ഡൊണാൾഡ് ട്രംപിനെതിരായ നാലു ക്രിമിനൽ കേസുകളിൽ ഒരെണ്ണം തിങ്കളാഴ്ച മൻഹാട്ടൻ കോടതിയിൽ വിചാരണ ആരംഭിക്കുന്നു. ഡിസ്ട്രിക്ട് അറ്റോണി ആൽവിൻ ബ്രാഗ് അന്വേഷിച്ചു ഫയൽ ചെയ്ത കേസിൽ പ്രധാന വാദം പണം തിരിമറി നടത്താൻ ട്രംപ് ബിസിനസ് റെക്കോർഡുകൾ തിരുത്തി എന്നതാണ്. സ്റ്റോർമി ഡാനിയൽസ് എന്ന നീലച്ചിത്ര നടിയുമായി ട്രംപിനു രഹസ്യ ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തു ഉയർന്നു വന്നപ്പോൾ അവരെ നിശ്ശബ്ദയാക്കാൻ ട്രംപ് പണം നൽകി എന്ന് ആരോപിക്കപ്പെട്ടിരുന്നു. ആ പണം മൂടി വയ്ക്കാൻ ബിസിനസ് രേഖകൾ തിരുത്തി എന്നതാണ് കേസിനാധാരമായ കുറ്റാരോപണം.
നവംബർ തിരഞ്ഞടുപ്പ് കഴിയും വരെ എല്ലാ ക്രിമിനൽ കേസുകളും നീട്ടി വയ്ക്കാൻ ട്രംപ് ശ്രമം നടത്തിയെങ്കിലും മൻഹാട്ടനിൽ ജഡ്ജ് യുവാൻ മെർച്ചൻ വഴങ്ങിയില്ല.
വിചാരണ നീട്ടിക്കിട്ടാൻ തിങ്കളാഴ്ച ട്രംപ് ഒരായുധം കൂടി എടുത്തേക്കുമെന്നു പ്രോസിക്യൂഷൻ കരുതുന്നു. തന്റെ അഭിഭാഷകരെ ഒന്നടങ്കം ട്രംപ് പിരിച്ചു വിട്ടാൽ വിചാരണ നീട്ടേണ്ടി വരും.
ആൽവിൻ ബ്രാഗ് കൊണ്ടുവന്ന കേസ് ദുർബലമാണെന്നു വാദിക്കുന്നവരുണ്ട്. പക്ഷെ 34 കുറ്റാരോപണങ്ങളിൽ ഒരെണ്ണമെങ്കിലും തെളിഞ്ഞാൽ ട്രംപിനു ശിക്ഷ കുറ്റം. പ്രത്യേകിച്ചു ഡെമോക്രാറ്റുകൾക്കു മേധാവിത്വമുളള സംസ്ഥാനം ആയതിനാൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിനെ ശിക്ഷിക്കപ്പെട്ട സ്ഥാനാർഥിയായി ചിത്രീകരിക്കാൻ ഡെമോക്രാറ്റുകൾക്കു അവസരമാവും.
ട്രംപിന്റെ വിശ്വസ്തൻ ആയിരുന്ന അഭിഭാഷകൻ മൈക്കൽ കോഹൻ ആണ് ഈ കേസിൽ സുപ്രധാന സാക്ഷി. അദ്ദേഹം പ്രചാരണ നിയമങ്ങൾ ലംഘിച്ചതിനും നികുതി വെട്ടിച്ചതിനും മറ്റും ജയിലിൽ പോയിട്ടുണ്ട്.
ഏതെങ്കിലും ഫെലണി കുറ്റത്തിനു ശിക്ഷിക്കപ്പെട്ടാൽ ട്രംപിനെ പിന്തുണയ്ക്കില്ലെന്നു റോയിട്ടേഴ്സ്/ ഇപ്സോസ് തിങ്കളാഴ്ച പുറത്തു വിട്ട സർവേയിൽ 55% പറഞ്ഞിരുന്നു.
Trump's first criminal case trial set for Monday