പാതിരാപ്പൂക്കൾ
മനസ്സിന്റെ മേച്ചിൽപ്പാടങ്ങളിൽ
പൂത്തുലയുന്നുണ്ട്
വിചാരങ്ങൾക്ക് ഉഷ്ണം
തോന്നുന്നേരം നിറയെ ചിരിച്ചുലയുന്ന
കാറ്റിന്റെ സീൽക്കാരത്തിന്
ചെവി വട്ടംപിടിക്കുക
പാതിമയക്കത്തിൽ നെയ്തെടുക്കുന്ന സ്വപ്നങ്ങളിൽ
കണ്ണു തിളയ്ക്കുന്ന ഇരുട്ടിന്റെ മേൽനോട്ടം
പാതിവെന്ത തലയിണയ്ക്കു കടംകൊടുക്കുക
അലോസരപ്പെടുത്തിയിരുന്ന ഇന്നലെകൾ
ആരാവും മൊത്തമായി
കടംകൊണ്ടിട്ടുണ്ടാവുക
ഇന്നലെകളിൽ നടന്നുപോയവരുടെ
ചുടുച്ചൂരുകൊണ്ടു നനക്കാൻ നട്ടിരുന്ന
ആൽമരകാവലാളു കൾ
വേരോട്ടം കൂടുതലാണെന്നും പറഞ്ഞ്
ബോൻസായിക്കൂട്ടത്തിലേക്ക്
തള്ളിമാറ്റപ്പെട്ടിരിക്കുന്നത്
ആർക്കും തണൽച്ചൂടു
പകരാതിരിക്കാനാണ്
ഒരു മേലാപ്പും തണലാവുന്നില്ലെന്നത്
എല്ലുംതോലുമായ
ആകാശപ്പറവകൾ
സാക്ഷ്യപ്പെടുത്തുന്നുണ്ട്!