മുപ്പതുകാരനായ ആന്ധ്ര പ്രദേശ് സ്വദേശി ഗോപി തോട്ടകുറ ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റാവും. പൈലറ്റായ ഗോപി അടുത്ത പറക്കലിനു ഉണ്ടാവുമെന്നു ബ്ലൂ ഒറിജിൻ പറയുന്നു. ബ്ലൂ ഒറിജിന്റെ എൻഎസ്-25 ദൗത്യത്തിൽ ആറു വൈമാനികരിൽ ഒരാൾ ഗോപി ആയിരിക്കും.
ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ അടുത്ത പറക്കൽ തീയതി പ്രഖ്യാപിച്ചിട്ടില്ല.
"കാറോടിക്കുന്നതിനു മുൻപ് വിമാനം പറത്താൻ പഠിച്ചയാളാണ് ഗോപി," ബ്ലൂ ഒറിജിൻ പറയുന്നു. കൊമേഴ്‌സ്യൽ പൈലറ്റ് എന്നതിനു പുറമെ മെഡിക്കൽ ജെറ്റ് പൈലറ്റുമാണ് ഇന്ത്യൻ അമേരിക്കൻ പൗരൻ. വ്യാപകമായി യാത്ര ചെയ്യുന്നയാളും. അടുത്തിടെ ടാൻസാനിയയിൽ കിളിമഞ്ചാരോ കൊടുമുടി കയറിയിരുന്നു.
വിജയവാഡ സ്വദേശിയായ ഗോപി, ബംഗളുരുവിലെ സരള ബിർള അക്കാദമിയിൽ നിന്നാണ് വിദ്യാഭ്യാസം ആരംഭിച്ചത്. എംബ്രി-റിഡിൽ എയ്റനോട്ടിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദമെടുത്തു. ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ നടത്തുന്ന പ്രിസർവ് ലൈഫ് സഹസ്ഥാപകനാണ്.
ബഹിരാകാശ ടൂറിസ്റ്റാവാൻ തയാറെടുക്കുന്ന മറ്റൊരു ഇന്ത്യക്കാരൻ മലയാളിയായ സന്തോഷ് ജോർജ് കുളങ്ങരയാണ്. വിർജിൻ അറ്റ്ലാന്റിക്കിൽ പറക്കാൻ അദ്ദേഹം പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
ബ്ലൂ ഒറിജിൻ 2021 ജൂലൈക്കു ശേഷം ആറു തവണ പറന്നു. ഒരു തവണ ജെഫ് ബെസോസും യാത്രികനായി. അവരുടെ ന്യൂ ഷെപ്പേർഡ് റോക്കറ്റിലാവും ഗോപി ഉൾപ്പെട്ടവർ പറക്കുക. ഭൂമിയുടെ ഉപരിതലത്തിനു 62 മൈൽ മുകളിലായി രാജ്യാന്തര ബഹിരാകാശ അതിർത്തിയായ അംഗീകരിക്കപ്പെട്ട കാർമൻ ലൈനിനു മുകളിൽ. 11 മിനിറ്റാണ് റോക്കറ്റ് എടുക്കുക.
Andhra-born Gopi to be first Indian space tourist