"എന്തായാലും ഞാനേ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു ട്ടൊ..ആ സംഭ വം .."
"നീ എങ്ങനെ കണ്ടു ?"
"ഞാൻ ഇവിടെ ഈ കൊന്നക്കൊമ്പുമ്മേ കേറി കുഴലും ഊതി ഇരുന്നപ്പോ അല്ലാരുന്നോ സംഭവം?"
"നീ ഇവിടെ ഇരിപ്പുണ്ടാരുന്നോ.. ഞാൻ കണ്ടില്ല ട്ടൊ "
"നീ എങ്ങനെ കാണാനാ.. കാർത്തിക ആയിട്ട് ദേവിയെ കാണാൻ ദീപാരാധനക്ക് നട അടച്ചു പെണ്ണുങ്ങളെല്ലാം ഭക്തവത്സലകളായി "അമ്മേ നാരായണ" ജപിച്ചു നിന്നപ്പോള് അല്ലേ നീ "മഴനിലാവിന്റെ ചിറകുകളിൽ കുളിരായ് വരുമോ" ന്നൊരു പ്രേത പാട്ടും മൂളി കേറി വന്നത്.. ആരെങ്കിലും അമ്പലത്തിൽ പോകുമ്പോ അതും മൂളി പോകുവോ... "അമ്മേ നാരായണ" എന്ന് ജപിക്കുക.. അല്ലേൽ ഇങ്ങനെ ഒക്കെ ഇരിക്കും.'
"നിനക്ക് സന്തോഷായി അല്ലേ ആ സംഭവം കണ്ടപ്പോ. ഞാൻ എപ്പോളും ഏതെങ്കിലും പാട്ട് മൂളിക്കൊണ്ടേ നടക്കു.. അതൊരു ശീലമാ.. എറണാകുളം നസ്രത്തു ഹോസ്റ്റലിലെ ബെസ്റ്റ് ബാത്ത് റൂം സിംഗർ ഞാൻ അല്ലാരുന്നോ, വാതിൽ തുറക്കുവോളം ഈ ഗായിക ആരെന്നറിയാൻ ഒരു ദിവസം പുറത്ത് നോക്കി നിന്ന ഒരു കൂട്ടുകാരി ഉണ്ടാരുന്നേ എനിക്ക് "
"എന്നിട്ട് പിന്നെന്താ മൈക്കിന്റെ മുന്നിൽ ചെല്ലുമ്പോ ഒരു വിറ? അപ്പൊ ആനയുടെയും കുതിരയുടെയും ഒക്കെ ശബ്ദം ആണല്ലോ വരിക."
"ഓ നീ ഒന്നും അറിയാത്ത പോലെ..ആൾക്കാരെ കാണുമ്പോ എനിയ്ക്ക് പേടിയാ...സഭാകമ്പം... "
"അപ്പൊ ഇന്നലത്തെ സംഭവം കഴിഞ്ഞിട്ട് എങ്ങനെ ഉണ്ട്.. കുഴപ്പം ഒന്നും ല്ലല്ലോ.. ഞാൻ താങ്ങി.."
"പിന്നേ.. ചുമ്മാ... നീ താങ്ങിയിരുന്നേൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമായിരുന്നോ. ഇതിപ്പോ ..മോങ്ങാൻ ഇരുന്ന പട്ടീടെ തലയിൽ തേങ്ങാ വീണോണം ആയി "
"അത്രല്ലേ വന്നുള്ളൂ. . പണ്ടത്തെ ജയന്റെ ബെൽബോട്ടം പാന്റീനെക്കാൾ വല്യ പലാസോ പാന്റ് അല്ലേ നീ ഇട്ടിരുന്നേ...ഓരോരോ വേഷങ്ങള്.. അതിൽ തട്ടി വീണതിന് ഞാൻ എന്ത് പിഴച്ചു..?"
"നീ കണ്ടല്ലോ.. എന്നിട്ട് നോക്കി ചിരിക്കുവല്ലേ ചെയ്തേ.."
"ഞാനും ആ വഴീൽ നിന്ന ഒരു കുഞ്ഞൂട്ടൻ കൊച്ചനും കണ്ടു. കൊച്ചൻ കണ്ടോന്നു നിശ്ചയം ല്ലട്ടൊ ഞാൻ കണ്ടു. മേലിൽ ദേവിയൂടെ അടുത്തേക്ക് പോകുമ്പോ ഇത്തരം പാട്ടൊന്നും മൂളരുത്..എന്റെ അടുത്തോട്ടു വരുമ്പോ വേണേൽ വല്ല പ്രേമോം ഒക്കെ മൂളിക്കൊ.ഞാൻ ഒരു പ്രേമ ലോലൻ അല്ലേ... ചേല കട്ടു ആലിൻ കൊമ്പത്തു കേറി എന്നൊക്കെയാ ന്റെ കദ.. ന്നാലും സാരല്യ.. ഇനി മേലിൽ ദേവിയൂടെ അടുത്തു പോകുമ്പോ "അമ്മേ നാരായണ "ന്ന് ജപിക്കുക"
"അങ്ങനെ ആയിക്കോട്ടെ... യാത്ര ചെയ്യണ തീവണ്ടീടെ വേഗത കൂടു മ്പോഴും, വേദന വല്ലതും തോന്നിയാലും പേടി തോന്നിയാലും ഒക്കെ ഞാൻ സഹസ്ര നാമം ജപിക്കു.. അല്ലാത്തപ്പോ ഏറെയും ഇങ്ങനത്തെ പാട്ട് മൂളി നടക്കും "
"നല്ലതാ.. ഈ പ്രായത്തിലും പ്രണയം മൂളുന്നത്...ഈ .കൃഷ്ണനെ അല്ലാണ്ട് വേറെ ആരെയാ നീ പ്രണയിക്കുന്നത്? ഏതായാലും നോക്കീം കണ്ടും ഒക്കെ പ്രണയിച്ചാ മതീട്ടോ... പ്രണയത്തിനു കണ്ണും മൂക്കും വയസ്സും പ്രായോം ഒന്നും ഇല്ലന്ന് അറിയാല്ലോ."
"അതേ.. ഇദൊന്നും നീ ഇനി ആരോടും പറയണ്ടാട്ടോ.. നീ മാത്രം അല്ലേ കണ്ടുള്ളു.. അത് അങ്ങനെ മതി.. എന്റെ ദേഹത്തിന് കനം ഇല്ലാത്ത കൊണ്ടു ഒടിഞ്ഞില്ലല്ലോ.. ഭാഗ്യം.."
"എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ..ഞാൻ താങ്ങിയിട്ടാ ഒ ടിയാഞ്ഞത്.. അല്ലാതെ വണ്ണം ഇല്ലാഞ്ഞിട്ടൊന്നും അല്ലാട്ടോ "
( ഞാൻ അമ്പലപ്പറമ്പിൽ ഒന്ന് തട്ടി മറിഞ്ഞു വീണാരുന്നു. ആരും കണ്ടില്ല അയിനാണ് ഈ പ്രസംഗം മുഴുവൻ.ഇപ്പോ ഞാനും കൃഷ്ണനും മാത്രം അറിഞ്ഞത് എല്ലാരും അറിഞ്ഞു. ഇതാ പറയണേ "ഇട്ടീടെ കാര്യം ഒക്കെ വെട്ടെ" ആണെന്ന്"..ഇട്ടി ഒരു പൊട്ടൻ.. ഞാൻ ഒരു പൊട്ടി.. )