ബൈഡൻ ഭരണകൂടം 206,000 പേരുടെ കൂടി പഠന വായ്പ എഴുതി തള്ളാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച്ച അറിയിച്ചു. 'സേവ്' പദ്ധതിയുടെ പുരോഗതി വിശദീകരിക്കുന്ന അറിയിപ്പിൽ, 10 വർഷം വായ്പ തിരിച്ചടച്ച ഒട്ടേറെപ്പേർ ഈ വായ്പാ മാപ്പിനു അർഹത നേടുന്നുണ്ടെന്നു അവർ വ്യക്തമാക്കി.
വായ്പ റദ്ദാക്കുന്നതിനെതിരെ രണ്ടു വെല്ലുവിളികൾ കോടതിയിലുണ്ട്. കാൻസാസും മിസൂറിയും ഉൾപ്പെടെ 18 റിപ്പബ്ലിക്കൻ സ്റ്റേറ്റുകൾ കോടതിയിൽ പോയിട്ടുണ്ട്. ബൈഡൻ അധികാരപരിധി ലംഘിച്ചുവെന്നാണ് അവരുടെ ആരോപണം.
പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു: അധികാരമേറ്റ ദിവസം മുതൽ ഇടത്തരക്കാർക്കു ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അവസരങ്ങൾ കൈവരിക്കാനുള്ള തടസങ്ങൾ നീക്കുകയാണ് ചെയ്യേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടി എത്ര തടയാൻ ശ്രമിച്ചാലും പഠന വായ്പകൾ എഴുതിത്തള്ളാൻ ഞാൻ ഒരിക്കലും മടിക്കില്ല.
ഇതോടെ വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയ വായ്പകളുടെ പ്രയോജനം കിട്ടുന്നവരുടെ എണ്ണം 360,000 ആയി. മൊത്തം തുക $4.8 ബില്യൺ.
നിലവിൽ ഉണ്ടായിരുന്ന വായ്പാ പദ്ധതികളിൽ കൂടുതൽ സഹായം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി ബൈഡൻ ഭരണകൂടം കൂടുതൽ ഇളവുകളോടെ അവ ഒന്നായി മാറ്റിയതാണ് സേവ് അഥവാ Saving on a Valuable Education.
വായ്പ തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവില്ലെന്നു ഉറപ്പു നൽകുന്നതാണ് പദ്ധതിയെന്നു വിദ്യാഭ്യാസ സെക്രട്ടറി മിഗുവൽ കാർഡോണാ പറഞ്ഞു.
അഞ്ചു വിഭാഗങ്ങളിലായി 30 മില്യണിലധികം പേർക്കു വായ്‌പ റദ്ദാക്കുന്ന നിർദേശം പരിഗണയിലുണ്ടെന്നു ബൈഡൻ തിങ്കളാഴ്ച വിസ്കോൺസിനിൽ പറഞ്ഞു. കൺസർവേറ്റീവ് വിഭാഗങ്ങൾ അതിനെ എതിർക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
Biden cancels 200,000 more student loans