ഹമാസ് ഭീകരർ ഇസ്രയേലിൽ നിന്നു ഒക്ടോബർ 7നു തട്ടിക്കൊണ്ടു കൊണ്ടുപോയ 133 പേരിൽ ഒട്ടു മിക്കവാറും മരണമടഞ്ഞു എന്ന് യുഎസ്-ഇസ്രയേലി അധികൃതർ സംശയിക്കുന്നു. വെടിനിർത്തൽ ചർച്ചകളിൽ 40 ബന്ദികളെ മോചിപ്പിക്കണം എന്ന നിർദേശം ഉയർന്നപ്പോൾ അത്രയും പേർ തങ്ങളുടെ കൈയിലില്ല എന്ന് ഹമാസ് വെളിപ്പെടുത്തിയതാണ് ഈ ആശങ്കയ്ക്കു കാരണം.
ഇസ്രയേലി സേന ഐ ഡി എഫിന്റെ കണക്കനുസരിച്ചു 34 ബന്ദികൾ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ അതിന്റെ ഇരട്ടിയോളം ബന്ദികൾ മരിച്ചെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ നിഗമനമെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' പറയുന്നു.
ഗാസയിലെ ഇസ്രയേലി ആക്രമണങ്ങളിൽ ഏതാനും ബന്ദികൾ മരിച്ചെന്നു യുഎസ് വൃത്തങ്ങൾ കരുതുന്നു. മറ്റു കുറേപ്പേർ ആരോഗ്യ പ്രശ്നങ്ങൾ മൂലം മരിച്ചിട്ടുണ്ടാവാം. തട്ടിക്കൊണ്ടു പോകുന്നതിനിടെ പലർക്കും പരുക്കു പറ്റിയിട്ടുണ്ടാവണം. മാത്രമല്ല, ഭക്ഷണമോ മരുന്നുകളോ ഒന്നും കൃത്യമായി ലഭിക്കുന്ന അവസ്ഥ ഗാസയിൽ ഇല്ല.
അഞ്ചു അമേരിക്കൻ പൗരന്മാരും ഹമാസ് പിടിയിൽ ഉണ്ടെന്നാണ് വിവരം. അവർ ജീവിച്ചിരിപ്പുണ്ടോ എന്നു പക്ഷെ വ്യക്തമല്ല. മരിച്ച ബന്ദികളിൽ ഒരു ടാൻസാനിയൻ കൂടിയുണ്ട്. എട്ടു തായ് പൗരന്മാരും ഒരു നേപ്പാളി പൗരനും ഒരു ഫ്രഞ്ച്-മെക്സിക്കൻ പൗരനും ബന്ദികളിൽ ഉൾപ്പെട്ടിരുന്നു.
ഒക്ടോബർ 7നു ഹമാസ് രണ്ടു ഇസ്രയേലികളെ തട്ടിക്കൊണ്ടു പോയിരുന്നു. 2014ൽ ഗാസയിൽ കൊല്ലപ്പെട്ട രണ്ടു ഐ ഡി എഫ് ഭടന്മാരുടെ അവശിഷ്ടങ്ങളും ഹമാസിന്റെ കൈയ്യിലുണ്ടെന്നാണ് വിവരം.
സ്ത്രീകളും പ്രായമേറിയവരും രോഗികളുമായി 40 പേരെ ഹമാസ് വിട്ടയക്കുമ്പോൾ ഇസ്രയേൽ ഒട്ടനവധി പലസ്തീൻ തടവുകാരെ മോചിപ്പിക്കുക എന്ന നിർദേശം കെയ്റോ ചർച്ചയിൽ മുന്നോട്ടു വച്ചപ്പോഴാണ് അത്രയും പേർ പിടിയിലില്ലെന്നു ഹമാസ് വ്യക്തമാക്കിയത്. ഒട്ടേറെ മാസങ്ങൾക്കു ശേഷമാണു ഹമാസ് ബന്ദികളെ കുറിച്ച് സംസാരിച്ചതു തന്നെ.
US officials fear most Gaza hostages have died