തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്.
തന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാല്‍ പോവുകയാണെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. മറ്റ് കാരണങ്ങളൊന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നില്ല.
അഭിരാമി താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയത്.
വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്. മെഡിക്കല്‍ കോളേജിനടുത്ത് പി ടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് അഭിരാമി വാടകയ്ക്ക് താമസിക്കുന്നത്. കൊല്ലം സ്വദേശിയായ ഡോ. പ്രതീഷ് രഘുവാണ് ഭര്‍ത്താവ്. വെള്ളനാട് അഭിരാമത്തില്‍ ബാലകൃഷ്ണന് നായര്‍ – രമാദേവി ദമ്ബതികളുടെ ഏകമകളാണ്.
ഇന്നവെ വൈകീട്ട് മുറി തുറക്കാത്തിനെ തുടർന്ന് സുഹൃത്തുക്കള്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ ഡോക്ടറെ കണ്ടെത്തിയത്. അമിത അളവില്‍ മരുന്ന് കുത്തി വെച്ചതാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും.
ഇന്നലെ വൈകീട്ട് 3 മണിക്കും അഭിരാമി വീട്ടില്‍ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ദിവസവും 3 തവണയെങ്കിലും മാതാപിതാക്കളെ വിളിക്കാറുണ്ട്. മറ്റ് പ്രശ്നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും ഇന്നലെ വിളിച്ചപ്പോഴും പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. അഞ്ച് മാസം മുൻപാണ് കൊല്ലം സ്വദേശിയായ ഡോക്ടറുമായുള്ള വിവാഹം നടന്നത്.