ഇന്ത്യന്‍ നിര്‍മിത മസാലപ്പൊടികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിലക്ക്. ഇന്ത്യയില്‍ നിർമിക്കുന്ന മസാലപ്പൊടികളുടെ ഗുണനിലവാരമില്ലായ്മയാണ് ആശങ്കക്കും വിലക്കിനും കാരണമായിരിക്കുന്നത്.
ഗുണനിലവാര പരിശോധനയ്ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്ബിളുകള്‍ ശേഖരിക്കാന്‍ ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദേശം നല്കി.
ഹോങ് കോങ്ങിലേയും സിംഗപൂരിലേയും ഫുഡ് റെഗുലേറ്റർ അർബുദത്തിന് കാരണമാകുന്ന എഥിലിന്‍ ഓക്സൈഡിന്റെ സാന്നിധ്യം ഇന്ത്യന്‍ നിർമിത ഉത്പന്നങ്ങളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എംഡിഎച്ച്, എവറസ്റ്റ് തുടങ്ങിയ പ്രമുഖ കമ്ബനികളുടെ പൊടികളിലാണ് എഥിലിന്‍ ഓക്സൈഡ് കണ്ടെത്തിയത്.
എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡർ, സാമ്ബാർ മസാല പൗഡർ, കറി പൗഡർ എന്നിവയും എവറസ്റ്റ് ഗ്രൂപ്പിന്റെ ഫിഷ് കറി മസാലയുമാണ് വിപണിയില്‍ നിന്ന് അധികൃതർ തിരിച്ചുവിളിച്ചിട്ടുള്ളത്. ഹോങ് കോങ്ങിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് റീട്ടെയില്‍ ഷോപ്പുകളില്‍ നിന്ന് മസാലപ്പൊടികളുടെ സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എഥിലിന്‍ ഓക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
പൊടികളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള നിർദേശവും ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറപ്പെടുവിച്ചതായാണ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എവറസ്റ്റിന്റെ ഫിഷ് കറി മസാലയില്‍ അനുവദനീമായ അളവില്‍ കൂടുതല്‍ എഥിലിന്‍ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്നാണ് സിംഗപൂർ ഭക്ഷ്യസുരക്ഷാ വകുപ്പ് വില്‍പ്പന വിലക്കിയത്.
ഇരുരാജ്യങ്ങളുടേയും നടപടിയോട് എവറസ്റ്റ് ഫൂഡ് പ്രൊഡക്ട്സ് പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ മസാലപ്പൊടികള്‍ നിരോധിച്ചിട്ടില്ലെന്നും പരിശോധനയ്ക്കായുള്ള താല്‍ക്കാലിക നടപടി മാത്രമാണെന്നും കമ്ബനിയുടെ വക്താവ് ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിച്ചു. ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ഉയർന്ന ഗുണമേന്മയുള്ളതാണെന്നും വക്താവ് അവകാശപ്പെട്ടു.
കമ്ബനികളുടെ എല്ലാ നിർമാണ ശാലകളില്‍ നിന്നും സാമ്ബിളുകള്‍ പരിശോധിക്കാനാണ് എഫ്എസ്എസ്എഐയുടെ തീരുമാനം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
എഥിലിന്‍ ഓക്സൈഡ് നിറമില്ലാത്തതും കത്തുന്നതുമായ ഒരുതരം വാതകമാണ്. എഥിലിന്‍ ഗ്ലൈക്കോള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് നാഷണല്‍ കാന്‍സർ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍സിഐ) പങ്കുവെക്കുന്ന വിവരം. ഇതിനുപുറമെ, ഡിറ്റർജെന്റ്സ്, തുണികള്‍, മരുന്നുകള്‍, പശ എന്നിവയുടെ നിർമാണത്തിനും എഥിലിന്‍ ഓക്സൈഡ് ഉപയോഗിക്കാറുണ്ട്. ഡിഎന്‍എ നശിപ്പിക്കാന്‍ ശേഷിയുള്ള എഥിലിന്‍ ഓക്സൈഡ് ആശുപത്രികളില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനും ഉപയോഗിക്കുന്നു.
അർബുദത്തിന് കാരണമാകുന്നതിന് പുറമെ, എഥിലിന്‍ ഓക്സൈഡുമായി ദീർഘനേരമുള്ള സമ്ബർക്കം കണ്ണ്, ത്വക്ക്, മൂക്ക്, ശ്വാസകോശം എന്നിവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും.