വെടിനിർത്തൽ ചർച്ചകളിൽ ഇസ്രയേൽ ആവശ്യപ്പെടുന്ന പോലെ വിട്ടുകൊടുക്കാൻ 40 ബന്ദികൾ തങ്ങളുടെ കൈയിലില്ല എന്ന ഹമാസിന്റെ നിലപാട് ഗാസയിൽ പുതിയ പ്രതിസന്ധിയാവുന്നു. ഒക്ടോബർ 7 നു ഇസ്രയേലിൽ നിന്നു 240 പേരെ തട്ടിയെടുത്ത ഹമാസ് 33 പേരെ വധിച്ചെന്നാണ് ഇസ്രയേലിന്റെ നിഗമനം. ഏതാനും പേരെ വിട്ടയച്ച ശേഷം 133 പേർ ഹമാസ് പിടിയിൽ ഉണ്ടെന്നു ഇസ്രയേൽ കരുതുന്നു.
എന്നാൽ 40 പേർ പോലുമില്ല എന്നാണ് ഹമാസ് ബുധനാഴ്ച മധ്യസ്ഥരായ ഈജിപ്തിനെയും ഖത്തറിനെയും അറിയിച്ചത്. ബൈഡൻ ഭരണകൂടം ഊർജിതമായി നീക്കുന്ന നിർദേശങ്ങൾ അനുസരിച്ചു ഹമാസ് ആദ്യഘട്ടത്തിൽ 40 ബന്ദികളെ വിടും എന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നത്. അതിൽ പ്രായമേറിയവർ, രോഗികൾ എന്നിവർക്കു പുറമെ 187 ദിവസത്തിലധികം ബന്ദികളായി കഴിഞ്ഞ ഇസ്രയേലി സൈനികരും ഉണ്ടാവണം എന്നാണ് നിർദേശം വച്ചത്. പിടിയിലുള്ളവരിൽ നൂറോളം പേർ ഇസ്രയേലി സൈനികരാണ് എന്നാണു വിവരം.
യുഎസ് പ്രതിനിധിയായി സി ഐ എ ഡയറക്റ്റർ വില്യം ബേൺസിനെ തന്നെയാണ് ഇക്കുറി പ്രസിഡന്റ് ബൈഡൻ നിയോഗിച്ചത്. വെടിനിർത്തൽ നടപ്പാക്കി ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം എത്തിക്കുക എന്നതാണ് ബൈഡന്റെ ലക്‌ഷ്യം.
Hamas says it doesn't even have 40 hostages