കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസി'ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഷോയുടെ അവതാരകനായ മോഹൻലാലിനുള്‍പ്പെടെ കോടതി നോട്ടീസ് നല്കി.
കൂടാതെ, അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നല്കി.
മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാല്‍ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം. എറണാകുളം സ്വദേശിയായ അഭിഭാഷകൻ നല്കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. മോഹന്‍ലാലിനും ഡിസ്നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്കി.
ഒരു സ്വകാര്യ ചാനലില്‍ നടക്കുന്ന തത്സമയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നടക്കുന്ന പരിപാടി മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസില്‍ ശാരീരികാക്രമണവും വംശീയാധിക്ഷേപവും ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്.