ഡൊണാൾഡ് ട്രംപ് നീലച്ചിത്ര നടിക്കു പണം കൊടുത്തതു മറയ്ക്കാൻ ബിസിനസ് രേഖകളിൽ തിരുത്തൽ നടത്തി എന്ന ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരായ ക്രിമിനൽ കേസിന്റെ ഏഴു ജൂറികളെ തിരഞ്ഞെടുത്തു. എൺപതോളം പേരെ ഇന്റർവ്യൂ ചെയ്ത ശേഷം നടത്തിയ തിരഞ്ഞെടുപ്പ് രണ്ടാം ദിവസമായ ചൊവാഴ്ചയും പൂർത്തിയായില്ല. 96 പേരെ കൂടി കോടതിയിൽ ചൊവാഴ്ച കൊണ്ടുവന്നു.
വിചാരണ മിക്കവാറും അടുത്ത ആഴ്ചയേ ആരംഭിക്കൂ. "ഇത് എത്ര ദിവസം നീണ്ടു പോകുമെന്ന് ഞങ്ങൾക്കറിയില്ല," ജഡ്‌ജ് യുവാൻ മെർച്ചൻ പറഞ്ഞു.
എട്ടാഴ്ചയോളം നീളാവുന്ന വിചാരണയിൽ ഉടനീളം ട്രംപ് ഹാജരാവണമെന്നു ജഡ്‌ജ് നിഷ്കർഷിച്ചിട്ടുണ്ട്.
2016 തിരഞ്ഞെടുപ്പ് കാലത്തു നീലചിത്ര നടി സ്റ്റോർമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ ട്രംപ് $130,000 കൊടുത്തു എന്ന ആരോപണം മറയ്ക്കാനാണ് ബിസിനസ് രേഖകൾ തിരുത്തിയതെന്നു ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് ആരോപിക്കുന്നു. ട്രംപ് പറയുന്നത് നടിയെ പരിചയമേയില്ല എന്നാണ്. 34 ഫെലനികളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയിട്ടുള്ളത്.
പണം കൈമാറി എന്നതിനു സാക്ഷി അതു ചെയ്ത മൈക്കൽ കോഹൻ എന്ന ട്രംപിന്റെ മുൻ അഭിഭാഷകനാണ്. നുണ പറഞ്ഞതിനു ജയിലിൽ പോയ അദ്ദേഹം കേസിനു ദൗര്ബല്യമാവുമെന്നു നിയമവിദഗ്ധർ പറയുന്നു.
സ്റ്റോർമി ഡാനിയൽസും കേസിൽ സാക്ഷിയാണ്.
First 7 jurors chosen in Trump criminal trial