Image

കൊടുംചൂടിനൊപ്പം തീരം തകർക്കും തിരമാലയും: വേനലിൽ വരണ്ട് കേരളം

ദുര്‍ഗ മനോജ് Published on 02 April, 2024
കൊടുംചൂടിനൊപ്പം തീരം തകർക്കും തിരമാലയും: വേനലിൽ വരണ്ട് കേരളം

ഉയർന്ന താപനിലയ്ക്കൊപ്പം കടലാക്രമണവും ഒന്നിച്ചാണ് കേരളത്തെ ആക്രമിക്കുന്നതിപ്പോൾ. അതിനിടയിൽ വേനൽമഴയെക്കുറിച്ചു പറയുമ്പോഴും മഴ കഴിഞ്ഞുയരുന്ന കൊടും ചൂടിനെ ഓർക്കുമ്പോൾ ഇടമഴയും ഒരു ആഘാതമാവുകയാണിപ്പോൾ.

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം എട്ടു ജില്ലകളിലാണ് വേനൽ മഴയ്ക്കു സാധ്യതയുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴയ്ക്കു സാധ്യതയില്ല. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ഏപ്രിൽ അഞ്ചുവരെ കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി വരെയും ആലപ്പുഴ കോഴിക്കോട് പത്തനംതിട്ട, കണ്ണൂർ, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ ഉയർന്ന ചൂട് 37 ഡിഗ്രിവരേയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൻ്റി ഗ്രേഡ് വരേയും താപനില ഉയരുമെന്നാണു കണക്കാക്കുന്നത്. ഇത് സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ ഉയർന്നതാണ്. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായുവിൻ്റെ സാന്നിധ്യവുമാണ് ചൂട് കടുപ്പിക്കുന്നത്.

അതോടൊപ്പമാണ് കള്ളക്കടൽ പ്രതിഭാസവും ഒത്തുചേരുന്നത്. കടലിൽ ഇറങ്ങിയുള്ള എല്ലാ വിനോദങ്ങളും പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. വിദൂരദേശത്ത് എവിടെയെങ്കിലും ഉണ്ടാകുന്ന ശക്തമായ പ്രകൃതിക്ഷോഭത്തിൻ്റെ ഭാഗമായി ഉണ്ടാകുന്ന തിരമാലകൾ കടലിലൂടെ ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി മറ്റൊരു ദേശത്ത് അതിശക്തമായ കടലാക്രമണം ഉണ്ടാക്കുന്നതിനെയാണ് കള്ളക്കടൽ എന്നു വിളിക്കുന്നത്. നിലവിൽ കേരള തീരത്ത് കൊടുങ്കാറ്റോ ന്യൂനമർദ്ദമോ ഇല്ലാതിരിക്കുമ്പോഴും, തിരമാലകൾ ഒന്നര മീറ്റർ വരെ ഉയർന്ന് കരയിലേക്ക് അതിശക്തമായി അടിച്ചു കയറുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ഉണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ചൂടിനൊപ്പം പകർച്ചപ്പനിയും പലവിധ ശാരീരിക അസ്വസ്ഥകളും നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തുള്ളവരും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക