ഗാസയിൽ ഹമാസ് തിരഞ്ഞെടുപ്പു ജയിച്ചു അധികാരത്തിൽ വന്ന 2004ൽ പ്രധാനമന്ത്രിയായ ഇസ്മയിൽ ഹനിയെയുടെ മൂന്നു പുത്രന്മാരെയും ഒട്ടേറെ പേരക്കുട്ടികളെയും ഇസ്രയേലി സേന ഐ ഡി എഫ് ബുധനാഴ്ച മിസൈൽ ആക്രമണത്തിൽ വധിച്ചു. വടക്കൻ ഗാസയിലെ അൽ ഷാത്തി അഭയാർഥി ക്യാമ്പിൽ ഈദ് പെരുന്നാൾ പ്രമാണിച്ചു ബന്ധുക്കളെ കാണാൻ പോയതായിരുന്നു അവർ.
അവർ സഞ്ചരിച്ചിരുന്ന സിവിലിയൻ വാഹനത്തിനു നേരെ നടത്തിയ ആക്രമണത്തിൽ രക്ഷപെട്ടത് ഒരു പെൺകുട്ടി മാത്രമാണ്. പുത്രന്മാരായ ആമിർ, ഹാസം, മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ടതായി ദോഹയിൽ കഴിയുന്ന ഹനിയെ സ്ഥിരീകരിച്ചു.
വംശീയ ഉന്മൂലനത്തിനു ഉറച്ച ഇസ്രയേൽ കൊല്ലും കൊലയും നടത്തുന്നത് യാതൊരു വകതിരിവും ഇല്ലാതെയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പലസ്തീൻ നേതാക്കളുടെ കുടുംബങ്ങളെ തുടച്ചു നീക്കിയും വീടുകൾ തകർത്തും ഇസ്രയേൽ ഒന്നും നേടാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഈ അക്രമങ്ങൾ ആരംഭിച്ച ശേഷം എന്റെ കുടുംബത്തിലെ 60 പേരെങ്കിലും കൊല്ലപ്പെട്ടു. ഗാസയിലെ എല്ലാ കുടുംബങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ടു. അക്കൂട്ടത്തിൽ എന്റെ കുടുംബത്തിലും. പലസ്തീൻ ജനതയെ അങ്ങിനെ തുടച്ചു നീക്കാമെന്നു ഇസ്രയേൽ ആഗ്രഹിക്കേണ്ട."
കൊല്ലപ്പെട്ടവർ ഹമാസ് സേനയുടെ നേതാക്കളാണെന്നു ഐ ഡി എഫ് പറഞ്ഞു.
മരണ സംഖ്യ ഉയരുന്നു
ഈദ് പെരുന്നാളിനും വിരാമമില്ലാതെ ഐ ഡി എഫ് നടത്തിയ ആക്രമണങ്ങളിൽ ഗാസയിലെ മരണ സംഖ്യ 33,482 ആയി ഉയർന്നുവെന്നു ഗാസ ആരോഗ്യ വകുപ്പു പറഞ്ഞു. ചൊവാഴ്ചയും ബുധനാഴ്ചയുമായി 122 പലസ്തീൻ സിവിലിയന്മാരെ കൂടി കൊലപ്പെടുത്തി. 56 പേർക്കു പരുക്കേറ്റു. കെട്ടിടങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്നവരുടെ കണക്കെടുത്തിട്ടില്ല.
Israeli strike kills Gaza ex-PM's sons