Image

ദേശാടനക്കിളികൾ ( കവിത : തങ്കച്ചൻ പതിയാമൂല )

Published on 13 May, 2024
ദേശാടനക്കിളികൾ ( കവിത : തങ്കച്ചൻ പതിയാമൂല )
കുമരകത്തെ പക്ഷിസങ്കേതത്തിനു
സമീപം വെച്ചാണ് 
ആ ദേശാടനക്കിളിയെ
ഞാൻ കണ്ടുമുട്ടിയത്.
 
അറിവുകളുടെ കൈമാറ്റത്തിന്റെ
പൂർണ്ണതയിൽ 
അവൾക്ക് പോകുവാൻ
സമയമായി.
 
“ഇനി നീ അടുത്തവർഷം
ഇതേസമയത്ത് വരുമല്ലോ.
ഇവിടെത്തന്നെ ഞാൻ  
കാത്തിരിക്കും”.
 
“ഇല്ല.
ഞാൻ മറ്റൊരു ദേശത്തായിരിക്കും.
അടുത്തവർഷം ഇവിടെയെത്തുന്നത്
പുതിയ ദേശാടനപ്പക്ഷികൾ”.
 
ഹൃദയം മുറിഞ്ഞ വേദനയോടെ
ഞാൻ ചോദിച്ചു:
“ഇവിടം വിട്ടുപോകാൻ
നിനക്ക് സങ്കടം തോന്നുന്നില്ലേ?”
 
“ഇല്ല. ദേശാടനക്കിളി കരയാറില്ല”.
 
ചക്രവാള സീമയിൽ മറയുന്ന
ആ വർണപക്ഷിയെ നോക്കി
കണ്ണു നനയ്ക്കുമ്പോൾ
പിറകിൽ നിന്ന് വേഴാമ്പൽ പറഞ്ഞു:
 
“കാത്തിരിക്കൂ എന്നെപ്പോലെ”.
 
ഈ ചുട്ടുപൊള്ളുന്ന ചൂടുകാലത്ത് 
ഒരു തോരാ മഴയ്ക്കായ് 
ഞാനും കാത്തിരിക്കുന്നു. 
വേഴാമ്പലിനെ പോലെ…
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക