ഒളിമ്ബിക്സിന് മുന്നോടിയായുള്ള ദീപശിഖ പ്രയാണത്തിന്റെ ഭാഗമായി ഗ്രീസിലെ ഒളിമ്ബിയയില്‍ ദീപം തെളിഞ്ഞു. പാരീസില്‍ വച്ച് നടക്കുന്ന ഒളിമ്ബിക്സിന് നൂറു ദിവസം മാത്രം ശേഷിക്കെയാണ് ഗ്രീസിലെ ഒളിമ്ബിയയില്‍ ദീപശിഖ പ്രയാണത്തിന് മുന്നോടിയായുള്ള ഒളിമ്ബിക് ദീപത്തിന് തിരി തെളിഞ്ഞത്.
ഗ്രീസില്‍ 11 ദിവസം ദീപശിഖ പ്രയാണം നടത്തും. ഏപ്രില്‍ 26 ന് പാരീസ് ഒളിമ്ബിക്സിന്റെ സംഘാടകർ ദീപശിഖ ഏറ്റുവാങ്ങുകയും തുടർന്ന് ദീപശിഖ ഫ്രാൻസില്‍ പര്യടനം നടത്തുകയും ചെയ്യും. പാരീസ് വേദിയാകുന്ന 33 മത്തെ ഒളിമ്ബിക്സ് ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് നടക്കുന്നത്.
പുരോഹിത വേഷത്തിലെത്തിയ ഗ്രീക്ക് നടിയായ മേരി മിന പുരാതന ഒളിമ്ബിക്സ് വേദിയായ ഒളിമ്ബിയയില്‍ വച്ചാണ് ദീപം തെളിയിച്ചത്. പ്രൗഢ ഗംഭീരവും ലളിതവുമായ ചടങ്ങില്‍ രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്, ഗ്രീക്ക് പ്രസിഡന്റ് കാതറീന സെയ്‌കില്ലറോ പൗലോ തുടങ്ങി 600 ഓളം വിശിഷ്ടാതിഥികളും പങ്കെടുത്തു. പുറത്തുനിന്നുള്ള കാണികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്ന ചടങ്ങില്‍ തുഴച്ചില്‍ താരമായ ഒളിമ്ബ്യൻ സ്റ്റെഫാനോസ് എൻടൗസ്കോസ് ആദ്യ അത്ലറ്റായി ദീപശിഖയേന്തി.
തുടർന്ന് നീന്തല്‍ ഒളിമ്ബിക്സ് മെഡലുകാരിയായ ഫ്രാൻസിന്റെ ലൗറി മനൗഡോയു ദീപശിഖ ഏറ്റു വാങ്ങി. പാരീസിലെ ഒളിമ്ബിക്സ് സംഘാടകർ ദീപശിഖ ഔദ്യോഗികമായി ഏറ്റുവാങ്ങുക 1896ല്‍ ആദ്യ ആധുനിക ഒളിമ്ബിക്സിന് വേദിയായ ഏതൻസിലെ പനതിനായിക് സ്റ്റേഡിയത്തില്‍ വെച്ചാണ്.
ഫ്രാൻസിലേക്ക് പിന്നീട് കപ്പലില്‍ യാത്ര നടത്തുന്ന ദീപശിഖ മേയ് എട്ടിന് മാഴ്സയില്‍ നടക്കുന്ന ചടങ്ങിലേക്ക് കൊണ്ടുവരും. പിന്നീട് 68 ദിവസം ഫ്രഞ്ച് നഗരങ്ങളും ചരിത്ര സ്മാരകങ്ങളും പിന്നിട്ട് ദീപശിഖ പാരീസില്‍ എത്തും.