അയോവ : അലബാമയില്‍ നടന്ന നാലാമത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികളുടെ ഡിബേറ്റിന് പ്രതീക്ഷിച്ച താല്‍പര്യം സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ത്ഥികളുടെ ജനപിന്തുണയിലും മാറ്റം ഉണ്ടായില്ല. ശേഷിച്ച രണ്ട് ഡിബേറ്റുകളില്‍ പങ്കെടുക്കുന്നത് സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വയം തീരുമാനിക്കാം എന്ന് റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി വ്യക്തമാക്കി. തങ്ങള്‍ സംഘടിപ്പിക്കുന്നവയല്ലാതെയുള്ള സംവാദങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനുള്ള സ്വാതന്ത്ര്യവും ആര്‍എന്‍എന്‍സി നല്‍കി.
നാലാം ഡിബേറ്റില്‍ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ മുന്‍ ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ക്രിസ്‌ക്രിസ്റ്റി മുന്‍ യു.എന്‍. അംബാസിഡര്‍ നിക്കിഹേലിയെ വിമര്‍ശിക്കുവാന്‍ മുതിര്‍ന്നില്ല. പകരം ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസും ഇന്ത്യന്‍ വംശജനായ വ്യവസായ പ്രമുഖന്‍ വിവേക് രാമസ്വാമിയുമാണ് വിമര്‍ശനങ്ങള്‍ നേരിട്ടത്. ഡിബേറ്റില്‍ നിന്ന് വലിയ പരിക്കുകള്‍ ഏല്‍ക്കാതെ ഡിസാന്റിസ് രക്ഷപ്പെട്ടെങ്കിലും അഭിപ്രായ സര്‍വേകളില്‍ നേട്ടം ഉണ്ടാക്കിയിട്ടില്ല. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് 64% ജനപിന്തുണയുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഡിസാന്റിസും ഹേലിയും 14% ലും 12% ലും ക്രിസ്റ്റിയും രാമസ്വാമിയും 4% വീതവുമാണ് നേടുന്നത്. രാമസ്വാമിയോട് തുടക്കം മുതല്‍ സഹിഷ്ണുത പുലര്‍ത്താത്തവരും ക്രിസ്റ്റയുടെ ആരാധകരല്ലാത്തവരും ഇവര്‍ രണ്ടു പേരും മത്സരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അടുത്ത മാസം ആര്‍എന്‍സി രണ്ട് ഡിബേറ്റുകള്‍ കൂടി നടത്തും. അയോവയിലും ന്യൂഹാംഷെയറിലും ആയിരിക്കും ഇവ. ആദ്യ റിപ്പബ്ലിക്കന്‍ പ്രൈമറിയും കോക്കസും നടക്കുന്ന സംസ്ഥാനങ്ങള്‍. വോട്ടര്‍മാര്‍ക്ക് റിപ്പബ്ലിക്കന്‍ തത്വസംഹിതകള്‍ കേള്‍ക്കാനും മനസ്സിലാക്കാനും ഡിബേറ്റുകള്‍ അവസരം ഒരുക്കും. ആദ്യ ഡിബേറ്റ് അയോവയിലെ ഡിമോയിനിലാണ്. മൂന്ന് വ്യത്യസ്ത പോളുകളില്‍ 10% മോ അതില്‍ അധികമോ പിന്തുണ നേടിയ സ്ഥാനാര്‍ത്ഥികള്‍, സിഎന്‍എന്‍ കോക്കസ് ഗോയഴ്‌സ് യോഗ്യത നേടിയവരാണ് ഡിബേറ്റില്‍ പങ്കെടുക്കുക. അയോവ ഡിബേറ്റിന്റെ യോഗ്യത ജനുവരി 2നും ന്യൂഹാംഷെയര്‍ ഡിബേ്റ്റിന്റെ യോഗ്യത ജനുവരി 16നും അവസാനിക്കും.
ഡിസാന്റിസും ഹേലിയും ഒരു ടിമായി നിന്ന് ട്രമ്പിനെ നേരിടണം എന്നൊരു വാദവും ഉയരുന്നുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഇത് അപ്രായോഗികമാണ്.