യുഎസ് പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന്നഡിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി നിക്കോൾ ഷനാഹൻ മത്സരത്തിൽ തുടരുന്നതു ഡൊണാൾഡ് ട്രംപിനു പ്രയോജനം ചെയ്യുമെന്നു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. റോ ഖന്ന (ഡെമോക്രാറ്റ്-കാലിഫോർണിയ) ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ മത്സരത്തിൽ നിന്നു പിന്മാറണമെന്ന ഖന്നയുടെ ആവശ്യം സിലിക്കൺ വാലി അഭിഭാഷകയായ അവർ തള്ളി.
അങ്ങിനെയൊരു പിന്മാറ്റം ജനാധിപത്യ വിരുദ്ധമാവുമെന്നു ഷനാഹൻ ചൂണ്ടിക്കാട്ടി.
നേരത്തെ താൻ സ്ഥാനാർഥിയാവുന്നത് ഖന്ന അംഗീകരിച്ചിരുന്നുവെന്നു ഷനാഹൻ പറഞ്ഞു. "അദ്ദേഹം എന്നെ അഭിനന്ദിച്ചു, മത്സരത്തിൽ തുടരാൻ പ്രോത്സാഹിപ്പിച്ചു. ഈ രാജ്യത്തു ഓരോ പൗരനും അതിനുള്ള അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടു."
ഖന്നയുടെ നിലപാട് മാറിയത് പാർട്ടിയിൽ നിന്നുള്ള സമ്മർദം മൂലമാവാം എന്ന് അവർ പറഞ്ഞു. "അമേരിക്കൻ ജനതയ്ക്കു സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അവസരം നൽകുന്ന ഒരു തിരഞ്ഞെടുപ്പിൽ നിന്നു പിന്മാറാൻ ഒരാളോട് ആവശ്യപ്പെടുന്നത് എത്ര മാത്രം ജനാധിപത്യ വിരുദ്ധമാണെന്നു അദ്ദേഹത്തിനു മനസിലാവും എന്നു ഞാൻ കരുതുന്നു."
ഖന്ന ഷനാഹനു എഴുതിയ കത്തിൽ, ഒരു കെന്നഡി സ്ഥാനാർഥിയാവുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം എത്ര വലുതാണെന്നു മനസിലാക്കണം എന്നു നിർദ്ദേശിച്ചിരുന്നു. "സ്വിങ് സ്റ്റേറ്റുകളിൽ റോബർട്ട് എഫ്. കെന്നഡിയുടെ പേരു ബാലറ്റിൽ വരുമ്പോൾ മത്സരം ഡൊണാൾഡ് ട്രംപിനു മെച്ചമുണ്ടാക്കുന്ന വിധം തിരിയും എന്ന അഗാധമായ ആശങ്ക എനിക്കുണ്ട്," ഖന്ന കുറിച്ചു.
ട്രംപ് വീണ്ടും ജയിച്ചു വരുന്നതിനെ തടയേണ്ടത് എത്ര പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും അത് ഏറെ ദോഷം ചെയ്യുമെന്നു പരിസ്ഥിതി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച അവരോടു ഖന്ന എടുത്തു പറഞ്ഞു.
Shanahan rejects Khanna plea