Image

വൈശാഖൻ: ജീവിതം വായിച്ചൊരാൾ (വിജയ് സി.എച്ച്)

Published on 06 December, 2023
വൈശാഖൻ: ജീവിതം വായിച്ചൊരാൾ (വിജയ് സി.എച്ച്)

വൈശാഖൻ എഴുതിയ ഇരുനൂറോളം കഥകളും മലയാള സാഹിത്യത്തെ ജനകീയമാക്കാൻ സഹായിച്ചു. ഒറ്റപ്പെട്ടുകിടക്കുന്ന തെന്നിന്ത്യൻ ഗ്രാമങ്ങളിലെ റെയിൽവേ പ്ലേറ്റുഫോമുകളിൽ പോലും രാത്രിയിൽ കിടന്നുറങ്ങിയിട്ടുള്ളൊരാൾ, സാധാരണക്കാരൻ്റെ കഥകൾ എഴുതിയിട്ടില്ലെങ്കിലേ അതിശയമുള്ളൂ!
"പുസ്തകങ്ങളേക്കാളേറെ ഞാൻ വായിച്ചിട്ടുള്ളത് ജീവിതങ്ങളാണ്," മലയാള ചെറുകഥയ്ക്കു വേറിട്ടൊരു ഭാവുകത്വം നൽകിയ എഴുത്തുകാര൯ പറയുന്നു.
ആറു വർഷം കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ച വൈശാഖൻ അക്കാദമിയുടെ ജനകീയ മുഖമെന്നു സഹൃദയർ വിശേഷിപ്പിച്ചതു അതിനാൽ സ്വാഭാവികം.
വൈശാഖൻ്റെ വാക്കുകളിലൂടെ...


🟥 താങ്കളെത്തേടി കുറെ അംഗീകാരങ്ങൾ ഈയിടെ എത്തിയിരുന്നു. പ്രതികരിക്കാമോ?
അംഗീകാരം തരുന്നവരോടു സ്നേഹവും ബഹുമാനവുമുണ്ട്. എം.ടി.വാസുദേവൻ നായർ ഒരിയ്ക്കൽ പറഞ്ഞിരുന്നു പുരസ്കാരം പാഥേയമാണെന്ന്. പാഥേയം വഴിച്ചോറാണ്. തീർച്ചയായും അതു നമ്മെ പ്രചോദിപ്പിയ്ക്കുന്നു. കേരളത്തിൽ ആയിരക്കണക്കു പുരസ്കാരങ്ങളുണ്ട്. പക്ഷേ, അവയിൽ ചിലതിനു സവിശേഷതകൾ ഏറെയാണ്. വൈക്കം മുഹമ്മദു ബഷീറിൻ്റെ പേരിലുള്ള പുരസ്കാരം ദോഹയിലെ മലയാളികളാണ് ജൂലായിൽ എനിയ്ക്കു നൽകിയത്. പ്രവാസി ദോഹ ബഷീർ പുരസ്കാരം. അതുപോലെ തന്നെ കെ.പി.കേശവമേനോൻ സ്മാരക പുരസ്ക്കാരം. ഇവയൊക്കെ നമുക്കു തരുന്നത് പ്രത്യേക സന്തോഷമാണ്. മറ്റു പുരസ്കാരങ്ങൾ മോശമാണെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. പുരസ്കാരങ്ങൾ ധാരാളമുണ്ടെന്നതിനർത്ഥം ഭാഷ ശ്രദ്ധിക്കപ്പെടുന്നുവെന്നും, രചയിതാക്കളെ ആദരിക്കാൻ ആളുകൾ തയ്യാറാണെന്നും മറ്റുമാണ്. സാഹിത്യത്തെ സംബന്ധിച്ചു ഇതു വളരെ നല്ല കാര്യമാണ്.


🟥 കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ ആയിരുന്നൊരു എഴുത്തുകാരൻ അത്ര തിരക്കില്ലാത്ത ഇക്കാലം എങ്ങനെ ചിലവിടുന്നു?
കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ ആകുന്നതിനു മുമ്പു അഞ്ചു വർഷത്തോളം ഞാൻ പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റായിരുന്നു. അതിനു ശേഷം ആറു വർഷത്തോളം സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷൻ. ഇതു തീർച്ചയായും വളരെ തിരക്കുള്ള കാലമായിരുന്നു. സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുവെന്ന തൃപ്തിയാണ് എനിയ്ക്കുള്ളത്. എല്ലാം ചെയ്തു എന്നല്ല, കുറേയേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയാണ്. അതേ സമയം നമുക്കു കുറച്ചു ശാന്തതയും സ്വസ്ഥതയുമൊക്ക വേണം താനും. ഇപ്പോൾ പാലക്കാട് ചിറ്റൂരിലുള്ള ഭവനത്തിൽ താമാസിയ്ക്കുന്നു. വളരെ നല്ല അന്തരീക്ഷമാണിവിടെ. ധാരാളം വായിക്കാൻ കഴിയുന്നു. ബാക്കി സമയം ഒ.ടി.ടി-യിൽ സമാധാനപരമായ ചില സിനിമകൾ കാണും. ദിനവും അരമണിക്കൂറെങ്കിലും മലയാളം, തമിഴു ഗാനങ്ങൾ ആസ്വദിയ്ക്കുകയും ചെയ്യും. അങ്ങനെ വളരെ സന്തോഷകരമായാണു സമയം ഉപയോഗപ്പെടുത്തുന്നത്. കൂടാതെ തൃശ്ശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലെ സാഹിത്യ സംബന്ധമായ യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. ദൂരയാത്രകൾക്കു ആരോഗ്യ സ്ഥിതി അനുവദിക്കുന്നില്ല.


🟥 സാഹിത്യ മേഖലകളിലെ പുതിയ ഇടപെടലുകൾ എന്തൊക്കെയാണ്?
ഞാൻ മുൻപും ഒരുപാടെഴുതുന്ന ഒരാളായിരുന്നില്ല. ഇരുനൂറോളം കഥകൾ മാത്രമേ ആകെ ഞാൻ എഴുതിയിട്ടുള്ളൂ. കുറച്ചു കാലമായി അത് വർഷത്തിൽ ഒന്നോ രണ്ടോ കഥകളായി ചുരുങ്ങിയിട്ടുമുണ്ട്. മൂന്നാലു ഓണപ്പതിപ്പുകളിൽ ഈയിടെ കഥകൾ എഴുതിയിരുന്നു. ഇനിയും എഴുതണമെന്നുണ്ട്, പുതിയ കഥകൾ മനസ്സിലുമുണ്ട്. സാഹചര്യം യോജിച്ചു വരുമ്പോൾ അവ ഞാൻ എഴുതും. സാഹിത്യ സംബന്ധമായ നിരവധി പരിപാടികളിൽ പങ്കെടുത്തു വരുന്നു. ധാരാളം പുസ്തകങ്ങൾ പ്രകാശിപ്പിക്കാറുണ്ട്. പുതിയ എഴുത്തുകാർക്കു നമുക്കു കൊടുക്കാവുന്ന വലിയ സഹകരണമാണത്. ഇത്രയുമാണ് ഇക്കാലങ്ങളിൽ എൻ്റെ സാഹിത്യ മേഖലയിലെ ഇടപെടലുകൾ.
🟥 താങ്കളുടെ 'പ്രിയപ്പെട്ട കഥകൾ' ഇക്കഴിഞ്ഞ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ പറയാമോ?
എൻ്റെ 'പ്രിയപ്പെട്ട കഥകൾ' വലിയൊരു കഥാസമാഹാരമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ എൻ്റെ പ്രിയപ്പെട്ട, തിരഞ്ഞെടുക്കപ്പെട്ട കുറേ നല്ല കഥകളാണ് പുസ്തകത്തിലുള്ളത്. ഇപ്പോൾ അതിൻ്റെ അഞ്ചാം പതിപ്പാണ് എൻ.ബി.എസ് ഇറക്കിയിരിക്കുന്നത്. അതാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രദർശിപ്പിച്ചത്.


🟥 താങ്കളുടെ കഥകളിലൊന്ന്, ഉദാഹരണത്തിനു 'നൂൽപാലം കടക്കുന്നവർ' പുതിയ കാലത്താണു എഴുതുന്നതെങ്കിൽ, എന്തെല്ലാം പരിഷ്ക്കാരങ്ങളെ കുറിച്ചായിരിയ്ക്കും ചിന്തിയ്ക്കുക?
ഞാൻ 'നൂൽപാലം കടക്കുന്നവർ' എഴുതിയത് 53 വർഷം മുന്നെയാണ്. അതിലെ ജീവിതാവസ്ഥകൾക്ക് ഇപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല. ശമ്പളം, അല്ലെങ്കിൽ തുകകളെക്കുറിച്ചു പറയുന്നിടത്തു മാത്രമേ കാലം മാറിയതിൻ്റെ വ്യത്യാസങ്ങൾ ആ കഥയിൽ ഇപ്പോൾ വരുന്നുള്ളൂ. അന്നു ദിനപത്രത്തിനു ഒരു മാസം കൊടുക്കേണ്ടതു അഞ്ചു രൂപയായിരുന്നു. കഥയിൽ പ്രതിപാദിച്ചിട്ടുള്ള ഒരു കുടുംബത്തിൻ്റെ പ്രതിമാസ മൊത്തം ചിലവ് 200 രൂപയിൽ താഴെയാണ്. റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ ശമ്പളം 150 രൂപയായിരുന്നു. ഇന്നത് അഞ്ചക്ക സംഖ്യയിലേയ്ക്കു എത്തിയിട്ടുണ്ട്. പണത്തിൻ്റെ മൂല്യത്തിൽ വന്ന വലിയ വ്യത്യാസം ആ പുസ്തകത്തിൻ്റെ പുതിയ വായനക്കാരിൽ അത്ഭുതം ഉളവാക്കിയേക്കാം. വ്യത്യാസം ധനസംബന്ധമായതു മാത്രമാണ്. എന്നാൽ, കഥാപാത്രങ്ങളുടെ ജീവിതാവസ്ഥയും ആന്തരീക സംഘർഷവും, അവയോടു അവർ സ്വീകരിച്ച പ്രതികരണങ്ങൾക്കും പുതിയ കാലത്തു വലിയ വ്യത്യാസങ്ങൾ ഒന്നും വരുവാൻ സാധ്യതയില്ല. പുതിയ ലോകത്തെ വായനക്കാർക്കും 'നൂൽപാലം കടക്കുന്നവർ' ആസ്വദിച്ചു വായിക്കുവാൻ കഴിയുമെന്നാണെൻ്റെ വിശ്വാസം.


🟥 പുതിയ എഴുത്തുകാരെയും, അവരുടെ കഥയെഴുത്തു രീതികളും വിലയിരുത്താമോ?
പുതിയ തലമുറയിൽ വളരെ ശക്തരായ എഴുത്തുകാരുണ്ട്. പ്രതിഭാശാലികളായ എഴുത്തുകാർ മിക്കവാറും നോവലെഴുത്തിലാണു ശ്രദ്ധിക്കുന്നത്. ചെറുകഥകൾ ധാരാളം പേർ എഴുതുന്നുണ്ടെങ്കിലും, ഫലപ്രദമാകാൻ ബുദ്ധിമുട്ടുള്ളൊരു സാഹിത്യരൂപമാണിത്. ശ്രമിച്ചാൽ പൂർണതയുടെ അടുത്തു നിൽക്കുന്ന മികവോടെ എഴുതുവാൻ കഴിയും. ആവശ്യമില്ലാത്ത വർണനകൾകൊണ്ടു ചെറുകഥകൾ ചിലപ്പോൾ സ്ഥൂലമാകുന്നതായി തോന്നുന്നു. എന്നാൽ, വളരെ ആനുകാലികമായ ജീവിതപ്രശ്നങ്ങൾ സമൃദ്ധമായി കൈകാര്യം ചെയ്യുന്ന എഴുത്തുകാരുമുണ്ട്. പുതിയ എഴുത്തുകാരെക്കുറിച്ചു പൊതുവെ എനിയ്ക്കു പ്രതീക്ഷയാണുള്ളത്.


🟥 പുതിയ വായനക്കാരുടെ അഭിരുചികൾ നിരീക്ഷിച്ചിട്ടുണ്ടോ? സൂക്ഷ്മമായി എന്തെങ്കിലും എടുത്തു പറയാമോ?
വളരെ ഗൗരവമായി സാഹിത്യത്തെ സമീപിക്കുന്നവരാണ് പുതിയ വായനക്കാർ. എഴുത്തുകാരേക്കാളേറെ ശക്തമായി ഒരു കൃതിയെ വിലയിരുത്താൻ കഴിവുള്ള വായനക്കാരുണ്ടു നമുക്ക്. പലപ്പോഴും അതു മനസ്സിലാകുന്നതു വ്യക്തിപരമായി സംസാരിക്കുമ്പോഴും, പത്രാധിപർക്കുള്ള കത്തുകൾ വായിക്കുമ്പോഴും മറ്റുമാണ്. വലിയ നിരൂപകരേക്കാൾ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും വിമർശിക്കാനും കഴിവുള്ള വായനക്കാരുണ്ടെന്നാണ് എൻ്റെ അഭിപ്രായം.


🟥 മാറിവരുന്ന ലോകത്തു എഴുത്തു കൂടുകയും വായന കുറയുകയും ചെയ്യുന്നതു എന്തുകൊണ്ടാണ്?
പത്രാധിപരില്ലാത്ത പ്രസിദ്ധീകരണങ്ങളാണു നവമാധ്യമങ്ങൾ. അവയിൽ നിരവധി ഗ്രൂപ്പുകളുണ്ട്, അവയെല്ലാം എഴുതുവാനുള്ള പ്ലേറ്റുഫോമുകളാണ്. ധാരാളം പേർ അവയിൽ എഴുതിക്കൊണ്ടിരിക്കുന്നു. എഴുത്തിലൂടെ ലോകത്തോടും ജീവിതത്തോടും പ്രതികരിക്കുമ്പോൾ എഴുത്തു വർദ്ധിക്കുന്നത് സാധാരണമായ കാര്യമാണ്. അച്ചടിമാധ്യമങ്ങളെ ആശ്രയിക്കാതെ തന്നെ അഭിപ്രായങ്ങൾ പറയാനും കലാസൃഷ്ടികൾ അവതരിപ്പിക്കാനും സൗകര്യമുണ്ട്. അതുകൊണ്ടാണു എഴുത്തു കൂടുന്നതായി തോന്നുന്നത്. എഴുത്ത് ഒരിക്കലും കൂടുതലാവുകയില്ല, അത് ആവശ്യമാണ്, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമുള്ള കാലത്ത് എഴുത്തു കൂടുക തന്നെയാണു വേണ്ടത്. വായനയെ ഗൗരവമായെടുക്കുന്ന വായനക്കാർ ഏതു കാലത്തും കുറവായിരുന്നു. അത്രയും പേർ ഇപ്പോഴുമുണ്ട്. വിനോദത്തിനു പുതിയ വഴികൾ ഇന്നു ധാരാളമുള്ളതുകൊണ്ടു വായനക്കാരുടെ സമയം കുറെ ആ വഴിയ്ക്കും ചിലവഴിക്കപ്പെടുന്നുണ്ട്. ഇന്നത്തെ ജീവിതം ദ്രുതവും ധൃതിപിടിച്ചതുമാണ്. അതിജീവനത്തിൻ്റെ മത്സര ഓട്ടങ്ങളാണു പുതിയ ജീവിതത്തെ നയിക്കുന്നത്. ഇത്തരം ജീവിത വ്യഗ്രതകൾ വായനയെ ബാധിച്ചിട്ടുണ്ട്. പക്ഷേ, ഇതേക്കുറിച്ചൊരു സർവെയൊന്നും കേരളത്തിൽ ഇതു വരെ നടന്നിട്ടില്ല. വാസ്തവത്തിൽ ഗ്രന്ഥശാലാ സംഘങ്ങളും അതു പോലെയുള്ള സംഘടനകളും ഇക്കാര്യങ്ങളറിയാൻ ചെറുപ്പക്കാരുടെ ഇടയിൽ ഒരു സർവേ നടത്തുന്നതു നന്നായിരിയ്ക്കും. ഇരുപത്തിയഞ്ചു വയസ്സിനു താഴെയുള്ളവരുടെ അഭിരുചികൾ അറിയാൻ ഒരു പഠനം വേണമെന്നു എനിയ്ക്കു തോന്നിയിട്ടുണ്ട്. അതു നമ്മുടെ പുതിയ തലമുറയുടെ സാംസ്കാരിക സമീപനങ്ങളെക്കുറിച്ചു ഒരു ധാരണയുണ്ടാക്കാൻ സഹായിക്കും. ചെറുപ്പക്കാർ ക്ലാസ്സിക്കുകൾ ധാരാളം വായിക്കണം. വായിക്കുന്നതിനേക്കാൾ താൽപര്യം എഴുതാൻ കാണിച്ചാൽ, അതു സാഹിത്യത്തിൻ്റെ നിലവാരത്തകർച്ചയ്ക്കു കാരണമാകും. കൂടുതൽ വായിക്കുക, അതിൽ കൂടുതൽ ചിന്തിക്കുക, കുറച്ചെഴുതുക! അതാണ് ശരി.


🟥 വായനക്കാരിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം എത്രത്തോളമുണ്ട്?
സമൂഹമാധ്യമങ്ങളിൽ വളരെ ആരോഗ്യകരമായ വിമർശനങ്ങൾ നടക്കുന്നുണ്ട്. വർഗീയതക്കെതിരെ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. അതേ സമയം തികഞ്ഞ വർഗീയ വാദികൾ അവരുടെ വീക്ഷണം പ്രചരിപ്പിയ്ക്കാനും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. അവയിൽ സെൻസർഷിപ്പില്ലല്ലൊ. എല്ലാ കാര്യവും നമ്മൾ അതിനെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇരിയ്ക്കുന്നത്. മനുഷ്യൻ്റെ അതിജീവനത്തിനും അതേ സമയം തന്നെ മനുഷ്യരാശിയെ നശിപ്പിക്കാനും ശാസ്ത്രം ഉപയോഗിക്കാം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചു (എ.ഐ) ആശങ്കാകുലരായി ശാസ്ത്രജ്ഞന്മാർ തന്നെ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. വളരെ അപകടകരമായ രീതിയിൽ അതിനെ ദുർവിനിയോഗം ചെയ്യാനുള്ള സാധ്യതകൾ അവർ ചൂണ്ടികാട്ടുന്നുമുണ്ട്. ജനപ്രിയ വേദിയായ ChatGPT ഉൾപ്പെടെയുള്ള എ.ഐ-അധിഷ്ഠിത നൂതന സാങ്കേതിക വിദ്യകൾ വരെ അപകടകരമാം വിധം ദുരുപയോഗം ചെയ്യാൻ കഴിയുമത്രെ! ആയതിനാൽ വളരെ വിവേചനത്തോടു കൂടി വേണം സമൂഹമാധ്യമങ്ങളെ സമീപിക്കാൻ എന്നാണ് എൻ്റെ അഭിപ്രായം.


🟥 മലയാള സാഹിത്യം പുരോഗതിയിലാണോ?
തീർച്ചയായും നമ്മുടെ സാഹിത്യം പുരോഗതിയുടെ പാതയിൽ തന്നെയാണ്! യഥാസ്ഥിതികത്വത്തിനെതിരെ, അന്ധവിശ്വാസത്തിനെതിരെ, സമഗ്രാധിപത്യത്തിനെതിരെ, അതിശക്തമായി എഴുതുന്ന ധാരാളം പുതിയ എഴുത്തുകാരുണ്ടിവിടെ. വലിയ പ്രതീക്ഷയാണത്! നവലോകത്ത് മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ അതിസൂക്ഷ്മമായ നിരീക്ഷണത്തോടുകൂടി അവതരിപ്പിക്കുന്ന നോവലുകളും, കഥകളും, കവിതകളും രചിക്കപ്പെടുന്നുണ്ട്. എഴുത്തുകാരുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം കൂടിയിട്ടുമുണ്ട്. പുതിയ നൂറെഴുത്തുകാരിൽ പത്തുപേർ ഒന്നാന്തരമാണെങ്കിൽ, അതുതന്നെ മതിയല്ലൊ!


🟥 താങ്കളിപ്പോൾ എൺപതുകളിൽ. വ്യക്തിഗതമായ അനുഭവ സീമയിൽ വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമുള്ള താങ്കളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാമോ?
റെയിൽവേ ജോലിയും അനുഭവങ്ങളുമാണു എൻ്റെ ജീവിത വീക്ഷണം. 1964-ൽ സ്റ്റേഷൻ മാസ്റ്ററായി ദക്ഷിണ റെയിൽവേയിലെ ജോലിയിൽ പ്രവേശിച്ചു. പിന്നീട് സ്റ്റേഷനുകളിൽ നിന്നു സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രയായിരുന്നു എൻ്റെ ജീവിതം. ആന്ധ്രയിലും, കർണാടകത്തിലും, തമിഴ് നാട്ടിലും, കേരളത്തിലുമായി ഏകദേശം നൂറു സ്ഥലങ്ങളിൽ താമസിച്ചു! ലഭിച്ചത് ഇന്ത്യയിലെ അതിസാധാരണക്കാരായ മനുഷ്യരുമായി അടുത്തിടപഴകാനുള്ള അവസരമാണ്. ജീവിതത്തെക്കുറിച്ചുള്ളൊരു വീക്ഷണം രൂപീകരിക്കാൻ ഇതെന്നെ സഹായിച്ചു. ജോലി കഴിഞ്ഞു തിരിച്ചു വീട്ടിൽ പോകാൻ കഴിയാത്ത രാത്രികളിൽ ഞാൻ പ്ലേറ്റുഫോമിലാണ് കിടന്നുറങ്ങിയിരുന്നത്. അടുത്ത ബെഞ്ചിൽ കിടക്കുന്നതു ചിലപ്പോൾ ഒരു ഭിക്ഷക്കാരനായിരിക്കും, അല്ലെങ്കിൽ ദരിദ്രനായൊരു കർഷകൻ. സർവസാധാരണമായ ഇന്ത്യ എന്താണെന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു. എൻ്റെ അനുഭവങ്ങളിൽ മഹാൻമാരില്ല, ചരിത്ര സംഭവങ്ങളുമില്ല, സാധാരണ ജീവിതങ്ങളേയുള്ളൂ! ഈ ജീവിത വീക്ഷണമാണ് എൻ്റെ എഴുത്തുകൾക്ക് ആധാരം. പുസ്തകങ്ങളേക്കാളേറെ ഞാൻ വായിച്ചിട്ടുള്ളത് ജീവിതങ്ങളാണ്. ഒരുപാടു പച്ചയായ ജീവിതങ്ങൾ തൊട്ടടുത്തു കണ്ടു. ഈ അനുഭവങ്ങളാണു എൻ്റെ എഴുത്തിൻ്റെ സ്രോതസ്സ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക