മനുഷ്യന്റെ നന്മയ്ക്കു പ്രയോജനപ്പെടുന്ന നിർമിത ബുദ്ധി (എ ഐ), ഹരിത യുഗം: ഇറ്റലിയിൽ നടന്ന സമ്പന്ന രാഷ്രങ്ങളുടെ ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സന്ദേശം ശ്രദ്ധേയമായി. ലോകം നേരിടുന്ന പല ഗുരുതരമായ പ്രശ്നങ്ങളും പരിഹരിക്കാൻ ജി7 രാഷ്ട്രങ്ങളുടെ കൂട്ടായ ശ്രമം ഉണ്ടാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വീണ്ടും പ്രധാനമന്ത്രിയായ ശേഷം ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ മോദി സന്തോഷം പ്രകടിപ്പിച്ചു.
സാങ്കേതിക വിദ്യ വിജയകരമാവാൻ അത് മനുഷ്യർക്കു പ്രയോജനമുള്ളതാവണം എന്നു മോദി ചൂണ്ടിക്കാട്ടി. എ ഐ പ്രയോജനപ്പെടുത്താൻ ദേശീയ തന്ത്രം മെനഞ്ഞ ചരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം അവകാശപ്പെട്ടു. "കഴിഞ്ഞ വർഷം ഇന്ത്യ ആതിഥ്യം വഹിച്ച ജി20 ഉച്ചകോടിയിൽ എ ഐ അന്താരാഷ്ട്ര മേൽനോട്ടത്തിലാക്കണമെന്ന് എടുത്തു പറഞ്ഞിരുന്നു. ഭാവിയിലും എ ഐ സുതാര്യവും നീതിപൂർവവും സുരക്ഷിതവുമായി എല്ലാവർക്കും എത്തിപ്പിടിക്കാവുന്ന രീതിയിൽ ലഭ്യമാക്കാൻ നമുക്കെല്ലാം ഒന്നിച്ചു പ്രവർത്തിക്കാം."
ലോക പരിസ്ഥിതി ദിനത്തിൽ താൻ തുടങ്ങി വച്ച മരം വച്ചു പിടിപ്പിക്കൽ പരിപാടിയിൽ പങ്കു ചേരാൻ എല്ലാ രാജ്യങ്ങളോടും മോദി അഭ്യർഥിച്ചു.
ആഫ്രിക്കയുടെ പ്രശ്നങ്ങൾക്കു മുൻഗണന നല്കണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം വഹിച്ചപ്പോഴാണ് ആഫ്രിക്കൻ യൂണിയനെ സ്ഥിരം അംഗമാക്കിയത്. അതിൽ അഭിമാനമുണ്ട്.
Modi stresses human-centric AI, green era