തൃശൂര്‍: വിവാദത്തിനു പിന്നാലെ നർത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ക്ഷണിച്ചത്.
ചൊവ്വാഴ്ച്ച വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം.ഇന്ന് വൈകിട്ട് 5 ന് നിശ്ചയിച്ചിരുന്ന പരിപാടി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്.സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാന്‍ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം സ്വീകരിച്ച ആര്‍എല്‍വി രാമകൃഷ്ണന്‍ ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് പറഞ്ഞു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായിരുന്നു രാമകൃഷ്ണന്‍.
നേരത്തെ നൃത്താവതരണത്തിന് സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണന്‍ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കാണെന്ന് കാട്ടിയാണ് സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണന്‍ നിരസിച്ചത്.
മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സൗന്ദര്യം വേണമെന്നും ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ കറുപ്പാണെന്നുമെല്ലാമാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ ഈ വംശീയാധിക്ഷേപം പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു