Image

മമ്മൂട്ടിക്കെതിരേ കടുത്ത വിദ്വേഷ പ്രചാരണം

Published on 15 May, 2024
മമ്മൂട്ടിക്കെതിരേ കടുത്ത വിദ്വേഷ പ്രചാരണം

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കെതിരേ കടുത്ത വിദ്വേഷ പ്രചാരണം. പുഴു സിനിമയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിക്കെതിരേ   സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ആ പരിപ്പ് ഇവിടെ വേവില്ല എന്ന് തിരിച്ചടിച്ച് പ്രമഖരും ആരാധകരും രംഗത്തെത്തി.  

പുഴു സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനു പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് പുഴു സിനിമ എടുത്തതെന്നും സവര്‍ണരെ അധിക്ഷേപിക്കുന്ന സിനിമയ്ക്ക് മമ്മൂട്ടി പിന്തുണ നല്‍കിയന്നുമാണ് ആക്ഷേപം.

രത്തീനയുടെ കൈയിലുള്ള ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാമെന്ന് മമ്മൂട്ടി സമ്മതിച്ചിരുന്നുവെന്ന് ഷെര്‍ഷാദ് അഭിമുഖത്തില്‍ പറഞ്ഞു. 2019 സപ്തംബറില്‍ സിനിമ ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാല്‍, ചില കാരണങ്ങള്‍ കൊണ്ട് അത് 2020ലേക്ക് നീണ്ടു. ആ സമയത്താണ് കോവിഡ് വന്നത്. ലോക്ക് ഡൗണ്‍ കാരണം അത് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ മമ്മൂട്ടിയോടൊത്ത് എന്തെങ്കിലും ഒരു പ്രോജക്ട് ചെയ്യണമെന്ന് രത്തീന താല്‍പര്യം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് മമ്മൂട്ടി തന്റെ തൊട്ടു മുന്‍പത്തേ ചിത്രമായ ‘ഉണ്ട’ സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദിനോട് ആവശ്യപ്പെട്ട് ഒടിടി സബ്ജകറ്റ് ആയ ‘പുഴു’ ചെയ്യാന്‍ രത്തീനയോട് പറഞ്ഞതെന്നും ഷെര്‍ഷാദ് അഭിമുഖത്തില്‍ അവകാശപ്പെടുന്നു.

അഭിമുഖത്തിലെ ഈ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണ് പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണെന്നും അതില്‍ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിനു പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്നുമൊക്കെ ആരോപിച്ച് സൈബര്‍ ആക്രമണവും സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷ പ്രചാരണവും വ്യാപകമായിരിക്കുന്നത്. ഹര്‍ഷദിന്റെ സിമി പശ്ചാത്തലമൊക്കെ എടുത്തിട്ട് മമ്മൂട്ടി സിനികളിലെ പല രംഗങ്ങളും പരാമര്‍ശിച്ചാണ് സൈബര്‍ ആക്രമണം. ഹിന്ദുക്കളെ താറടിക്കാന്‍ മലയാള സിനിമയില്‍ ഒരു മുസ്ലിം ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് മുസ്ലിമായ മമ്മൂട്ടിയുടെ പിന്തുണയുണ്ടെന്നുമാണ് അധിക്ഷേപം.
നിരവധി സംഘ്പരിവാര്‍ അനുകൂല പ്രൊഫൈലുകളും സംഘപരിവാര പിന്തുണയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 2022ലാണ് പുഴു റിലീസായത്.

ഈ സാഹചര്യത്തിലാണ് നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവര്‍ രംഗത്തെത്തിയത്. ‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം’ എന്നാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മന്ത്രി പിന്തുണയറിയിച്ചത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ‘ഇത് ഇവിടെ കിടക്കട്ടെ’ എന്നാണ് എ.എം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും ഇദ്ദേഹം ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കുമെന്നും മന്ത്രി കെ. രാജന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ‘മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്യെയെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
KT Jaleel's post 2024-05-15 13:12:09
അവസാനം ''അവർ" മമ്മൂട്ടിയേയും തേടിയെത്തി! പത്മശ്രീ മമ്മൂട്ടിയുടെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി ഇസ്മായിൽ പാണപ്പറമ്പിൽ എന്നാണ്. ഇന്ത്യൻ സിനിമയിലെ ഇതിഹാസമാണ് ആ മൂന്നക്ഷരം. മലയാള സിനിമയ്ക്ക് മമ്മൂട്ടി എന്ന മഹാനടൻ നൽകിയ സംഭാവനകൾ അതുല്യമാണ്. നാല് പതിറ്റാണ്ടിലധികമായി തുടരുന്ന അദ്ദേഹത്തിൻ്റെ നടനവൈഭവം ഇനിയും അതിൻ്റെ പാരമ്യതയിലേക്കുള്ള പാതയിലാണ്. മമ്മൂട്ടിയുടെ ഏറ്റവും അവസാനം ഇറങ്ങിയ കാതൽ, ഭ്രമയുഗം എന്നീ സിനിമകൾ സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. താൻ ജീവിച്ച കാലം നടന വിസ്മയം തീർത്ത് അടയാളപ്പെടുത്താൻ സിനിമാ ലോകത്ത് സാധിച്ച അത്യപൂർവ്വ പ്രതിഭാസമാണ് മമ്മൂട്ടി. അസാധാരണമായ അഭിനയ ചാതുരികൊണ്ടും വൈവിദ്ധ്യമാർന്ന രൂപഭാവങ്ങൾ കൊണ്ടും മലയാള സിനിമാ വ്യവസായത്തെ അദ്ദേഹം തിലകച്ചാർത്തണിയിച്ചു. 1951 സെപ്റ്റംബർ 7ന് എറണാങ്കുളത്തിനടുത്ത ചെമ്പുവിലാണ് മമ്മൂട്ടി ജനിച്ചത്. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും എറണാങ്കുളം ഗവ: ലോകോളേജിൽ നിന്ന് നിയമപഠനവും പൂർത്തിയാക്കിയ അദ്ദേഹം 1971-ൽ പുറത്തിറങ്ങിയ "അനുഭവങ്ങൾ പാളിച്ചകൾ" ​​എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത്. 1980-ൽ പുറത്തിറങ്ങിയ "മേള"ത്തിലെ തകർപ്പൻ വേഷം മലയാള സിനിമയുടെ ചക്രവർത്തിപഥത്തിലേക്കുള്ള യാത്രക്ക് തുടക്കമിടാൻ കാരണമായി. ഓരോ സിനിമകൾ പുറത്തുവരുമ്പോഴും മമ്മൂട്ടി കൂടതൽ കൂടുതൽ അജയ്യനായി. പിന്നിട്ടതിനെക്കാൾ എത്രയോ ദൂരം ഇനിയും തൻ്റെ കഴിവ് പുറത്തെടുക്കാൻ മുന്നേട്ടു പോകേണ്ടതുണ്ടെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. തനിക്ക് ലഭിച്ച അംഗീകാരപ്പതക്കങ്ങൾ നേടിയ നേട്ടത്തിൻ്റെ പേരിലല്ല, ഇനിയും കരസ്ഥമാക്കാനിരിക്കുന്ന അത്യപൂർവ്വ സിദ്ധിയെ തേടുന്ന അന്വേഷണകുതുകി എന്ന നിലയിലാണെന്ന് മമ്മൂട്ടി ഓരോ നിമിഷവും പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു. മലയാള സിനിമയ്ക്ക് മമ്മൂട്ടി നൽകിയ സംഭാവനകൾ നിസ്തുലമാണ്. തീവ്രമായ മനുഷ്യ വികാരങ്ങളെ അതിൻ്റെ സമ്പൂർണ്ണതയിൽ വാക്കിലും നോക്കിലും ചലനത്തിലും മുഖപേശികളുടെ വലിവിലും ചുണ്ടുകളുടെ വിറയിലും കണ്ണുകളുടെ ശൗര്യതയിലും ആർദ്രതയിലും അദ്ദേഹം പ്രതിഫലിപ്പിച്ചു. ആക്ഷൻ-പായ്ക്ക്ഡ് ത്രില്ലറുകൾ അനായാസം കൈകാര്യം ചെയ്ത മമ്മൂട്ടി, അതിസൂക്ഷ്മമായാണ് വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. "വിൽക്കാനുണ്ട് സ്വപ്നങ്ങൾ", "യവനിക" "ഒരു വടക്കൻ വീരഗാഥ", "മതിലുകൾ", "ഡോ. ബാബാസാഹേബ് അംബേദ്കർ", "തനിയാവർത്തനം", "പാലേരി മാണിക്യം:ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ", "കാഴ്ച", "ഭൂതക്കണ്ണാടി", "ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്", "വിധേയൻ", "അമരം", "ധ്രുവം", "പൊന്തൻമാട" "കറുത്തപക്ഷികൾ", "കയ്യെഴുത്ത്", "ഒരേകടൽ", "പ്രാഞ്ചിയേട്ടൻ", "പേരൻപ്", "പത്തേമാരി", "പുഴു", "നൻപകൽ നേരത്ത് മയക്കം", "കാതൽ", "ഭ്രമയുഗം" തുടങ്ങി നാനൂറിലധികം സിനിമകളിൽ മമ്മൂട്ടി അഭ്രപാളികളിൽ തിമർത്താടി. എല്ലാം ഒന്നിനൊന്ന് മെച്ചം. മലയാള സിനിമയ്‌ക്കപ്പുറം ഇന്ത്യൻ സിനിമയും മമ്മൂട്ടിയുടെ അഭിനയ മികവിൽ കോൾമയിർകൊണ്ടു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളിൽ വേഷമിടാൻ കഴിഞ്ഞ മലയാളി താരമെന്ന ബഹുമതി മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രതിഭാവിലാസത്തെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയത്. മൂന്നുതവണ മികച്ച നടനുള്ള ദേശീയ അവാർഡിന് അർഹനായ മമ്മൂട്ടി, ഒൻപത് പ്രാവശ്യമാണ് മികവുറ്റ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അവകാശിയായത്. പതിനൊന്ന് തവണ ഫിലിംക്രിറ്റിക്സ് അവാർഡും, പതിമൂന്ന് പ്രാവശ്യം ഫിലിംഫെയർ അവാർഡും തൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ അദ്ദേഹം തുന്നിച്ചേർത്തു. 1998-ൽ, ഇന്ത്യൻ സിനിമക്ക് മമ്മൂട്ടി അർപ്പിച്ച സംഭാവനകൾ മുൻനിർത്തി ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കേരള, കാലിക്കറ്റ് സർവകലാശാലകൾ കലയുടെ കുലപതിയായ മമ്മൂട്ടിക്ക് ഡീലിറ്റ് ബിരുദം സമ്മാനിച്ച് ബഹുമാനിച്ചു. അഭിനയത്തിൻ്റെ ക്രാഫ്റ്റിനോടുള്ള സമർപ്പണവും താൻ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിനും ഉൾക്കരുത്ത് പകരാനുള്ള അത്യപാരമായ കഴിവും മമ്മൂട്ടിയെ പ്രേക്ഷകരുടെയും നിരൂപകരുടെയും ഇഷ്ടനടനാക്കി. എളിയ തുടക്കത്തിൽ ആരംഭിച്ച് ഇന്ത്യൻ സിനിമയിലെ ഏറ്റവും ബഹുമാന്യനായ നടന്മാരിൽ ഒരാളായി മാറിയ പത്മശ്രീ മമ്മൂട്ടി, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ജീവിക്കുന്ന ഉദാഹരണമാണ്. തൻ്റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുക മാത്രമല്ല, അഭിനേതാക്കളുടെ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു മലയാളത്തിൻ്റെ ആ നടനവിസ്മയം. മമ്മൂട്ടി മലയാളത്തിൻ്റെയും ഇന്ത്യൻ സിനിമയുടെയും യഥാർത്ഥ ഐക്കണായി എഴുപത് പിന്നിട്ടിട്ടും തുടരുന്നത് മികവും കഴിവും എല്ലാ അതിർവരമ്പുകൾക്കും അതീതമാണെന്ന പരമസത്യമാണ് വിളംബരം ചെയ്യുന്നത്. മമ്മൂട്ടിയെ ഏതെങ്കിലും അതിർവരമ്പിൽ പരിമിതപ്പെടുത്തി നിർത്താനുള്ള പാഴ്ശ്രമം ആരും നടത്തേണ്ട. എല്ലാ സങ്കുചിത വളയങ്ങൾക്കുമപ്പുറം മഴവിൽ പോലെ ആകാശത്ത് സപ്തവർണ്ണങ്ങളിൽ അദ്ദേഹം വിടർന്ന് നിൽക്കും. ഒരു കാർമേഘം കൊണ്ടും പ്രതിഭയുടെ ആ പ്രഭവകേന്ദ്രത്തെ മറക്കാൻ കഴിയില്ല. മമ്മൂട്ടിയുടെ മനസ്സിൻ്റെ തിളക്കമളക്കാൻ "മതേതരോമീറ്ററുമായി" ആരും നടക്കേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല.!! 💞👌 - Dr KT Jaleel - #ഒപ്പം #SupportMammootty
observer 2024-05-15 13:35:44
ജലീലിനെപ്പോലെ ഒരു വർഗീയക്കാരന്റെ സർട്ടിഫിക്കറ്റ് കിട്ടി എന്നത് തന്നെ മമ്മുട്ടിയെപ്പറ്റി സംശയം ജനിപ്പിക്കുന്നു.
Weekshanam 2024-05-15 17:03:01
Don't listen KT. He is good for nothing.
Observer 2024-05-16 23:29:21
ഇവരൊക്കെ ലോകത്തിനു എന്തു സംഭാവന ചെയ്തെന്നാണ് ഓരോരുത്തരും ആക്രോശിക്കുന്നത്! നടനമാടി ഒരു മനുഷ്യ ജന്മത്തിൽ ചിന്തിക്കാൻ പോലും ആകാത്തവിധത്തിൽ ഓരോരുത്തരും സമ്പാദിച്ചുകൂട്ടി. ഇവരെയൊക്കെ കണ്ടുപഠിക്കുവാൻ ഇപ്പോഴുള്ള ജനറേഷൻസിനു എന്തെങ്കിലും ഇവർ സിനിമയിൽക്കൂടി പകർന്നുനൽകിയിട്ടുണ്ടോ? ഒരിക്കലും നടക്കാത്ത ദൃശ്യ വിസ്മയങ്ങൾ സിനിമയിൽക്കൂടി കാണിച്ചു ഇപ്പോഴുള്ള ജനറേഷൻസിനെ വഷളന്മാർക്കി തീർത്തു, അത്രയും ഉപകാരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക