തൃപ്പൂണിത്തുറ: പുതിയകാവ് ചൂരക്കാട്ടെ സ്‌ഫോടനത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി വിഷ്ണുവിന്റെ വിയോഗത്തിൽ ഉള്ളുവിങ്ങി കുടുംബം. മകന്റെ മരണവിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്ന് വിഷ്ണുവിന്റെ പിതാവ് പറഞ്ഞു.
വാർത്തയിൽ കണ്ട് ഒരു പയ്യൻ വന്നാണ് വിവരം പറഞ്ഞത്. രാവിലെ അവന്റെ അമ്മ അവനെ വിളിച്ചിരുന്നു. ഒരു ഒൻപതരയൊക്കെ ആയപ്പോൾ ആണ് വിളിച്ചത്. വൈക്കത്ത് നിൽക്കുന്നു എന്നാണ് പറഞ്ഞത്. പിന്നെ വിവരം ഒന്നും അറിഞ്ഞിരുന്നില്ല. ഇന്നലെ സന്ധ്യക്കാണ് എറണാകുളത്തേക്ക് പോയതെന്നും വിഷ്ണുവിന്റെ പിതാവ് പറയുന്നു. വിഷ്ണുവിന്റെ ദുരന്തവാർത്ത അമ്മയെ അറിയിച്ചിട്ടില്ല. ചെറിയൊരു അപകടം പറ്റിയെന്നേ പറഞ്ഞിട്ടുള്ളു. ട്രാവലർ ഓടിക്കുന്ന ജോലിയാണ് മകന്. നാലഞ്ച് കൊല്ലമായി പല വണ്ടികളും ഓടിക്കുന്നു. ഒരുകൊല്ലമായി ട്രാവലർ ഓടിക്കാൻ തുടങ്ങിയിട്ട് എന്നും ശ്രീകുമാർ പറഞ്ഞു.
ഉത്സവത്തിന് വെടിക്കോപ്പുകൾ ശേഖരിക്കുന്നതിനായി ജനവാസേകന്ദ്രത്തിലെ വീടാണ് ഗോഡൗണാക്കി മാറ്റിയത്. ഇവ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറി. ഈ വീടും സ്‌ഫോട കവസ്തുക്കളെത്തിച്ച വാഹനവും പൂർണമായും തകർന്നു.
കനത്ത ചൂടിൽ വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. 12 പേർക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. അഞ്ച് പേർ കളമശേരി മെഡിക്കൽ കോളജിലും 7 പേർ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും ചികിൽസയിലാണ്.