പട്ന: ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് കടമ്ബ കടന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ.
ഇന്ന് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 129 പേരാണ് നിതീഷിനെ പിന്തുണച്ചത്. അഞ്ച് ആർ.ജെ.ഡി എം.എല്‍.എമാർ കൂറുമാറി വോട്ട് ചെയ്തതായും റിപ്പോർട്ടുണ്ട്.
നിതീഷ് കുമാർ മഹാസഖ്യം വിട്ട് എൻ.ഡി.എയ്‌ക്കൊപ്പം ചേർന്ന് രണ്ടാഴ്ച പിന്നിടുമ്ബോഴാണ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. 243 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണയാണു വേണ്ടത്. 128 പേരുടെ പിന്തുണ നേരത്തെ തന്നെ എൻ.ഡി.എയ്ക്കുണ്ടെന്ന് അവകാശവാദമുണ്ടായിരുന്നു.
വിശ്വാസ വോട്ടെടുപ്പിനു മുൻപ് മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. നേരത്തെ സ്പീക്കർ അവാദ് ബിഹാരി ചൗധരിക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടിനു പാസായി.
28നു രാവിലെ 10നായിരുന്നു ജെ.ഡി.യു എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗത്തിനു പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചത്. തുടർന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കുകയും ചെയ്തു. പിന്നാലെ ബി.ജെ.പി, എച്ച്.എ.എം നേതാക്കളുമായി എത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. വൈകീട്ടോടെ നിതീഷിന്റെ നേതൃത്വത്തില്‍ എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.