ഡല്‍ഹി : ഇഡിയുടെ അറസ്റ്റ് നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാള്‍ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്രിവാള്‍ പറഞ്ഞു.
“എന്റെ ജീവിതം തന്നെ രാജ്യത്തിനായി സമര്‍പ്പിച്ചതാണ്, ഇരുമ്പഴിക്ക് പിന്നിലാണെങ്കിലും രാജ്യത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും” എന്നാണ് അരവിന്ദ് കെജ്‍രിവാൾ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കി. റോസ് അവന്യൂ കോടതിയില്‍ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഢാലോചന നടത്തിയത് കെജ്രിവാള്‍ ആണെന്ന് ഇഡി പറഞ്ഞു. ലഭിച്ച പണം ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്നും ഇഡി. കൈക്കൂലി നല്‍കിയവര്‍ക്കും കൂടുതല്‍ പണം നല്‍കിയവര്‍ക്കും ലൈസന്‍സ് നല്‍കിയെന്നാണ് ഇഡി കോടതിയില്‍ വ്യക്തമാക്കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം ചൗധരിയാണു കേജ്രിവാളിനു വേണ്ടി ഹാജരായത്.
കെജ്‍രിവാളിന്റെ സ്വന്തം വസതിയിലെത്തി നീണ്ട രണ്ടുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.