1
പോർകൊങ്ക രണ്ടും കാട്ടി
വാരിക്കൂട്ടും നോട്ടുകൾ;
കീർത്തിക്കിടിവ് പറ്റുമ്പോൾ
പ്രാങ്ക് കളിക്കും നടി നട്ടപ്പിരാന്തിന്റെ!
ജീവിച്ചിരിക്കെ ചത്തതായി
പോസ്റ്റിട്ട് ഞെട്ടിച്ചു കളയും
നിജസ്ഥിതിയറിയാത്ത ഫാൻസിനെ!!
2
വാക്ക് പാലിക്കാത്തതാം
വനമന്ത്രിതൻ പുന്നാരപ്പൂമൊട്ടയിൽ
കാകന്മാർ പ്രാങ്ക് ചെയ്യുന്നൂ
പുരീഷങ്ങൾ വൈറ്റിലും ബ്ലാക്കിലും!
3
വയസ്സെട്ടുള്ള പേരയ്ക്കും
പെരുംവാശി കടുകട്ടി; കളിക്കോപ്പുംലോലിപ്പോപ്പും
വാങ്ങിക്കൊടുക്കാത്തതാം
അപ്പൂപ്പനെയൊരു
പ്രാങ്കിൽ തറ പറ്റിക്കുവാൻ!
"അമ്പലനടയിൽ
തൊഴുതു മടങ്ങവെ,
വഴുക്ക് കല്ലിൽത്തട്ടി
വീണുപോലച്ചമ്മ,
പാവം ശ്വാസം കിട്ടാതെ
തേങ്ങുകയാണത്രെ
അരികെയപ്പൂപ്പനെ
കൺകുളിർക്കെക്കാണുവാൻ!"
വ്യാജബാലവാർത്ത കേട്ടതും
വൃദ്ധനതാ മോങ്ങുകയായി
പതറുകയായി വീഴുകയായി
വെണ്ണക്കല്ലിൻ തറയിലതാ
വടി വിട്ട് ചായുകയായി
ദുർബലം വിലങ്ങനെ
മറ്റൊരു ദണ്ഡു പോൽ!
4
പ്രാങ്കാണെന്നറിഞ്ഞിട്ടും
നല്ല പോർമുലയുള്ളതാം
സുന്ദരിപ്പെണ്ണിൻ വലയിൽ
കുടുങ്ങിപ്പോയൊരു പഠിച്ച വിദ്വാൻ
പരക്കം പായുന്നതായങ്ങുമിങ്ങും
വെട്ടം കണ്ടൊരു മൂഷികനെപ്പോൽ
പണം ലക്ഷങ്ങളഞ്ചാറൊടുക്കാൻ!
'ട്രാപ്പി'ൽ കെണിഞ്ഞ തലയൂരി
സ്വന്തം 'ഹണി'യുടെ കണ്ണിലെങ്കിലും
സ്വചാരിത്ര്യം തെളിയിക്കണം
മൂഷികപ്രവരനൊന്ന് സ്വസ്ഥം
സ്വഗൃഹത്തിൽ വാഴുവാൻ!
5
പ്രേമിക്കും യുവതിയുടെ
കരളലയിക്കുവാനൊരു തരുണൻ വെറുതെയൊരു നാൾ
കണ്ഠത്തിൽ കയർ കുരുക്കി
സെൽഫിയൊന്നെടുത്ത്
മൈക്കണ്ണിയാൾക്കയപ്പാൻ
മുതിരവെ, കുരുക്കതാ ഹാ!
മുറുകുന്നു, മുറുകി ഞൊടിയിടയിൽ പൂവാലനിഹ ചാത്തനായി;
തൽക്ഷണം വന്നല്ലോ ലൈനിൽ,
ഇമോജികൾ പത്ത് പനിനീർചെണ്ടിൻ,
പിറകെയൊരു ഹ്രസ്വസന്ദേശവും:
"സാഹസം സെൽഫിയെടുക്കവെ
മരിക്ക സർവ്വസാധാരണമീയൂരിൽ!
ദയാപുരസ്സരം സേവ് ചെയ്തല്ലോയെന്നെ, പ്രിയൻ
സേവ് ദ ഡേറ്റിനു മുന്നമേ
നന്ദിപൂർവ്വം നേരുന്നുവതിനാൽ
ഭവാ,നാദരാഞ്ജലികളായിരം!"
6
ഇത്തരുണത്തിലോർക്കുന്നു നാം
പണ്ടത്തെ കുട്ടിക്കഥ; വനത്തിൽ
ചുള്ളിയൊടിക്കാൻ പോയൊരു
നരൻ ദൂരെ ക്രൂരനാം കരടിയെപ്പാർത്തു പുൽപ്പടർപ്പിൽ വീണു വീർപ്പടക്കി
ശവമായ് നടിച്ച നിഷ്കപടമാം
പ്രാങ്കിനാൽ പ്രാണനെ രക്ഷിച്ച കാര്യം!
*******
കുറിപ്പ്: ഈ കവിതയിൽ വരുന്ന
കഥാപാത്രങ്ങൾക്ക്
ജീവിച്ചിരിക്കുന്നതൊ മരിച്ചതൊ
ആയ ഒരു വ്യക്തിക്കും
ബന്ധമില്ല. അങ്ങനെ വല്ലവർക്കും തോന്നുന്നുവെങ്കിൽ അത് തികച്ചും
യാദൃശ്ചികമായിരിക്കും