ഞാൻ ചെയ്തിട്ടില്ല , ചെയ്യിക്കയുമില്ല : സൈബര്‍ ആക്രമണം തങ്ങളുടെ രീതി അല്ലെന്ന് ഷാഫി പറമ്പില്‍
Published on 19 April, 2024
വടകര : അറിയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങള്‍ തന്റെ പേരില്‍ ആരോപിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍.
വ്യാജ ആരോപണങ്ങളാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. അത് മാധ്യമങ്ങള്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നു. എൻ്റെ പേജില്‍നിന്ന് എതിർ സ്ഥാനാർഥിക്കെതിരെ ഞാൻ പോസ്റ്റിട്ടു എന്നാണ് പറയുന്നത്. എൻ്റെ പേജ് ആർക്കും കേറി പരിശോധിക്കാം. ആക്ഷേപകരമായ ഒരു വാക്ക് എങ്കിലും ഇവർ കണ്ടെത്തി തരട്ടെയെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. പേരാമ്ബ്ര നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുമ്ബോഴായിരുന്നു ഷാഫിയുടെ പ്രതികരണം.
'നാദാപുരത്ത് പടക്കം പൊട്ടിയത് ഞാൻ പറഞ്ഞിട്ട് ഉണ്ടാക്കിയ ബോംബാണ് എന്ന് ഇവർ പ്രചരിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാർഥിയാണ് ഇവരുടെ വ്യാജ പ്രചാരണത്തിൻ്റെ ഉത്തരവാദി എന്ന് ഞാൻ പറഞ്ഞിട്ടില്ല. പാനൂരില്‍ ബോംബ് പൊട്ടി അവരുടെ പ്രവർത്തകൻ ചിന്നിച്ചിതറി. അവരുടെ സ്ഥാനാർഥിയാണ് ബോംബുണ്ടാക്കാൻ പറഞ്ഞത് എന്ന് ഞാൻ പറഞ്ഞിട്ടില്ല. ധ്യാൻ ശ്രീനിവാസൻ്റെ കൂടെ ഞാൻ നില്‍ക്കുന്ന ചിത്രം മാറ്റി വേറൊരാളുടെ ചിത്രം വെച്ചു. സ്ഥാനാർഥി പറഞ്ഞിട്ടാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല'-ഷാഫി പറമ്ബില്‍ പറഞ്ഞു.
ആരെയെങ്കിലും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താന്‍. ആർക്കെതിരേയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചിട്ടില്ല. 22 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ട്. ഉമ്മൻ ചാണ്ടിയുടെ കൈപിടിച്ചാണ് രാഷ്ട്രീയം പഠിച്ചത്. ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല