ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും സമ്പന്നൻ ഇന്ത്യൻ അമേരിക്കൻ ഡോക്ടർ പെമ്മസാനി ചന്ദ്രശേഖർ ആയിരിക്കും. 5,705 കോടി രൂപയാണ് ആന്ധ്ര പ്രദേശിലെ ഗുണ്ടുർ നിയോജക മണ്ഡലത്തിലെ തെലുഗു ദേശം പാർട്ടി സ്ഥാനാർഥിയുടെ ആസ്‌തി.
ഏപ്രിൽ 22നു എലെക്ഷൻ കമ്മിഷൻ മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം തന്റെ ആസ്തി വെളിപ്പെടുത്തിയത്. മെയ് 13നാണു ഗുണ്ടുരിൽ വോട്ടെടുപ്പ്.
തെലങ്കാനയിലെ ചെവെല്ല മണ്ഡലത്തിൽ മത്സരിക്കുന്ന കൊണ്ട വിശ്വേശ്വർ റെഡ്ഢിയെ ചന്ദ്രശേഖർ പിന്നിലാക്കി. റെഡ്‌ഡി പ്രഖ്യാപിച്ച ആസ്തികൾ 4,568 കോടി രൂപയുടേതാണ്.
'യുവേൾഡ്' സി ഇ ഓ ആയ ചന്ദ്രശേഖർ നൽകിയ രേഖകൾ അനുസരിച്ചു അദ്ദേഹവും ഭാര്യ കൊനേരു ശ്രീരത്നയും ബിസിനസ് നടത്തുകയാണ്. സഹോദരൻ രവി ശങ്കറും കമ്പനിയുടെ തുടക്കത്തിനു പ്രചോദനമായിരുന്നു.
പെൻസിൽവേനിയയിലെ ഡാൺവില്ലിൽ ഗൈസിംഗർ മെഡിക്കൽ സെന്ററിൽ നിന്ന് 2005ൽ ഇന്റേണൽ മെഡിസിനിൽ എം ഡി എടുത്ത ചന്ദ്രശേഖറിനു (48) രണ്ടു മക്കളാണുള്ളത്. അദ്ദേഹത്തിന്റെ ആസ്തി 2,316 കോടി രൂപയും ഭാര്യയുടേത് 2,289.35 കോടിയുമാണ്. ആശ്രിതനായ മകൻ അഭിനവിനു 496.27 കോടി, മകൾ സഹർഷയുടെ ആസ്തി 496.47 കോടിയുമാണ്.
ഭാര്യക്കും ഭർത്താവിനും കൂടി ഏതാനും യുഎസ് കമ്പനികളിലായി 2,402.36 കോടി രൂപയുടെ നിക്ഷേപമുണ്ട്. ചന്ദ്രശേഖറിനു 6.11 കോടി രൂപ വിലവരുന്ന അഞ്ചു വാഹനങ്ങളുണ്ട്: മെഴ്‌സിഡസ് ബെൻസ്, ടെസ്‌ല മോഡൽ എക്‌സ്, റോൾസ് റോയ്‌സ് ഗോസ്റ്റ് എന്നിവ ഉൾപ്പെടെ.
സിറ്റിംഗ് എം പി: ഗല്ല ജയ്‌ദേവ് മത്സരിക്കേണ്ടതില്ല എന്നു തീരുമാനിച്ചപ്പോഴാണ് തെലുഗു ദേശം പാർട്ടി ചന്ദ്രശേഖരറെ വിളിച്ചത്. ഗുണ്ടുർ ജില്ലയിലെ ബുരിപാലെം ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ഹൈദരാബാദ് ഉസ്മാനിയ മെഡിക്കൽ കോളജിൽ നിന്നാണ് എം ബി ബി എസ് എടുത്തത്.
US-based doctor is richest candidate in LS polls