ഇസ്ലാമാബാദ്: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ 'എക്സ്' (ട്വിറ്റർ) നിരോധിച്ച് പാകിസ്താൻ. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ എക്സ് താത്കാലികമായി നിരോധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നിരോധനം ദീർഘകാലത്തേക്ക് തുടരാൻ പാകിസ്താൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ബുധനാഴ്ച കോടതിയില്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്.
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് രാജ്യത്ത് സമ്ബൂർണ നിരോധനം ഏർപ്പെടുത്തിയതായി പാകിസ്താൻ ഭരണകൂടം കോടതിയെ രേഖാമൂലം അറിയിച്ചു. പാക് സർക്കാർ നിഷ്കർഷിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് എക്സിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
എക്സിനെ പലരും ദുരുപയോഗം ചെയ്യുന്നതായും ഇത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാൻ നിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യത്തിലെത്തിയെന്നും സർക്കാർ അവകാശപ്പെട്ടു. നിർണായകമായ പല പ്രശ്നങ്ങളും രാജ്യത്ത് ഉടലെടുത്ത ഘട്ടത്തില്‍ പാക് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ എക്സ് തയ്യാറായില്ലെന്നും ഭരണകൂടം കുറ്റപ്പെടുത്തി.