‍റെ മിലനെ......'
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ച സ്നേഹാര്‍ദ്രമായ ആ വിളി അവിചാരിതമായി കാതില്‍ ഇമ്പമിട്ടു.
അഞ്ചു വര്‍ഷങ്ങള്‍..
ഇത്രയും ഹൃദ്യമായി, സ്നേഹാര്‍ദ്രമായി പിന്നീട് ആരും അങ്ങനെ വിളിച്ചിട്ടില്ല.
നിരുപാധികമായ സ്നേഹം. അതെനിക്ക് ലഭിച്ചത് ആ വിളിക്കു പിന്നിലെ തെളിമയില്‍ നിന്നായിരുന്നു.
ജീവിതാരാമത്തെ തൊട്ടുണര്‍ത്തിയ കാലം ഏതെന്നു ചോദിച്ചാല്‍ ഒരു പുനര്‍വിചിന്തനം  ആവശ്യമില്ല. അത്രമേല്‍ അത് വ്യക്തമായിരുന്നു.
അമ്മവീട്ടില്‍ ജീവിച്ച കുട്ടിക്കാലം ഞാന്‍ ഓര്‍ക്കുകയായിരുന്നു.
വെണ്ണിക്കുളം കാളച്ചന്തയ്ക്കു പടിഞ്ഞാറുവശത്തുകൂടി ഒരു വഴിയുണ്ടായിരുന്നു.
ഓര്‍മ്മകളുടെ സാരംഗിയില്‍ ശ്രുതിമീട്ടി ആ കാലത്തിലൂടെ വെറുതെ സഞ്ചരിക്കുകയായിരുന്നു.
ജീവിതത്തിന്‍റെ മനോഹാരിത അവിടെയാകെ പടര്‍ന്നിറങ്ങി. വെള്ളാരംകല്ലുകളില്‍ വീണു പരക്കുന്ന വെളിച്ചം പോലെ അവിടെ നിന്നുള്ളതെല്ലാം  കൗതുകവും സന്തോഷവും പകരുന്ന അനുഭവങ്ങളായിരുന്നു.
അപ്രതീക്ഷിതം, അനിശ്ചിതത്വം എന്നൊക്കെയുള്ള വാക്കുകള്‍ക്ക് അവിടെ ഇടം ഉണ്ടായിരുന്നില്ല.
അവിടെ ഉരുവംകൊണ്ട സ്വപ്നങ്ങള്‍ക്കും, അവിടെ രൂപപ്പെട്ട ആശയങ്ങള്‍ക്കും ഭാവിയിലേക്കുള്ള ദിശാസൂചകമായ ചില അംശങ്ങള്‍ അനുഭവത്തോടൊപ്പം ഇണങ്ങിച്ചേര്‍ന്നിരുന്നു.
ബാല്യകാല സ്മരണയെയെടുത്ത് കുമിളയാക്കി അതിനുള്ളില്‍ കയറി കൂടുക. അവിടെയിരുന്ന സ്വന്തം ലോകത്തില്‍ നിന്നും ചുറ്റുവട്ടത്തുള്ള ഓരോ ലോകത്തെയും നോക്കി കാണുക.

അങ്ങനെയൊരു ലോകം നിങ്ങളുടെ മനസ്സിലുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ അതെന്‍റെ മനസ്സിലുണ്ട്.
വെളുത്ത, നനുത്ത മഴവില്ലില്‍ പൊതിഞ്ഞ ഒരു വലിയ കുമിള. അതങ്ങനെ തട്ടിയും തടഞ്ഞും മുന്നോട്ടു പോകുകയാണ്.
അതിന്‍റെ ഭൂമികയ്ക്ക് ആശയുടെ ആകാശത്തോളം വിശാലതയുണ്ടായിരുന്നു. അതൊരു സുരക്ഷിതകവചം മാത്രമല്ല; സുഖാനുഭൂതിയുടെ ഇടം കൂടിയായിരുന്നു. ഒപ്പം ഒന്നുമില്ലാതെയിരിക്കവെ, എന്നാല്‍ സംതൃപ്തിയുടേതായ എല്ലാം അവിടെ ഉണ്ടായിരിക്കുകയും ചെയ്യുക.
അവിടെ അങ്ങനെ..... കുറേക്കാലം....

ജീവിതമല്ലെ, അതിനെ എങ്ങനെ വേണമെങ്കിലും  ആഗ്രഹത്തിന്‍റെ നേര്‍ത്ത, നനുത്ത നൂലില്‍ തുന്നി ഇഷ്ടാനുസരണം പരുവപ്പെടുത്താം.
കുട്ടിക്കാലം ജീവിതത്തിന്‍റെ തുടക്കമാണ്. അത് മറ്റൊരാളുടെ ജീവിതത്തിന്‍റെ തുടക്കം പോലെയാകാനും പാടില്ല. ഒന്ന് ഒന്നിനോട് ചേര്‍ന്നിരിക്കുമ്പോഴും ചേര്‍ന്നിരിക്കാനാവാത്ത കുറേ കാര്യങ്ങളിലത് ഭിന്നമായിരിക്കുക.  
കുട്ടികാലമാണ് എന്നെ ഞാനാക്കിയത്. അത് ജീവിതത്തിന്‍റെ വസന്തകാലമായിരുന്നു.
                     
സന്തോഷകരമായ ഓര്‍മ്മകളുടെ വര്‍ണ്ണക്കാലം. കാറ്റു ചോദിച്ചാല്‍ ഒന്നോ രണ്ടോ ഇതളുകള്‍ കൂടി നല്‍കാന്‍ മനസ്സുള്ള കാലം.
കുറുമ്പുകാട്ടി തുടങ്ങിയതുകൊണ്ടാവും മൂന്നാം വയസ്സില്‍ തന്നെ സെന്‍റ് തോമസ് സ്കൂളില്‍ ചേര്‍ത്തത്. അമ്മ പഠിപ്പിച്ചിരുന്നത് മറ്റൊരു സ്കൂളിലായിരുന്നു.  

അവിടെ, അമ്മയെപ്പോലെ മറ്റൊരാള്‍ ഉണ്ടായിരുന്നു.
സൂസമ്മ ടീച്ചര്‍.അവിടെ വച്ചാണ് ആദ്യമായി ടീച്ചര്‍ അക്ഷരചെപ്പിന്‍റെ കൗതുകം എനിക്കു മുന്നിലായി തുറന്നിട്ടത്. അക്ഷരങ്ങള്‍ കൂടിചേരുമ്പോള്‍ അതക്ഷരക്കൂട്ടങ്ങളാകാതെ ആശയങ്ങളിലൂടെ രൂപങ്ങളായി മാറുന്നത് എത്രവേഗത്തിലാണ് തിരിച്ചറിഞ്ഞത്.
                    
വീട്ടുമുറ്റത്തിറങ്ങി നിന്ന് ആകാശച്ചെരിവിലേക്കു നോക്കുമ്പോള്‍ പലവിധ മേഘങ്ങള്‍ ഒപ്പമുള്ള മേഘത്തെ മറികടന്ന് മറ്റു മേഘങ്ങളുമായി ഇടകലര്‍ന്ന് അതുവരെയില്ലാത്ത ഒരു രൂപം കണ്‍മുന്നില്ലെത്തിക്കുന്നതുപോലെയുള്ള കൗതുകം തന്നെയായിരുന്നു ക്ലാസ്മുറിയിലും സംഭവിച്ചത്.

സ്കൂളിലെത്താന്‍ വൈകും എന്ന തോന്നിയാല്‍ എന്നെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നത് അമ്മുമ്മച്ചിയായിരുന്നു.
വിശറിവട്ടത്തിലുള്ള മുണ്ടിന്‍റെ ഞൊറിയില്‍ പിടിച്ചായിരിക്കും പിന്നാലെ നടക്കുക.ഞാന്‍ എന്‍റെ സ്കൂളിലേക്ക് കയറി പോകുന്നിടംവരെ അമ്മുമ്മച്ചി പുറത്ത് നില്‍ക്കും.പലപ്പോഴും ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അമ്മുമ്മച്ചി തിരിഞ്ഞുനടക്കാനുള്ള ശ്രമത്തിലായിരിക്കും. ഒരു സെക്കന്‍റിന്‍റെ വ്യത്യാസമില്ലാതെയാണ് ഇതു സംഭവിച്ചുകൊണ്ടിരുന്നത്. ഇതെങ്ങനെ സംഭവിച്ചു. ഇപ്പോഴും ഞാനതിനെക്കുറിച്ച് വെറുതെ ഓര്‍ത്തു ആശ്ചര്യപ്പെടാറുണ്ട്.
                       
അന്നൊക്കെ സ്കൂളില്‍ പോകാന്‍ ആദ്യമൊക്കെ മടിയായിരുന്നു.
അപ്പായിയും അമ്മുമ്മച്ചിയും ലാളിച്ചു വഷളാക്കിയ ഉണ്ണിയാര്‍ച്ചയായിരുന്നു ഞാന്‍.ഉണ്ണിയാര്‍ച്ചയുടെ നാവും ചുരികയും എപ്പോഴാണ് ചുഴറ്റുകയെന്ന് അറിയാന്‍ പാടില്ല എന്നതിനാലായിരുന്നു അങ്ങനെയൊരു പേരെ വീണത്.
സംസാരിക്കുന്നത് എനിക്കിഷ്ടമാണ്. ആരെങ്കിലും സംസാരിക്കുന്നത് കേള്‍ക്കാനും ഇഷ്ടമാണ്. ഇറയത്തിരുന്ന് തോരാമഴ കാണുന്നതുപോലെയൊരു തോന്നല്‍.
                 
ശമുവേച്ചന്‍ എന്ന ഞങ്ങള്‍ വിളിക്കുന്ന കാര്യസ്ഥന്‍റെ കയ്യില്‍ എപ്പോഴും ഒരു വളഞ്ഞ വടി ഉണ്ടായിരുന്നു. ശമുവേച്ചന്‍ എവിടെയെങ്കിലും വിശ്രമിക്കുമ്പോഴോ, ജോലി ചെയ്യുമ്പോഴോ മാത്രമെ വടിക്കു വിശ്രമം ഉണ്ടാകുമായിരുന്നുള്ളൂ.തരം കിട്ടിയാല്‍ ഞാനത് കൈക്കലാക്കും.
അതാണെന്‍റ് മൈക്ക്. അതില്‍ പിടിച്ച് ഞാന്‍ അങ്ങനെ കുറേനേരം നില്‍ക്കും. എന്നിട്ട് ചുറ്റിനുമൊന്നു നോക്കും. മുന്നില്‍ കുറേപ്പേര്‍ ഉണ്ടെന്ന തോന്നലാണ് അപ്പോള്‍ ഉണ്ടാവുക. ശമുവേല്‍ അച്ചനും കുടുംബവുമാണ് നിലവും പുരയിടവുമൊക്കെ നോക്കി നടത്തിയിരുന്നത്. മുതിര്‍ന്നവര്‍ വിളിക്കുന്നതു കേട്ടാണ് ഞങ്ങള്‍, കുട്ടികളും അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്.ശമുവേലച്ചാ...  എന്നു വിളിക്കുമ്പോള്‍ പൊതുവെ കറുത്തിരണ്ട ആമുഖത്ത് തെളിയുന്ന സന്തോഷം ഒരു കീറു വെളിച്ചത്തിന്‍റേതുപോലെയായിരുന്നു. സെൻറ് ബെഹനാൻസ് പള്ളിയുടെ പെരുന്നാളിന് വെള്ളയപ്പം നേര്ച്ച കൊടുക്കുവാൻ അമ്മച്ചിക്കൊപ്പം കുഞ്ഞുമോളും ശമുവേല്‍ അച്ചനും ഉണ്ടായിരുന്നു .കൊതിയൂറുന്ന വെള്ളയപ്പത്തിൻറ്റെ ഗന്ധം ഇപ്പോഴും നാസികയിൽ നിറയുന്ന പോലെ

അമ്മുമ്മച്ചിയും അപ്പായിയും ആയിരുന്നു എന്നിലെ കഴിവുകളെ ആദ്യം തിരിച്ചറിഞ്ഞത്.നാലാം വയസ്സില്‍ ആദ്യമായി, സ്കൂളിന്‍റെ ആ വര്‍ഷത്തെ ആനിവേഴ്സറിക്ക് പ്രസംഗിച്ച വിഷയം ഡിസിപ്ലിന്‍ എന്നതിനെക്കുറിച്ചായിരുന്നു.
പേര് വിളിച്ചപ്പോള്‍ അതുവരെയില്ലാത്ത ഒരുള്‍ഭയം. അമ്മുമ്മച്ചി പറഞ്ഞു തന്നതൊക്കെ ഓര്‍മയിലുണ്ട്. എങ്കിലും  എവിടെയൊ ഒരു തടസ്സം.
മുഖത്ത് പൊടിഞ്ഞ ഭയവും ചൂടും വിയര്‍പ്പുമണികളായി അടര്‍ന്നു വീണപ്പോള്‍ അതു തുടച്ചു മാറ്റിയത് അപ്പായിയാണ്.മൈക്കിനു മുന്നില്‍ കൊണ്ടു നിര്‍ത്തിയ മോളിടീച്ചറെയും, ടീച്ചറിനു പിന്നാലെ ആശ്വസിപ്പിക്കാനെത്തിയ ലൂസി ടീച്ചറിയും ഞാന്‍ ഓര്‍ത്തെടുക്കുകയായിരുന്നു.
                     
ഒരു കുട്ടിയെ വളര്‍ത്തുന്നത് അവളുടെ ഗ്രാമമാണ് എന്ന ആശയം വരുന്ന ഒരാഫ്രിക്കന്‍ പഴഞ്ചൊല്‍ പിന്നീടെപ്പോഴോ വായനയ്ക്കിടയില്‍ കടന്നുവന്നു. വായിച്ച മാത്രയില്‍തന്നെ അതൊപ്പം കൂടി. സുരക്ഷിതത്വം മാത്രമല്ല; ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ധാരാളം പേരെ ഗ്രാമം ആവശ്യപ്പെടുന്നു എന്നുതന്നെയാണ് അതിന്‍റെ അര്‍ത്ഥം.
ഒരാളുടെ കഴിവുകള്‍ക്കു പ്രചോദനമാകുവാന്‍ ഒരു ഗ്രാമംچഅനിവാര്യമാണ്.
അമ്മുമ്മച്ചിയും അപ്പായിയും മാതാപിതാക്കളും സഹോദരിക്കുമൊപ്പം പ്രചോദനമായത് എനിക്കെന്‍റെ എന്‍റെ ദേശമാണ്.
                       
പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ ആദ്യകേള്‍വിക്കാര്‍ അമ്മുമ്മച്ചിയും അപ്പായിയും പിന്നെ വീടുമായി ബന്ധപ്പെട്ടവരായിരുന്നു. അതില്‍ ബധിരയായ ഒരു ശ്രോതാവുകൂടിയുണ്ടായിരുന്നു.കുഞ്ഞുമോള്‍.അമ്മുമ്മച്ചിയുടെ ഇടംകൈയായിരുന്നു കുഞ്ഞുമോള്‍. ചുണ്ടനക്കത്തില്‍ നിന്നാണ് കുഞ്ഞുമോള്‍ വിഷയം മനസ്സിലാക്കിയിരുന്നത്. കൃത്യമായ മൂന്നു ചുണ്ടനക്കങ്ങളില്‍ നിന്നുമാണ് അവള്‍ അത് തരംതിരിച്ചറിഞ്ഞിരുന്നത്.
                       
എനിക്ക് പ്രസംഗം എഴുതി തന്നിരുന്നത് ടോണിമാത്യുസാർ, വത്സമ ടീച്ചറുടെ ഭര്‍ത്തവായ ബായ് അങ്കിള്‍, അമ്മയുടെ പ്രിയ കൂട്ടുകാരി ഏലിയാമ്മ അന്‍റിയുടെ ഭര്‍ത്താവായ ജോയ് അങ്കിള്‍. ജോയ് അങ്കിൾ എഴുതിക്കുറിച്ച "നിരക്ഷത നിർമ്മാർജ്ജനം "ചാക്കോച്ചായൻ എഴുതി കുറിച്ച “രാജ്യത്തിൻറ്റെ ഐക്യവും അഖണ്ഡതയും” എല്ലാം ഇപ്പോഴും മനോമുകുരത്തിൽ തെളിയുന്നുണ്ട്. കൂടെ പഠിച്ചിരുന്ന പ്രകാശ്, ബിന്ദു, ഇപ്പോൾ പ്രശസ്ത കാർഡിയോളോജിസ്റ്റ് ഡോക്ടർ ഷിജി, സയഫന്‍, ബെറ്റ്സി, ഡോഫിത, അനില അങ്ങനെപോകുന്നു പ്രശംസക്കാരുടെ പേരുകള്‍.പിന്നീട് പഠനം തുടര്‍ന്നത് ബോര്‍ഡിങ് സ്കൂളിലായിരുന്നു. നാടും വീടും ദേശവും വിട്ട് ഏഴു കടലും കടന്നിട്ട് നാളേറെയായെങ്കിലും ഇവരാരും ജീവിതത്തിന്‍റെ ഓര്‍മ്മ പരിസരങ്ങളില്‍ നിന്നും വിട്ടുപോയിട്ടില്ലായിരുന്നു.

              വെണ്ണിക്കുളം ഓര്‍മ്മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നത് മാത്തുകുട്ടിയപ്പച്ചനും കുടുംബം. സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിച്ച മാത്തുകുട്ടിയപ്പച്ചന്‍റെ മക്കള്‍, കുടത്തുമുറിയിലെ മാവനാല്‍ അമ്മച്ചി, മാവനാല്‍ അമ്മച്ചിയുടെ കൈപ്പുണ്യം വിളിച്ചറിയിക്കുന്ന പ്രധാന ഇനം പാല്‍ ഹല്‍വ ആയിരുന്നു.സ്കൂള്‍ വിട്ടു കഴിഞ്ഞ് മാവനാല്‍ അമ്മച്ചിയെ  കാണാന്‍ വല്ലപ്പോഴും കയറാറുണ്ട്. അമ്മച്ചിയുടെ പാല്‍ ഹല്‍വയും അതിലും മധുരിക്കുന്ന ചുംബനവുമാണ് ആ സന്ദര്‍ശനത്തിന്‍റെ മധുരിമ.

ഒരുവേള കണ്ടപ്പോള്‍ 'ഉമ്മ മാത്രമേ ഉള്ളോ' എന്നു ചോദിച്ചതിന് 'തീര്‍ന്നു പോയി' എന്നു പറഞ്ഞു സങ്കടപ്പെട്ടു.ഒറ്റചോദ്യം കൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് കിണം ഹല്‍വയാണ് പിന്നീട് വീട്ടിലെത്തിയെന്നതും  മറ്റൊരോര്‍മ.

 അമ്മുമ്മച്ചി ഓർക്കുമ്പോഴെല്ലാം തെളിയുന്ന കുറെ ആർദ്രമായ ഓർമ്മകൾ ഉണ്ട്.അമ്മുമ്മച്ചിക്ക് എല്ലാവരും ഒരുപോലെയാണ്.ആരും പ്രയാസപ്പെടുന്നത് ഇഷ്ടമല്ല. ഭിക്ഷയാചിച്ചു വരുന്നവര്‍ ആദ്യം അമ്മുമ്മച്ചിയെയാണ് കാണുന്നതെങ്കില്‍ ഭേദമായി എന്തെങ്കിലും കിട്ടും.ഒരിക്കല്‍ ഒരു ഇടയാത്തി 10 മാസം പ്രായമുള്ള കുട്ടിയെ ഒക്കത്തിരിത്തി തുണസഞ്ചിയും തൂക്കി നട്ടുച്ച നേരത്ത് വരികയുണ്ടായി. ഭൂതം ഭാവിയുമെല്ലാം   പറഞ്ഞു തുടങ്ങിയപ്പോള്‍ അമ്മുമ്മച്ചി പറഞ്ഞു തുടങ്ങും.
ڈ'അതൊക്കെ അവിടെ നില്‍ക്കട്ടെ; കാലത്തെ പിടിച്ചുകൊട്ടാന്‍ നാം ആരാ? ഇതിലൊന്നും എനിക്കു വിശ്വാസമില്ല. അതിരിക്കിട്ടെ, നീ വല്ലതും കഴിച്ചോ കൊച്ചേ...?''ഇല്ലമ്മ.... വല്ലാതെ....'

'കുഞ്ഞിന് പാല് കൊടുക്കേണ്ട നീ നല്ലവണ്ണം കഴിക്കണം' എന്നു പറഞ്ഞുകൊണ്ട് തനിക്കു വിളമ്പിയ മുഴുവന്‍ ഭക്ഷണവും അവര്‍ക്കു നല്‍കി.
അവര്‍ കഴിക്കുന്ന നേരമത്രയും അവരുടെ കുട്ടിയെ മടിയിലിരുത്തി ലാളിച്ചുകൊണ്ടിരുന്നു.വീട്ടിലുള്ളവരുടെ കാര്യത്തിലും ഇതുപോലെയായിരുന്നു. എല്ലാം കഴിച്ചെന്ന് ഉറപ്പുവരുത്തും.
ഭര്‍ത്താവിന്‍റെ കാര്യത്തിലും അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു. വന്നുകയറിയ നാളുതുടങ്ങിയുള്ള ശീലം. അമ്മുമ്മച്ചിയുടെ ശീലങ്ങളില്‍ ചിലതൊക്കെ കിട്ടിയത് സഹോദരി മായയ്ക്കാണ്.അവൾ വളരെ ശാന്തയാണ്.
                                              
അപ്പ ജോലി സ്ഥലത്തായതിനാല്‍ അമ്മയുടെ മേല്‍നോട്ടത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. ശിക്ഷണത്തിന്‍റെ കാര്യത്തില്‍ അമ്മ പ്രഥമാധ്യാപിതന്നെയായിരുന്നു.കുസൃതികള്‍ കൂടുമ്പോള്‍ അമ്മ വടിയെടുക്കും. ഒളിച്ചിരിക്കാന്‍ ചില ഇടങ്ങളൊക്കെ മുന്‍കൂട്ടി കണ്ടുവിച്ചിട്ടുണ്ടാവും. കപ്പ പടര്‍ന്നിറങ്ങിയ ഇടങ്ങളും, കുരുമുളകു പടര്‍ന്നുപിടിച്ച കുറ്റിമരങ്ങള്‍ക്കിയിലും ഇടം കണ്ടെത്തും. വിറകുപുരയാണ് മറ്റൊരിടം. ഇലച്ചാര്‍ത്തുകള്‍ തിങ്ങിയ മരക്കൊമ്പിലും ചിലപ്പോള്‍  ഇടം പിടിക്കും.ഒറ്റനോട്ടത്തിലൊന്നും ആര്‍ക്കും എന്നെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. പലയിടങ്ങള്‍, പലവഴികള്‍. അവിടെയൊക്കൊ കുറേനേരം കഴിയും. കുഞ്ഞുമോളും പലവഴിക്കു തിരയും. എന്നാല്‍ അവള്‍ പലപ്പോഴും എന്നോടൊപ്പമായിരിക്കും എന്നു തോന്നിയിട്ടുണ്ട്. കണ്ടിട്ടും കണ്ടില്ലെന്നു മട്ടില്‍ അങ്ങനെ നടക്കും.ദേഷ്യം കലശലാകുമ്പോള്‍, 'വിശക്കുമ്പോള്‍ അവള്‍ തന്നെ വന്നുകൊള്ളും, ആരും എങ്ങും അന്വേഷിച്ചു നടക്കേണ്ടാ...' എന്നൊക്കെ അമ്മ പറയുമ്പോഴും, പാവം അമ്മുമ്മച്ചി...'എന്‍റെ മില്ലനെ... എന്‍റെ കുട്ടന്‍ വരാതെ ഞാനൊന്നും കഴിക്കില്ല...' എന്നൊക്കെ പറഞ്ഞ് എന്നെ പിടിച്ചു കൊണ്ടുപോകും.
                              
  'യൂ ആര്‍ എ സ്പോയില്‍ഡ് ചൈല്‍ഡ്'  ഭര്‍ത്താവും ചിലപ്പോഴൊക്കെ പറയാറുണ്ട്.ശരിയായിരിക്കാം. എന്നാല്‍ 'സ്പോയില്‍ഡ്' ആയതല്ല; അമ്മച്ചിയുടെ നിരുപാധികമായ സ്നേഹം കൊണ്ട് വഷളായതാണ്. നിര്‍ദ്ദോഷമായ വഷളത്വത്തിനെ സ്പോയില്‍ഡ് എന്നു വിളിക്കാമോ?
അപ്രതീക്ഷിതമായി, രോഗം പിടികൂടുമ്പോഴും അതുവരെയില്ലാത്ത എന്തെങ്കിലുമൊന്നില്‍ മനസ്സ് ആകുലപ്പെടുമ്പോഴും അമ്മുമ്മച്ചിയുടെ സ്നേഹത്തിന്‍റെ തണുപ്പ് ഗാത്രത്തിലും ആത്മാവിലും അനുഭവപ്പെട്ടുകൊണ്ടിരിക്കും. . ദൈവത്തിൽ വിശ്വാസം അർപ്പിച്ചു തളരാതെ ജീവിക്കുവാൻ എന്നെ പഠിപ്പിച്ച എൻറ്റെ മാത്രം അമ്മുമ്മച്ചി യുടെ'മില്ലനെ....' എന്ന വിളി കാതില്‍ വന്ന് വിളിച്ചുണര്‍ത്തും. അമ്മുമ്മച്ചിയുടെ നേര്‍പാതിയാണെന്ന് ഞാനെന്നു പറയുമ്പോള്‍ 'അല്ലാതാകാന്‍ വഴിയില്ലല്ലോ' എന്നു മനസ്സു പറയും.  നോട്ടവും ചിരിയും  കൈപ്പുണ്യം ഉണ്ട് എന്നൊക്കെ പറയുമ്പോഴും 'അതേ, അമ്മുമ്മച്ചിയെപ്പോലെ...'. അതു കേള്‍ക്കുന്നത് ഒരു പ്രത്യേക സന്തോഷമാണ്.

രമണനിലെ വരികളെല്ലാം അമ്മുമ്മച്ചിയ്ക്ക് കാണാപാഠാമായിരുന്നു. കവിതകളെ സ്നേഹിച്ച അമ്മുമ്മച്ചിയെ എനിക്കെങ്ങനെ മറക്കാനാവും. കാലം അവരിലുണ്ടാക്കിയ ഭാവപ്രപഞ്ചത്തിലാണ് പിന്നീടുള്ള എന്‍റെ വര്‍ത്തമാനം തളിരിട്ടത്.

സ്നേഹത്തിന് ഒരു രൂപ ലാവണ്യമുണ്ടെങ്കില്‍ അത് അമ്മുമ്മച്ചിയുടേതാകാനാണ് സാധ്യത. രൂപപരിണാമങ്ങള്‍ക്ക് അത് വിധേയമായിരുന്നു. ആകാശത്തട്ടില്‍ ഉദിച്ചുയര്‍ന്ന ഒരു നക്ഷത്രമായി അത് എപ്പോഴേ പൂര്‍ണ്ണത തേടിയിരുന്നു.

'ഇനിയും കുട്ടിത്തം വിട്ടുമാറിയിട്ടില്ല...' എന്നൊക്കെയുള്ള ശകാരം കേള്‍ക്കേണ്ടിവരുമ്പോള്‍ ജനലരികിലിരുന്നുകൊണ്ട് ആകാശച്ചെരുവിലേക്ക് നോക്കാറുണ്ട്. അവിടെയെവിടെയെങ്കിലും ഒരു കുഞ്ഞു നക്ഷത്രത്തിന്‍റെ തെളിച്ചം കണ്ടാല്‍ ഞാന്‍ എന്‍റെ കുട്ടിത്തത്വത്തിലേക്ക് ഒന്ന് സഞ്ചരിക്കുവാൻ വേണ്ടി മാത്രം .......................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക